ബജറ്റ് 2020: വരണ്ട ഭൂമിയിൽ നിന്നും ഇനി കർഷകർക്ക് വരുമാനം, 20 ലക്ഷം കർഷകർക്ക് സോളാർ പമ്പ്
ദില്ലി: സൗരോർജ്ജോൽപാദത്തിലൂടെ അധിക വരുമാനം നേടാൻ കർഷകരെ സഹായിക്കാൻ പദ്ധതികൾക്ക് രൂപം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തരിശുഭൂമിയിൽ സൗരോർജ്ജ ഉൽപാദനം പ്രോത്സാഹിപ്പിക്കും. രാജ്യത്തൊട്ടാകെയുള്ള 20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ വിതരണം ചെയ്യുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.
സോളാർ ഗ്രിഡുകൾ സ്ഥാപിച്ച് സോളാർ ഊർജ്ജം സംഭരിക്കാനും പദ്ധതികളുണ്ട്. വരണ്ട ഭൂമിയിൽ സോളാർ പാടങ്ങൾ സ്ഥാപിക്കാൻ സഹായിക്കും. ഇതുവഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം ഗ്രിഡിലേക്ക് നൽകി വരണ്ട കൃഷിഭൂമിയിൽ നിന്നും വരുമാനം നേടാൻ കർഷകർക്ക് സാധിക്കും. ഇതോടെ കർഷകർ അന്നദാതാവിൽ നിന്നും ഊർജ്ജ ദാതാവുകൂടിയായി മാറുമെന്നും ധനമന്ത്രി പറഞ്ഞു.

2018ൽ ഗുജറാത്ത് സർക്കാർ സമാനമായ പദ്ധതി നടപ്പിലാക്കിയിരുന്നു. സൂര്യശക്തി കിസാൻ യോജന എന്ന പേരിൽ അവതരിപ്പിച്ച പൈലറ്റ് പ്രോജക്ടിൽ കൃഷിയിടങ്ങളിൽ സോളാർ പമ്പുകൾ സ്ഥാപിക്കാൻ കർഷകർക്ക് ധനസഹായം നൽകി. ഇതുവഴി ഉൽപ്പാദിച്ച അധിക ഊർജം ഗ്രിഡിലേക്ക് നൽകി അധിക വരുമാനം നേടാൻ കർഷകർക്ക് സാധിച്ചിരുന്നു.
കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് 16 ഇന കർമ്മപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. രാജ്യത്തെ കാർഷിക വരുമാനം രണ്ട് വർഷം കൊണ്ട് ഇരട്ടിയാക്കുമെന്നാണ് പ്രഖ്യാപനം. രാജ്യാന്തര വിപണി കാര്യക്ഷമമാക്കാൻ കൃഷി ഉഡാൻ പദ്ധതി അവതരിപ്പിക്കും. കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കിസാൻ റെയിൽ പദ്ധതിയും പ്രഖ്യാപിച്ചു.












Click it and Unblock the Notifications