മുസ്ലീം, ക്രിസ്തു മതത്തിലും പട്ടികജാതി പദവി; രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കേന്ദ്രം
ദില്ലി; ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള കമ്മീഷന്‍ 2007-ലെ റിപ്പോര്‍ട്ട് ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം ചെയ്ത ദളിതുകള്‍ക്ക് പട്ടികജാതി പദവി ലഭിക്കാന്‍ അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷന്‍ വിഷയം പരിശോധിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് എസ് കെ കൗള്‍, എ എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അറിയിച്ചു.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ ഒക്ടോബറിലാണ് നിയമിച്ചത്. ഭരണഘടന പ്രകാരം നിലവില്‍ ഹിന്ദു, സിഖ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ പട്ടിക ജാതി പദവി നല്‍കാന്‍ സാധിക്കൂ. ആദ്യം ഹിന്ദു വിഭാഗത്തിനും പിന്നീട് ഭേദഗതിയിലൂടെ മറ്റ് വിഭാഗക്കാര്‍ക്കും പട്ടികജാതി പദവി അനുവദിക്കുകയായിരുന്നു.
മതം മാറിയവര്‍ക്കും സംവരണം അനുവദിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ആഗസ്റ്റില്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതിന് മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് ഒരാഴ്ചത്തെ സമയമുണ്ട്. നിലവില്‍ ഭരണഘടന (പട്ടികജാതി) ഉത്തരവ് പ്രകാരം, 1950-ലെ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലെ ദളിതരെ മാത്രമേ പട്ടികജാതി വിഭാഗത്തില്‍ പെടുത്താന്‍ കഴിയൂ.
മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചിരുന്നു. ഇപ്പോള്‍, മുന്‍ സിജെഐ കെജി ബാലകൃഷ്ണയുടെ നേതൃത്വത്തില്‍ മറ്റൊരു കമ്മീഷനെ നിയമിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു. കേസ് രണ്ട് വര്‍ഷത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. മുസ്ലീങ്ങളിലേക്കും ക്രിസ്ത്യാനികളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ വിവേചനം അനുഭവിക്കുന്നു എന്നതാണ് പ്രശ്‌നമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അതേസമയം, മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ കീഴില്‍ നിയമിച്ച പുതിയ കമ്മിഷന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കണമോ അതോ ലഭ്യമായ കാര്യങ്ങളുമായി മുന്നോട്ട് പോകണോ കേസിലെ സബ്മിഷനുകള്‍ പരിഗണിച്ച് സുപ്രീം കോടതി ചോദിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര അധ്യക്ഷനായി 2005 ല്‍ രൂപീകരിച്ച മത, ഭാഷാ ന്യൂനപക്ഷ കമ്മിഷന്റേതാണ് റിപ്പോര്‍ട്ട്. മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യുന്ന ദലിത് വിഭാഗങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കാന്‍ കമ്മിഷന്‍ 2007 ല്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.