എസ്പി വിജയിച്ചാല്‍ നിങ്ങള്‍ കറിവേപ്പിലയാകും; എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാ
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അമിത് ഷായെ മുന്നില്‍ നിര്‍ത്തി പ്രചരണം ശക്തമാക്കി ബി ജെ പി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് അമിത് ഷാ ഇന്ന് പ്രചാരണം നടത്തുന്നത്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരിയും ചേര്‍ന്ന് ബി ജെ പിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയതിന് പിന്നാലെ മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. എസ് പി-ആര്‍ എല്‍ ഡി സഖ്യത്തെ പിളര്‍ത്താനാണ് അമിത് ഷായുടെ ശ്രമം. നേരത്തെ ആര്‍ എല്‍ ഡിയ്ക്കായി ബി ജെ പി, എന്‍ ഡി എയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചായിരുന്നു ജയന്ത് ചൗധരി രംഗത്തെത്തിയിരുന്നത്. താനൊരിക്കലും ബി ജെ പിയുടെ ഭാഗമാവില്ലെന്നായിരുന്നു ജയന്ത് പറഞ്ഞിരുന്നത്. എന്നാല്‍ സമാജ് വാദി-ആര്‍ എല്‍ ഡി സഖ്യം അധികകാലം തുടരില്ലെന്ന് അമിത് ഷാ ഇന്നും ആവര്‍ത്തിച്ചു. അഖിലേഷ് യാദവും ജയന്ത് ചൗധരിയും വോട്ടെണ്ണുന്നത് വരെ മാത്രമേ ഒരുമിച്ചുള്ളൂ. അഥവാ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അസം ഖാന്‍ സര്‍ക്കാരിലുണ്ടാകും, ജയന്ത് ചൗധരി പുറത്താകും. തെരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് അവരുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് പറയാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു.
ഒബിസി വോട്ടുകള്‍ ആരെ തുണയ്ക്കും; തന്ത്രവും മറുതന്ത്രവുമായി അഖിലേഷും യോഗിയും
'അഖിലേഷ് നാണമില്ലാത്തായളാണെന്നും അമിത് ഷാ തുറന്നടിച്ചു. ഇവിടെ ക്രമസമാധാന നില ശരിയല്ലെന്ന് അഖിലേഷ് ഇന്നലെ പറഞ്ഞു. ഇന്ന് ഞാന്‍ ഒരു പൊതു പരിപാടിയില്‍ ഞങ്ങളുടെ ഭരണത്തിന്റെ കണക്കുകള്‍ പറയാന്‍ വന്നിരിക്കുന്നു, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, നിങ്ങളുടെ ഭരണത്തിന്റെ കണക്കുകള്‍ നാളെ ഒരു പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കൂ എന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി. നേരത്തെ എസ് പിയും ബി എസ് പി ഇവിടെ ഭരിച്ചു. ബെഹന്‍ജിയുടെ (ബിഎസ്പി അധ്യക്ഷ മായാവതി) പാര്‍ട്ടി വരുമ്പോള്‍ അവര്‍ ജാതിയെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി വരുമ്പോള്‍ അവര്‍ കുടുംബത്തെക്കുറിച്ചും അഖിലേഷ് ഗുണ്ടകളെയും മാഫിയയെയും പ്രീണനത്തെയും കുറിച്ചുമായിരുന്നു സംസാരിക്കാറുണ്ടായിരുന്നത്- അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ രൂക്ഷമായ വാക്‌പോരാണ് ബി ജെ പിയും എസ് പിയും തമ്മില്‍ നടക്കുന്നത്. അമിത് ഷാ ഉത്തര്‍പ്രദേശിലെത്തിയതാണ് ബി ജെ പിയ്ക്ക് ഊര്‍ജമാകുന്ന്. അഖിലേഷും ജയന്ത് ചൗധരിയും ഒറ്റക്കെട്ടായാണ് അമിത് ഷായ്ക്ക് പ്രതിരോധം തീര്‍ക്കുന്നത് എന്നതാണ് എസ് പി ക്യാംപിന്റെ ആവേശം. കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജാട്ട്-മുസ്ലിം കൂട്ടുകെട്ട് തങ്ങള്‍ക്കായി രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് എസ് പി-ആര്‍ എല്‍ ഡി സഖ്യം.പടിഞ്ഞാറന്‍ യു പി ആര്‍ എല്‍ ഡിയുടെ ഉരുക്ക് കോട്ടയെന്നാണ് അറിയപ്പെടുന്നത്. കര്‍ഷക പ്രതിഷേധവും എസ് പി സഖ്യവും പാര്‍ട്ടിയ്ക്ക് പുനരുജ്ജീവനത്തിന് ഒരു പുതിയ അവസരം നല്‍കി
ഇത് ബി ജെ പിയെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. 2017 ല്‍ ഇവിടെ മികച്ച പ്രകടനമാണ് ബി ജെ പി കാഴ്ചവെച്ചത്. പടിഞ്ഞാറന്‍ യുപിയിലെ 108 സീറ്റുകളില്‍ 83ലും ബി ജെ പി വിജയിച്ചിരുന്നു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. എസ് പിയേയും ബി ജെ പിയേയും കൂടാതെ ബി എസ് പിയും കോണ്‍ഗ്രസുമാണ് സംസ്ഥാനത്തെ പ്രബലകക്ഷികള്‍.