കേന്ദ്ര ബജറ്റ് 2023; ഗോത്ര വിഭാഗങ്ങൾക്ക് പുതിയ പദ്ധതി, മൂന്ന് വർഷത്തേക്ക് 15,000 കോടി

ദില്ലി: കേന്ദ്ര ബജറ്റിൽ ഗോത്ര വിഭാഗങ്ങൾക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത മൂന്ന് വർഷത്തേക്ക് 15,000 കോടി രൂപയാണ് ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാറ്റി വെയ്ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
പിഎം-പ്രിമിറ്റീവ് വൾനറബിൾ ട്രൈബൽ ഗ്രൂപ്പ് ഡെവലപ്‌മെന്റ് മിഷന് കീഴിൽ ദുർബല വിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളും. സുരക്ഷിതമായ വീട്, ശുദ്ധജലം, റോഡ്, ടെലികോം കണക്റ്റിവിറ്റി എന്നിവ ഉറപ്പാക്കും.മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും.. ഗോത്ര മേഖലയിൽ കൂടുതൽ ഏകലവ്യ സ്കൂളുകൾ ആരംഭിക്കുമെന്നും 38,800 പുതിയ അധ്യാപകരെ നിയമിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദിവാസി നേഖലയിൽ അരിവാൾ രോഗ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബജറ്റിൽ ഗോത്ര വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രത്യേക ഊന്നൽ. ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അസം, നാഗാലാന്റ് എന്നീ സംസ്ഥാനങഅങളിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. ഗോത്ര സമൂഹത്തിന് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളാണിവ.

കർണാടകയ്ക്ക് 5300 കോടിയുടെ പദ്ധതി
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയ്ക്കും ബജറ്റിൽ ഊന്നൽ ഉണ്ട്. അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടി രൂപയാണ് ബജറ്റിൽ മാറ്റി വെച്ചത്. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുമകുരു ജില്ലകളിലായി ഏകദേശം 2.25 ലക്ഷം ഹെക്ടറിൽ ജലസേചനം ഉറപ്പാക്കുന്നതാണ് അപ്പർ ഭദ്ര പദ്ധതി. വാണി വിലാസ് റിസർവോയറിന്റെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം 10.8 ടിഎംസി അടി വെള്ളം ഉപയോഗിച്ച് 350 ലധികം ടാങ്കുകൾ നിറയ്ക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

യുവാ്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന്
അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തെ ബജറ്റ് എന്ന് വ്യക്തമാക്കി കൊണ്ടാണ് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേം, ഊർജ സംരക്ഷണം എന്നിങ്ങനെ ഏഴ് മുൻഗണനാ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ളതാണ് ബജറ്റ്. യുവാക്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

കാർഷിക, വ്യവസായ, വിദ്യാഭ്യാസ മേഖലയ്ക്കും
കാർഷിക, വ്യവസായ, വിദ്യാഭ്യാസ മേഖലയ്ക്കും ബജറ്റിൽ ഊന്നൽ ഉണ്ട്. മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.കാർഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2,200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ് , കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പാക്കേജ് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക വായ്പയായി 20 ലക്ഷം കോടി നൽകും. 2.2 ലക്ഷം കോടി രൂപ 11.4 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications