ബിഎസ്പിയും കോണ്‍ഗ്രസും ഒവൈസിയും പാരയാകുമോ? അഖിലേഷിന് മുന്നിലെ വെല്ലുവിളികള്‍
ലഖ്‌നൗ: കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ടെങ്കിലും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ബി ജെ പിയും എസ് പിയുമായുള്ള പോരാട്ടമായി ഇതിനോടകം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഈ പോരിന് ആവേശവും മൂര്‍ച്ചയും കൂടിയിട്ടുണ്ട്. എന്നാല്‍ ബി ജെ പിയെ എതിര്‍ത്ത് തോല്‍പ്പിക്കുക എന്ന കഠിനജോലി കൂടുതല്‍ പ്രയാസകരമാകുന്ന നിരവധി ഘടകങ്ങള്‍ എസ് പിയ്ക്ക് മുന്നിലുണ്ട്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടില്ല എന്നത് തന്നെയാണ് അതില്‍ ഏറ്റവും പ്രധാന ഘടകം. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ ബി എസ് പിയുടെ രാഷ്ട്രീയമായ പ്രസക്തി അംഗീകരിച്ചുള്ള പരാമര്‍ശവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പതിവിന് വിപരീതമായി യാദവേതര വവോട്ടുകളില്‍ കണ്ണുവെച്ചാണ് അഖിലേഷ് ഈ തെരഞ്ഞെടുപ്പില്‍ തന്ത്രം മെനഞ്ഞത്. എന്നാല്‍ ബി എസ് പി, കോണ്‍ഗ്രസ്, എ ഐ എം ഐ എം, എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഈ വോട്ടുബാങ്കില്‍ നല്ലൊരു വിഹിതം അടര്‍ത്തിയെടുക്കും എന്ന ആശങ്ക എസ് പിയ്ക്കും അഖിലേഷിനും മുന്നിലുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ വലിയ കോലാഹലങ്ങളില്ലാതെ നിശബ്ദ പ്രചരണമാണ് ബി എസ് പി നടത്തുന്നത്. കോണ്‍ഗ്രസാകട്ടെ സംസ്ഥാനത്ത് നിലനില്‍പിനായുള്ള പോരാട്ടത്തിലാണ്. ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദ്-ഉല്‍-മുസ്ലിം (എ ഐ എം ഐ എം) മുസ്ലീം വോട്ടര്‍മാരുടെ പുതിയ ഓപ്ഷനാകുന്നതിനായാണ് മത്സരിക്കുന്നത്.

ദളിത് - മുസ്ലീം വോട്ട് ബാങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എസ് പിയ്ക്ക് ഈ പാര്‍ട്ടികള്‍ മത്സരരംഗത്ത് വലിയ വെല്ലുവിളി ഉയര്‍ത്തും. ഇത്തവണ ദളിത്, മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് 90 വീതം സ്ഥാനാര്‍ത്ഥികളെയാണ് ബി എസ് പി മത്സരിപ്പിക്കുന്നത്. യു പി നിയമസഭയിലെ 84 സീറ്റുകളും പട്ടികജാതി സമുദായത്തിന് സംവരണം ചെയ്തിരിക്കുകയാണ്. എന്നാല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയത് എസ് പിയ്ക്ക് തിരിച്ചടിയായിരിക്കും. 2017ല്‍ ദളിത്-ബ്രാഹ്മണര്‍ ഫോര്‍മുല വിട്ട് ദളിത്-മുസ്ലിം ഫോര്‍മുലയിലേക്ക് മാറിയപ്പോള്‍ മായാവതി നൂറോളം മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. അന്ന് അവര്‍ പരാജയപ്പെട്ടെങ്കിലും മായാവതി മുസ്ലീങ്ങളെ തന്റെ വോട്ട് ബാങ്കായി വളര്‍ത്തുന്നത് തുടര്‍ന്നു.

ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും പുറമെ, മുതിര്‍ന്ന ബി എസ് പി നേതാവ് സതീഷ് ചന്ദ്ര മിശ്രയെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത് വഴി മായാവതി ബ്രാഹ്മണരിലേക്കും എത്തി. ദളിത്- മുസ്ലീം മുദ്രാവാക്യമുയര്‍ത്തിയാണ് അസദുദ്ദീന്‍ ഒവൈസിയും രംഗത്തുള്ളതെങ്കിലും മുസ്ലീം വോട്ട് ബാങ്ക് തന്നെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പില്‍ എ ഐ എം ഐ എമ്മിന് പരിമിതമായ വിജയമേയുള്ളൂവെങ്കിലും ഒവൈസി തന്റെ റാലികളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. എട്ട് ഹിന്ദു സ്ഥാനാര്‍ത്ഥികളെയെും ഒവൈസി നിര്‍ത്തിയിട്ടുണ്ട്. 35 മണ്ഡലങ്ങളില്‍ 30 ശതമാനത്തിലധികം മുസ്ലീം വോട്ടര്‍മാരുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒവൈസിയുടെ നോമിനികള്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

ഒമ്പത് മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടര്‍മാര്‍ 50 ശതമാനത്തിലധികം വരും. ബീഹാറില്‍ ഇടം കണ്ടെത്തിയത് പോലെ ഉത്തര്‍പ്രദേശിലും മുസ്ലീങ്ങളുടെ ഓപ്ഷനായി മാറുക എന്നതാണ് ഒവൈസി ലക്ഷ്യം വെക്കുന്നത്. മായാവതിയും ഒവൈസിയും മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മണ്ഡലങ്ങളില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പി-ആര്‍ എല്‍ ഡി സഖ്യം കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തല്‍. ഒറ്റയ്ക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് 60-ലധികം മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇവിടെ കളമൊരുക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് 144 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 402 സീറ്റുകളില്‍ മത്സരിക്കുന്നതിനാല്‍ 2017ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനാണ് സാധ്യത. എസ് പി-ആര്‍ എല്‍ ഡി സഖ്യത്തിന് ലഭിക്കേണ്ട വോട്ടായിരിക്കും കോണ്‍ഗ്രസ് പിടിച്ചെടുക്കുക. ഈ പ്രതിബന്ധങ്ങളെ മറികടന്നാണ് അഖിലേഷിന് ബി ജെ പിയെ തോല്‍പ്പിക്കേണ്ടത് എന്നതാണ് സങ്കീര്‍ണമാക്കുന്നത്.












Click it and Unblock the Notifications