ലോക്ക് ഡൗൺ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം; ഇന്ത്യയില്‍ എച്ച്‌ഐവി ബാധിച്ചത് 85000 പേർക്ക്
ദില്ലി; ലോക്ക് ഡൗൺ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 85,000 പേർക്കാണ് എച്ച്ഐവി ബാധിച്ചതെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരികരിച്ചത്. ഇവിടെ 10,498 പേർക്കാണ് എച്ച്ഐവി ബാധിച്ചത്. 9,521 കേസുകളുമായി ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടകയിൽ 8,947 പേർക്കും ഇതേ കാലയളവിൽ എച്ച്ഐവി ബാധിച്ചു. മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും യഥാക്രമം 3,037, 2,757 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശ് ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകനയായ ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (നാക്കോ) വിശദാംശങ്ങൾ നൽകിയത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ രാജ്യത്ത് എച്ച്ഐവി ബാധിച്ചത് 17 ലക്ഷത്തില്‍പ്പരം പേർക്കാണെന്നാണ് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണക്ക്.2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷത്തിനിടെ 17,08,777 പേരാണ് വൈറസ് ബാധിതരായത്.
2011-12 കാലയളവില്‍ 2.4 ലക്ഷം പേര്‍ക്കാണ് എച്ച്ഐവി ബാധിച്ചത്. എന്നാല്‍, 2020-21 കാലയളവില്‍ ഇത് 85,268 ആയി കുറഞ്ഞു.കഴിഞ്ഞ 10 വർഷത്തിനിടയിൽ ആന്ധ്രാപ്രദേശിലാണ് ഏറ്റവും കൂടുതൽ എയ്ഡ്സ് കേസുകൾ സ്ഥിരീകരിച്ചത്, 3,18,814. മഹാരാഷ്ട്ര 2,84,577, കർണാടക 2,12,982, തമിഴ്‌നാട് 1,16,536, ഉത്തർപ്രദേശ് 1,10,911 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ എച്ച്‌ഐവി കേസുകൾ സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ. ഗുജറാത്തിൽ 87,440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2020 ലെ കണക്കനുസരിച്ച്, രാജ്യത്ത് 81,430 കുട്ടികൾ ഉൾപ്പെടെ 23,18,737 എച്ച്ഐവി ബാധിതരുണ്ട്