കേന്ദ്ര ബജറ്റ് ഇന്ന്; ആരോഗ്യ-കാർഷിക മേഖലയ്ക്ക് എന്ത് ? പ്രതീക്ഷിക്കപ്പെടുന്ന പ്രഖ്യാപനങ്ങൾ എന്തൊക്കെ?
ദില്ലി; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 ന് ബജറ്റ് അവതരിപ്പിക്കും.
കൊവിഡിൽ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വളരെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റിനെ ഉറ്റ് നോക്കുന്നത്.കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ മിനി ബജറ്റ് തന്നെയായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായിരിക്കും കേന്ദ്ര ബജറ്റ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനത്തിന് തൊട്ട് മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പതിറ്റാണ്ടിനിടയിൽ കാണാത്ത കടുത്ത സാമ്പത്തിക തകർച്ചയാണ് രാജ്യം നേരിടുന്നത്. അതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനുള്ള പദ്ധതികൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മാത്രമല്ല കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്ക് കൂടി ബജറ്റിൽ മുൻതൂക്കം ലഭിച്ചേക്കുമെന്ന് കണക്കാക്കപ്പെടുന്നത്.
ആരോഗ്യമേഖലയിലെ ആകെ ചെലവ് മൊത്ത ആഭ്യന്തരഉത്പ്പാദനത്തിന്റെ നാല് ശതമാനമാക്കി മാറ്റും എന്നതരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ 15 ശതമാനമെങ്കിലും അധികമായി ചെലവഴിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന് ഹെൽത്ത് ടാക്സ് ഉയർത്തിയേക്കും.
വിവാദ കാർഷിക നിയമങ്ങളെ ചൊല്ലി രാജ്യത്ത് കർഷക പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷക മേഖലയ്ക്കും ബജറ്റിൽ പ്രത്യേക ഊന്നൽ ലഭിച്ചേക്കും. കർഷകർക്കായുള്ള പദ്ധതികൾ നീട്ടിനൽകാനും സാധ്യതയുണ്ട്,
ആത്മനിർഭർ ഭാരതിന്റെ ഭാഗമായുളള നടപടികൾക്ക് ഊന്നൽ ലഭിച്ചേക്കും. തൊഴിൽ അവസരങ്ങൾ പ്രതിരോധ മേഖല എന്നിവയ്ക്കും ബജറ്റിൽ ഊന്നൽ ലഭിക്കും.
ഏപ്രില്‍ മാസം ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം രാജ്യം 11 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേയിൽ വ്യക്തമാക്കിയത്. ഇതിനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച 7.7 ശതമാനത്തിലൊതുങ്ങുമെന്നും സർവ്വേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കലാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും സർവ്വേയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications