യുപി നിയമസഭ തിരഞ്ഞെടുപ്പ് 2022: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൌര്യ ബിജെപിയില്‍ ചേർന്നു
ഖൊരക്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ പാർട്ടി നേതാക്കളുടെ കൂറുമാറ്റം സജീവമാവുന്നു. മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും സമാജ്‌വാദി പാർട്ടി മുൻ എം എൽ എയുമായ പ്രമോദ് ഗുപ്തയും മുൻ കോൺഗ്രസ് നേതാവുമായ പ്രിയങ്ക മൗര്യയുമാണ് ഏറ്റവും അവസാനമായി ബി ജെപി പിയില്‍ ചേർന്നത്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് മുന്നോടിയായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആവിഷ്കരിച്ച 'ലഡ്കി ഹുൻ, ലഡ് ശക്തി ഹുൻ' പ്രചാരണത്തിന്റെ പ്രമുഖ മുഖങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു പ്രിയങ്ക മൗര്യ.
ബുധനാഴ്ച രാവിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന്റെയും സാന്നിധ്യത്തിൽ മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവും ബി ജെ പിയിൽ ചേർന്നിരുന്നിരുന്നു. ഈ നീക്കത്തിലൂടെ യോഗി ആദിത്യനാഥ് സർക്കാറില്‍ നിന്നും മന്ത്രിമാരേയും എം എല്‍ എ മാരേയും അടർത്തിയെടുത്ത അഖിലേഷ യാദവിന് കുടുംബത്തില്‍ നിന്ന് തന്നെ ഒരാളെ അടർത്തിയെടുത്തുകൊണ്ട് ബി ജെ പി മറുപടി നല്‍കുകയായിരുന്നു. രാജ്യത്തിനാണ് ഞാൻ എപ്പോഴും പ്രാധാന്യം കൊടുക്കുന്നതെന്നും പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നവെന്നുമായിരുന്നു ബി ജെ പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അപർണ യാദവ് അഭിപ്രായപ്പെട്ടത്.

മുലായത്തിന്റെ രണ്ടാം ഭാര്യയിലെ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് 32 കാരി അപർണ. 2017 ലെ തെരഞ്ഞെടുപ്പിൽ ലഖ്‌നൗ കാന്റിൽ എസ്‌പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും ബി ജെ പിയുടെ റിത ബഹുഗുണ ജോഷിയോട് തോറ്റു. ഇക്കുറി എസ്പി മത്സരിക്കാന്‍ സീറ്റ് നല്‍കില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ കൂടിയാണ് അപർണയുടെ കൂടുമാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ പാർട്ടി നേതൃത്വം നിർദേശിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
അതേസമയം , ബി ജെ പിയില്‍ ചേർന്ന് രണ്ട് മാസത്തിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ചതായി റായബറേലി എംഎല്‍എ അദിതി സിംഗ് ഇന്നറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്ന താന്‍ എം എല്‍ എ പദവിയും ഉപേക്ഷിക്കുന്നതായി അവർ ട്വിറ്ററിലൂടെ വ്യക്തമാക്കുയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനും ഉത്തർപ്രദേശ് നിയമസഭ സ്പീക്കർക്കും അയച്ച രണ്ട് രാജിക്കത്തുകളും അദിതി സിംഗ് പുറത്ത് വിട്ടിട്ടുണ്ട്. ഇത്തവണ ബിജെപി ടിക്കറ്റിലായിരിക്കും അവർ റായബറേലിയില്‍ നിന്നും മത്സരിക്കുക.












Click it and Unblock the Notifications