അനാവശ്യ യാത്രകൾ ഗുണം ചെയ്യില്ല: വീട്ടിലിരിക്കേണ്ടത് കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി: മോദി
ദില്ലി: അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അനാവശ്യ യാത്രകൾ ഗുണം ചെയ്യില്ലെന്നും നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കാനുമാണ് നിർദേശം. നിങ്ങളെയും കുടുബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്നതിനായി നിർദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ കഴിയാനാണ് മോദി ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 298 ലേക്ക് ഉയർന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിർദേശം. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ഞായറാഴ്ച ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു.
രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഇത് ആത്മനിയന്ത്രണത്തിന്റെ പ്രതീകമാകുമെന്നും ഓരോ വ്യക്തിയും ജനതാ ഹർത്താലിനെക്കുറിച്ച് പത്ത് പേരോടെങ്കിലും ഫോണിൽ വിവരമറിയിക്കണമെന്നും അവരോട് വീടുകളിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടണമെന്നുമാണ് മോദി കൂട്ടിച്ചേർക്കുന്നു. ബുധനാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങളാണ് അദ്ദേഹം വീണ്ടും ആവർത്തിക്കുന്നത്.

മുൻകരുതൽ മറന്ന് ഒരിക്കലും പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങൾ വീട്ടിലിരിക്കുന്ന എന്ന് മാത്രമല്ല. നിങ്ങൾ താമസിക്കുന്ന നഗരത്തിലുണ്ടാവുക എന്നുകൂടിയാണ്. അനാവശ്യ യാത്രകൾ നിങ്ങൾക്കോ മറ്റുള്ളവർക്കോ ഗുണം ചെയ്യില്ല. ഇത്തര സമയങ്ങളിൽ ചെറിയ പരിശ്രമങ്ങളും വലിയ സ്വാധീനമാണുണ്ടാക്കുകയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനെക്കുറിച്ച് സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാനാണ് മോദി ആവശ്യപ്പെടുന്നത്. ഇത്തരക്കാർ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യാതെ വീടുകളിൽ തന്നെ കഴിയുകയാണ് വേണ്ടത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇറങ്ങി നടക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെയാണ് മോദിയുടെ ആഹ്വാനം.
ഇതാണ് ഡോക്ടർമാരും അധികൃതരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ട സമയം. വീടുകളിൽ തന്നെ കഴിയാൻ നിർദേശിക്കപ്പെട്ടിട്ടുള്ള എല്ലാവരും ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മോദി നിർദേശിക്കുന്നു. ഇത് നിങ്ങളെയും കുടുംബത്തെയും അതോടൊപ്പം സുഹൃത്തുക്കളെയും സുരക്ഷിതരാക്കുമെന്നും ട്വീറ്റിൽ പറയുന്നു.
നിരീക്ഷണത്തിൽ കഴിയുന്നവർ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് റെയിൽവേയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ് വരുന്നത്. രാജധാനി എക്സ്പ്രസിൽ സഞ്ചരിക്കുകായിരുന്ന രണ്ട് പേരെ റെയിൽവേ അധികൃതർ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവരെ തിരിച്ചിറക്കിയ ശേഷമാണ് ട്രെയിൻ യാത്ര തുടരാൻ അനുവദിച്ചത്. ഇതോടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നത്.












Click it and Unblock the Notifications