ഉന്നാവോ പീഡനക്കേസ്: യോഗി സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി, എന്തുകൊണ്ട് അറസ്റ്റ് വൈകുന്നു
ലഖ്നൊ: ഉന്നാവോ പീഡനക്കേസ് വിഷയത്തില്‍ ഉത്തർപ്രദേശ് സര്‍ക്കാരിനെ ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷവും ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സേഗറിനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തിലാണ് കോടതിയുടെ നീക്കം. ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ തീർപ്പിലെത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
യുപി സർക്കാരിനെ വിവാദത്തിലാഴ്ത്തിയ കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കൾ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്. വധഭീഷണി മുഴക്കിയെന്ന കേസിലാണ് അഞ്ച് പേരുടെ അറസ്റ്റ്. പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് കാണിച്ചാണ് ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയത്. കേസ് സർക്കാരിന് തലവേദനയായതോടെ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഇതോടെയാണ് ഉന്നാവോ എസ്പി ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്ത് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

ചോദ്യം ചെയ്ത് കോടതി
കേസിൽ ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ഇതോടെ ഉദ്യോഗസ്ഥന്റെ മറുപടിയിൽ തൃപ്തനായ കോടതി കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. കുറ്റാരോപിതനായ എംഎല്‍ക്കെതിരെ ഉന്നാവോയിലെ മഖി പോലീസ് സ്റ്റേഷനിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഖ്നൊ സോണിലെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന കേസ് സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. പീഡനക്കേസില്‍ കഴിഞ്ഞ ദിവസം തന്നെ ബിജെപി എംഎല്‍എയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ആത്മഹത്യാ ശ്രമവും വിവാദവും
ഏപ്രിൽ എട്ടിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സെന്‍ഗാറും അനുയികളും ചേർന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും പ്രതിഷേധം. കേസില്‍ എഫ്ഐആര്‍ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരൻ മര്‍ദിച്ചിരുന്നു. ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. ചികിത്സിയിലിരുന്ന പിതാവ് പിന്നീട് ഏപ്രിൽ അഞ്ചിന് മരണമടയുകയായിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച കുല്‍ദീപ് സിംഗ് സെൻഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗും മറ്റ് മൂന്നുപേരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡിജിപിയുടെ നിർദേശ പ്രകാരം ലഖ്നൊ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് മര്‍ദിക്കപ്പെട്ട സംഭവത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

നടപടി സ്വീകരിക്കാതെ പോലീസ്
ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയില്‍ വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബിജെപി എംഎൽഎയും അനുായായികളുമാണ് പ്രതിസ്ഥാനത്തുള്ളത്. യുവതിയെ പീഡിപ്പിച്ചത് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സംഘവുമാണെന്നാണ് ഇരയായ പെൺകുട്ടിയും കുടുംബവും ആരോപിക്കുന്നത്. ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിരവധി പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ പരാതി നല്‍കാന്‍ തുനിഞ്ഞ യുവതിയുടെ കുടുംബത്തെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എങ്കിലും യുവതിയുടെ കുടുംബം പിന്‍മാറിയില്ല. മാഖി പോലീസില്‍ യുവതിയുടെ കുടുംബം പരാതി സമര്‍പ്പിച്ചെങ്കിലും എംഎല്‍എക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.

എംഎല്‍എയെ ഒഴിവാക്കി പീഡനക്കേസ്
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ എംഎല്‍എയെ ഒഴിവാക്കിയാണ് മാഖി പോലീസ് കേസെടുത്തത്. എംഎല്‍എയുടെ സഹോദരനും പ്രാദേശിക ബിജെപി നേതാവുമായ അതുല്‍ സിങിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് യുവതിയുടെ പിതാവിനെതിരെയും കേസെടുത്തു. യുവതിയുടെ പിതാവ് പോലീസ് സ്‌റ്റേഷനിലെ കുറ്റവാളികളുടെ പട്ടികയില്‍ ഉൾപ്പെട്ട വ്യക്തിയാണെന്നാരോപിച്ചായിരുന്നു കേസെടുത്തത്. പിന്നീട് ഇദ്ദേഹത്തെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 14 ദിവസം റിമാന്റ് ചെയ്ത ശേഷം ജയിലില്‍ വച്ചാണ് യുവതിയുടെ പിതാവ് മര്‍ദ്ദനമേറ്റ് മരിക്കുന്നത്.

അമ്മയുടേയും ബന്ധുവിന്റെയും മൊഴി
ഉന്നാവോ പീഡനക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയിൽ നിന്നും ബന്ധുവില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. തന്റെയും പെണ്‍കുട്ടിയുടെ അമ്മയുടേയും മൊഴിയെടുത്തതായി ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. കേസന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം യുപി ഡിജിപിയെ കണ്ട എംഎൽഎയുടെ ഭാര്യ ഭർത്താവിനെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നു. ഹോട്ടൽ മുറിയിൽ വച്ച് ബന്ദിയാക്കി പീഡിപ്പിച്ചുവെന്നും വെള്ളം പോലും നല്‍കിയില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.












Click it and Unblock the Notifications