കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി!! പാർട്ടി ഓഫീസ് അടിച്ചു തകർത്തു, സീറ്റ് നിഷേധിച്ചത് പ്രകോപിപ്പിച്ചു
ബെംഗളൂരു: കോൺഗ്രസിന്റെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ പാർട്ടിയിൽ പോര്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരാണ് പാര്‍ട്ടി ഓഫീസ് അടിച്ചുതകർത്തത്. കർണാടകത്തിലെ ചിക്കമംഗളൂരുവിൽ തിങ്കളാഴ്ചയാണ് സംഭവം. ഫര്‍ണിച്ചറുകൾ തല്ലിത്തകർത്ത പാർട്ടി പ്രവർത്തകർ പാർട്ടിയുടെ പതാകയും വലിച്ചുകീറുകയായിരുന്നു. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളിലെ സീറ്റ് നിർണയ തർക്കങ്ങളാണ് മറനീക്കി പുറത്തുവന്നിട്ടുള്ളത്. ശനിയാഴ്ച ദില്ലിയിൽ വെച്ച് നടന്ന മാരത്തൺ യോഗങ്ങള്‍ക്കൊടുവിൽ ഞായറാഴ്ച രാത്രിയാണ് കോൺഗ്രസിന്റെ ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത്.
218 പേരാണ് കോൺഗ്രസിന്റെ ആദ്യത്തെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. രണ്ടാമത്തെ പട്ടിക വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. മെയ് 12ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് പ്രവര്‍ത്തകരും ചേർന്ന് പാർട്ടി ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയത്. അതേസമയം സീറ്റ് ലഭിക്കാതായതോടെ പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്ന ഭീഷണിയും ചില നേതാക്കൾ മുഴക്കിയിട്ടുണ്ട്.

കോൺഗ്രസ് നേതാക്കൾ കാലുവാരും
കോൺഗ്രസ് സീറ്റ് നല്‍കാത്ത സാഹചര്യത്തിൽ നേതാക്കൾ സീറ്റിനായി മറ്റ് പാർട്ടികളിലേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജെഡിഎസിന് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയ നേതാവ് കോൺഗ്രസ് സിദ്ധരാമയ്യയുടെ തുഗ്ലക്ക് കോൺഗ്രസായി മാറിക്കഴിഞ്ഞുവെന്നും പി രമേശ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിമത സ്ഥാനാര്‍ത്ഥികളും പാർട്ടിയ്ക്ക് വെല്ലുവിളിയുയർത്തും.

14 എംഎല്‍എമാർക്ക് സീറ്റില്ല
122 സ്ഥാനാർത്ഥികളില്‍ 107 പേർക്ക് അവരുടെ സിറ്റിംഗ് സീറ്റുകളാണ് നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 14 എംഎൽഎമാര്‍ക്ക് സീറ്റ് നൽകാൻ പാർട്ടി തയ്യാറായിട്ടില്ല. സിന്ദ്ഗി, നാഗ്ത്താൻ, മെലുക്കോട്ടെ, കിറ്റൂർ, റായ്ച്ചൂർ, ശാന്തിനഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ നിർണയിച്ചിട്ടില്ല. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും മകൻ ഡോ.യതീന്ദ്ര വരുണ നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. മല്ലികാർജ്ജുൻ ഗാർഗെയുടെ മകൻ പ്രിയങ്ക് ഗാർഗെ ചിറ്റാപൂരിൽ നിന്നാണ് മത്സരിക്കുന്നത്. കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി കന്നിയംഗത്തിനിറങ്ങുന്നത് ജയനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ്.

ഹാരിസിനെ കോൺഗ്രസ് തള്ളി ?
ശാന്തിനഗർ സീറ്റ് എൻഎ ഹാരിസിന് നല്‍കാന്‍ തയ്യാറാവാതിരുന്ന കോൺഗ്രസ് റിസ് വാൻ അർഷാദിനെയാണ് ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്നത്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിദ്ധരാമയ്യ ബദാമിയിൽ നിന്നും മത്സരിക്കുന്നുണ്ട്. ബെംഗളൂരുവിലെ രാജരാജേശ്വരി മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് നേതാവ് മുനിരത്തിന മത്സരിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര വരുണ മണ്ഡലത്തിൽ നിന്നും ദിനേഷ് ഗുണ്ടുറാവു ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. 2006 മുതൽ സിദ്ധരാമയ്യയിലൂടെ അധികാരം നിലനിര്‍ത്തിവരുന്ന മണ്ഡലമാണ് കോൺഗ്രസ് ഇത്തവണ മകന് നൽകിയിട്ടുള്ളത്.

ബിജെപി സ്ഥാനാർത്ഥി പട്ടിക
കഴിഞ്ഞ ആഴ്ചയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയും മുതിർന്ന ബിജെപി നേതാവുമായ സിദ്ധരാമയ്യ ശിഖാരിപുര നിമയസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബിജെപി നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, കെഎസ് ഈശ്വരപ്പ എന്നിവര്‍ യഥാക്രമം ഹുബ്ലി, ഷിമോഗ എന്നീ മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications