യുപിയില്‍ പുതിയ നീക്കം: കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി ചന്ദ്രശേഖർ ആസാദ്
ദില്ലി: അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി ചർച്ചയ്ക്ക് ഞങ്ങളുടെ പാർട്ടി തയ്യാറാണ്.
ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടികയും ചന്ദ്രശേഖർ ആസാദ് പുറത്ത് വിട്ടിട്ടുണ്ട്. ആസാദ് സമാജ് പാർട്ടിയുമായി സഖ്യത്തിന് തയ്യാറാവാതിരുന്ന എസ്പി നേതാവ് അഖിലേഷ് യാദവിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പഞ്ചാബില്‍ 26 സീറ്റില്‍ ചാഞ്ചാട്ടം; കുറഞ്ഞ ഭൂരിപക്ഷമുള്ള സീറ്റുകളിലേക്ക് കണ്ണുനട്ട് പാര്‍ട്ടികള്‍
ആസാദ് സമാജ് പാർട്ടി യുപിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ബദലായിരിക്കും. തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. തനിക്ക് മറ്റ് പാർട്ടികളില്‍ നിന്നും വലിയ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എം എൽ എയും മന്ത്രിയും ആകാനുള്ള ഓഫറുകൾ ഞാൻ നിരസിച്ചു. തന്റെ പ്രവർത്തനം യുപിയിലെ സാധാരണക്കാരായ പ്രവർത്തകർക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ ഒരിക്കലും വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി. ഹത്രാസ്, പ്രയാഗ്രാജ്, ഉന്നാവോ തുടങ്ങിയ സംഭവങ്ങളിൽ പ്രതിഷേധിച്ചതിനെ തുർന്ന് എനിക്ക് ജയിലില്‍ പോവേണ്ടി വന്നു."-അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നിരയിലെ വിഭജനം മൂലം ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാൽ അത് എല്ലാവരുടെയും നഷ്ടമായിരിക്കും. ഭീം ആർമിയിലെ സാധാരണ പ്രവർത്തകരാണ് ഞങ്ങളുടെ ശക്തിയെന്നും ആസാദ് അഭിപ്രായപ്പെടുന്നു.
രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍
ആസാദ് സമാജ് പാർട്ടിയും സമാജ്‌വാദി പാർട്ടിയും സഖ്യത്തിനുള്ള സഖ്യത്തിനുള്ള സാധ്യത ജനുവരി 15 ന് ചന്ദ്രശേഖർ ആസാദ് തള്ളിക്കളഞ്ഞിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം ആസാദ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്തരത്തിലൊരു നീക്കം. സഖ്യത്തിന് തീരുമാനമായെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ സാധിക്കാതിരുന്നതാണ് തുടർ ചർച്ചകള്‍ക്ക് തടസ്സമായത്.
ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലുള്ള ആസാദ് സമാജ് പാർട്ടിക്ക് തന്റെ പാർട്ടി രണ്ട് സീറ്റ് വിട്ടുനൽകിയിരുന്നെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ അവർ തൃപ്തരല്ലെന്നായിരുന്നു അഖിലേഷ് യാദവ് വ്യക്തമാക്കിയത്. 10 സീറ്റുകളായിരുന്നു അസാദിന്റെ ആവശ്യം. ഏറ്റവും കുറഞ്ഞത് 6 സീറ്റുകളെങ്കിലും കിട്ടണമെന്ന നിലപാടില്‍ അവർ ഉറച്ച് നിന്നു. എന്നാല്‍ ഈ സമ്മർദ്ദത്തിന് വഴങ്ങാന്‍ എസ്പിയും തയ്യാറായില്ല.
എസ്പി സഖ്യത്തിൽ നിലവില്‍ ഒരു പാർട്ടിയല്ലാതെ കൂടുതല്‍ കക്ഷികളില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. അതേസമയം, രണ്ട് മാസത്തോളമായി അഖിലേഷ് യാദവുമായി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും എസ്പി നേതാവ് പ്രതികരിച്ചില്ലെന്നായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ മറുപടി. യാദവിനെ കാണാൻ താൻ ലഖ്‌നൗവിലെത്തി, എന്നാല്‍ തന്നെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. അത് തന്റെ വിശ്വാസത്തെ തകർത്തെന്നും ആസാദ് പറഞ്ഞു.
അതേസമയം, ചന്ദ്രശേഖർ ആസാദിന്റെ പാർട്ടി കോണ്‍ഗ്രസ് സഖ്യത്തിലേക്ക് എത്തുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. പ്രമുഖ കക്ഷികളില്‍ ആരുമായും സഖ്യം രൂപീകരിക്കാതെ തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്. 170 ലേറെ വരുന്ന തങ്ങളുടെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
Recommended Video