പിഴയ്ക്കാത്ത തന്ത്രങ്ങളൊരുക്കി അഖിലേഷ്... പവാറിനേയും ജയന്തിനേയും കൂടെ നിർത്തും; ബിജെപിയുടെ 'നിശബ്ദതന്ത്രവും'
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മിന്നുന്ന പ്രകടം കാഴ്ചവച്ച് ബിജെപി അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പായിരുന്നു 2017 ലേത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അന്നത്തേത് പോലെ അല്ല.
ബിജെപിയുടെ നാല് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകുന്ന തിരഞ്ഞെടുപ്പില്‍ സകല തന്ത്രങ്ങളും പുറത്തെടുക്കാനാണ് സമാജ് വാദ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ അഖിലേഷ് യാദവിന്റെ പദ്ധതി. ഏതൊക്കെ മേഖലകളില്‍ എങ്ങനെ മുന്നേറണം എന്നത് സംബന്ധിച്ച് കൃത്യമായ മുന്‍ധാരണയോടെയാണ് ഇത്തവണ അഖിലേഷ് കളത്തിലിറക്കുന്നത്. പരിശോധിക്കാം...
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

ഉത്തര്‍ പ്രദേശ് നിയമസഭ
403 അംഗ നിയമസഭയാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് നേടിയത് 312 സീറ്റുകളായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ സമാജ് വാദി പാര്‍ട്ടിയ്ക്ക് കിട്ടിയത് വെറും 47 സീറ്റുകള്‍. ബിഎസ്പി വെറും 19 സീറ്റില്‍ ഒതുങ്ങി. ദയനീയമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥിതി- വെറും 7 സീറ്റില്‍ മാത്രം വിജയം.

അഖിലേഷ് ഒരുങ്ങിയിറങ്ങുന്നു
ഇത്തവണ തന്ത്രങ്ങളൊന്നും പാളരുത് എന്ന ഉറച്ച നിശ്ചയത്തിലാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി 2020 ഡിസംബറില്‍ തന്നെ അഖിലേഷ് സംസ്ഥാന പര്യടനം തുടങ്ങിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച യാത്രകള്‍ അദ്ദേഹം പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

അടിത്തറ ശക്തമാക്കാന്‍
സംസ്ഥാനം മുഴുവന്‍ എത്തുക എന്നത് ഏറെ നിര്‍ണായകമാണെന്ന് അഖിലേഷ് യാദവിന് അറിയാം. 2012 ല്‍ എങ്ങനെയാണ് തന്റെ യാത്രകള്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തത് എന്ന ഓര്‍മയും അദ്ദേഹത്തിനുണ്ട്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍, റോഡ്‌ഷോ, പൊതുയോഗങ്ങള്‍, കര്‍ഷക യോഗങ്ങള്‍, വാര്‍ത്താ സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചെറു സൈക്കിള്‍ സവാരികള്‍ തുടങ്ങിയ പരിപാടികളാണ് അഖിലേഷ് സംസ്ഥാന പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിത്തറ ശക്തമാക്കാനും ജനങ്ങളിലേക്ക് കൂടുതല്‍ എത്താനും ഇത് സഹായകമാകുമെന്ന് അഖിലേഷും സമാജ് വാദി പാര്‍ട്ടിയും കരുതുന്നു.

വന്‍ സ്വീകാര്യത
അഖിലേഷ് യാദവിന്റെ പരിപാടികള്‍ക്ക് ഉത്തര്‍ പ്രദേശില്‍ ആകമാനം വലിയ സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സമാജ് വാദി പാര്‍ട്ടി ഏറെ പ്രതീക്ഷ നല്‍കുന്നത്. വലിയ ആള്‍ക്കൂട്ടങ്ങളാണ് ഓരോ ഇടത്തും. ഇതെല്ലാം ബിജെപിയ്‌ക്കെതിരെയുള്ള വോട്ടായി മാറുമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രതീക്ഷ.

എന്‍സിപിയെ കൂടെ ചേര്‍ക്കും
തന്ത്രപരമായ സഖ്യങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക എന്ന് അഖിലേഷ് യാദവ് ഉറപ്പിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ എന്‍സിപി ഒരു വലിയ കക്ഷിയല്ലെങ്കിലും അവരെ കൂടെ നിര്‍ത്താനാണ് തീരുമാനം. സഖ്യം സംബന്ധിച്ച് അഖിലേഷ് യാദവും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും സംസാരിച്ച് ധാരണയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. സമാന മനസ്‌കരെ ഒരുമിച്ച് ചേര്‍ത്ത് ഒരു സഖ്യമായി ബിജെപിയെ നേരിടുന്നതിന്റെ സാധ്യതയെ കുറിച്ച് പവാര്‍ ഇപ്പോഴും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്തായിരിക്കും അഖിലേഷിന്റെ നിലപാട് എന്നത് കണ്ടറിയേണ്ടി വരും.

ജാട്ട്- മുസ്ലീം-യാദവ്
ജാതി സമവാക്യങ്ങളാണ് ഉത്തര്‍ പ്രദേശില്‍ മിക്കപ്പോഴും തിരഞ്ഞെടുപ്പ് വിജയം നിര്‍ണയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാട്ട്- മുസ്ലീം- യാദവ സഖ്യത്തിന്റെ സാധ്യതകളും തേടുകയാണ് അഖിലേഷ് യാദവ്. ജാട്ട് സമുദായത്തില്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ ലോക് ദളിനെ (ആര്‍എല്‍ഡി) കൂടെ നിര്‍ത്താനും ധാരണയായിട്ടുണ്ട്. ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയുമായി ഇക്കാര്യത്തില്‍ തീരുമാനത്തിലും എത്തിക്കഴിഞ്ഞു.

ബിജെപിയെ ഒതുക്കാന്‍
2017 ലെ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട ആര്‍എല്‍ഡി ഇത്തവണ അത് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലില്‍ ആണ്. അഖിലേഷുമായി കൈകോര്‍ക്കുന്നതിലൂടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന് ആര്‍എല്‍ഡി കരുതുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ മുസ്ലീം-ജാട്ട് ഭൂരിപക്ഷ മേഖലകള്‍ ഇത്തവണ ഈ സഖ്യത്തിനൊപ്പം നിന്നാല്‍ ഉത്തര്‍ പ്രദേശില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും.

ബിജെപിയുടെ 'നിശബ്ദ തന്ത്ര'
ഇതിനിടെ വലിയ കോലാഹലങ്ങളൊന്നുമില്ലാതെയാണ് ബിജെപിയുടെ നീക്കങ്ങള്‍. വലിയ വിവാദത്തിന് സാധ്യതയുള്ള പരാമര്‍ശങ്ങള്‍ ബിഎസ്പി നേതാവ് മായാവതി നടത്തിയിട്ടും അതിനൊന്നും മറുപടി നല്‍കാതെ നിശബ്ദരായിരിക്കുകയാണ് ബിജെപി നേതൃത്വം. മറുപടിയില്ലാഞ്ഞിട്ടോ, പറയാന്‍ അറിയാഞ്ഞിട്ടോ അല്ല ഈ നിശബ്ദത എന്നതാണ് ഇതിലെ രസകരമായ കാര്യം.

മായാവതിയ്ക്കും ശക്തിവേണം
മായാവതി ശക്തയായി തന്നെ നിലനില്‍ക്കണം എന്നതാണ് ബിജെപിയുടെ ആവശ്യം. അവര്‍ക്കെതിരെ ജനരോഷം തിരിച്ചുവിട്ടാല്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്ക് മാറും. ബിജെപിയും അഖിലേഷ് യാദവും നേരിട്ടുള്ള മത്സരം എന്നത് ബിജെപി തീരെ ആഗ്രഹിക്കാത്ത ഒന്നാണ്. മായാവതി കൂടി ശക്തയായി മത്സരരംഗത്ത് വന്നാല്‍, അഖിലേഷ് യാദവിന്റെ ശക്തിയായിരിക്കും ക്ഷയിക്കുക എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ വിജയം എളുപ്പമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ബിജെപിയ്ക്ക് എളുപ്പമല്ല
2017 ല്‍ ഉത്തര്‍ പ്രദേശില്‍ ആഞ്ഞടിച്ചത് മോദി തരംഗം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. അപ്രതീക്ഷിതമായി മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയ യോഗി ആദിത്യനാഥ് ഇന്ന് ബിജെപി നേതാക്കാള്‍ക്ക് പോലും അത്ര അഭിമതനല്ല. കൊവിഡ് വ്യാപനം നേരിട്ട രീതിയിലെ അപാകങ്ങള്‍ സംസ്ഥാനത്ത് അത്രയേറെ ചര്‍ച്ചയാവുകയും ചെയ്തു. ജനങ്ങളില്‍ കടുത്ത പ്രതിഷേധവും ഉയര്‍ന്നു. ഇതിനെയെല്ലാം മറികടന്ന് വിജയം ആവര്‍ത്തിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ഇത്തവണ അത്ര എളുപ്പമാവില്ല.

ബിജെപിയുടെ വളർച്ച
ഉത്തർ പ്രദേശിൽ കുറച്ച് വർഷങ്ങളായി തന്നെ ബിജെപി ശക്തിപ്രകടനം നടത്തുന്നുണ്ട്. എന്നാൽ മറ്റ് പാർട്ടികളെ അപ്രസക്തരാക്കും വിധം ഒരു തിരഞ്ഞെടുപ്പ് വിജയം സാധ്യമായത് 2017 ൽ മാത്രമായിരുന്നു. സംസ്ഥാനത്തെ ഏതെങ്കിലും ഒരു നേതാവിനെ മുൻനിർത്തിയായിരുന്നില്ല ആ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത് എന്നത് കൂടി ഓർക്കണം. അമിത് ഷാ നേരിട്ടായിരുന്നു 2017 ൽ ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
എന്നാൽ ഇത്തവണ മറ്റൊരു പ്രത്യേകതയുണ്ട്. യോഗി ആദിത്യനാഥ് ബിജെപിയുടെ മുഖമായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നയിക്കുകയാണ്. മോദിയ്ക്ക് ശേഷം യോഗി എന്നരീതിയിൽ വലിയ പ്രചാരണം നടക്കുന്നതിനിടയിൽ ആണ് തിരഞ്ഞെടുപ്പ്. യോഗിയുടെ പല നീക്കങ്ങളിലും ആർഎസ്എസ്- ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. മോദി- ഷാ ദ്വന്ദ്വവും യോഗിയുടെ പ്രകടനത്തിൽ അത്ര തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ. വലിയ വളർച്ചയിൽ നിന്ന് കനത്ത പരാജയത്തിലേക്ക് ബിജെപി കൂപ്പുകുത്തുമോ എന്നാണ് പലരും ഇപ്പോൾ ചിന്തിക്കുന്നത്.












Click it and Unblock the Notifications