യുപിയിലെ വിജയമൊക്കെ എന്ത്? ഗുജറാത്തിലേക്ക് വാ വിജയമെന്താണെന്ന് കാണാം, ഇത് അമിത് ഷായുടെ അഹങ്കാരമോ?
സോമനാഥ്: ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയം കണക്കിലെടുക്കുമ്പോൾ യുപി തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഒന്നുമല്ലെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് വരികയാണെന്ന് മൂന്ന് മാസമായി ആ പാർട്ടി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾ പറയുന്നത് ആ പാർട്ടി പോകുകയാണെന്നാണെന്ന് അദ്ദേഹം പരിഹസിച്ചു. സോമനാഥിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
യുപി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ് പോലും നേടാനായില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാഹുലിന്റെ മണ്ഡലമായ അമേതിയിൽ പോലും എല്ലാ സീറ്റുകളും ബിജെപിക്കാണ് കിട്ടിയത്. എന്നാൽ ഇതൊന്നും ഒന്നുമല്ല. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കണ്ടോളൂ എന്ന് അമിത് ഷാ വെല്ലുവിളിച്ചു. 150 സീറ്റുകൾ നേടി ഗുജറാത്തിൽ ബിജെപി സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതി രാഷ്ട്രീയവും കുടുംബ വാഴ്ചയും കൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനം പറഞ്ഞ് വോട്ടു ചോദിച്ചാൻ അവർക്കൊരിക്കലും വിജയിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തിനുവേണ്ടി രാഹുൽ എന്തു ചെയ്തു?
ഗുജറാത്തിനും ഇവിടുത്തെ ജനങ്ങൾക്കു വേണ്ടി എന്തു ചെയ്തു എന്നതാണ് രാഹുൽ ഗാന്ധി മറുപടി പറയേണ്ട കാര്യം. അതുചെയ്യാതെ രാഹുൽ ഗാന്ധി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. മൂന്ന് മാസം മുമ്പ് ജിഡിപി വളർച്ച കുറഞ്ഞപ്പോൾ ടെലിവിഷൻ ചാനലുകളിൽ വന്നിരുന്നു കോൺഗ്രസ് നേതാക്കൾ വന്നരുന്ന് വാതോരാതെ വിമർശങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇപ്പോൾ പുതിയ ജിഡിപി കണക്കുകൾ വന്നിരിക്കുന്നു. രാജ്യം 6.3 ശതമാനം നിരക്കിൽ വളരുകയാണെന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. ഇതോടെ കോൺഗ്രസ് നേതാക്കളെല്ലാം മൗനികളായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയിൽ തമ്മിൽപ്പോര്
അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ തമ്മിൽപ്പോര് രൂക്ഷമായെന്നും റിപ്പോർട്ടുകളുണ്ട്. വിഭാഗിയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 24 പേരെ ബിജെപി ഗുജറാത്തിൽ പുറത്താക്കിയിട്ടുണ്ട്.മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നാണ് കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
പലരും പ്രമുഖർ
പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തതെന്നാണ് റിപ്പോർട്ട്. അജയ് ഭായ് ചൗധരി (സുറത്ത്), ഖുമന്‍ സിംഗ് വാസിയ (ഭറൂച്ച്), വല്ലഭ് ഭായ് ധര്‍വി, രമേഷ് ഭായ് ദാങ്കര്‍ (ജാംനഗര്‍), അര്‍ജന്‍ ഭായ് കാഞ്ചയ്യ (ദേവ് ഭൂമി ദ്വാരക), ശ്രീ ഗൗര്‍ധന്‍ ഭായ് (മോര്‍ബി), സോമനാഥ് തുളസി ഭായ് (ഗിര്‍), ഹമീര്‍ ഭായ്(അ്മരേലി), ദില്‍വാര്‍ സിംഗ്(ഭാവ്‌നഗര്‍), നനോഭായ്(പലിറ്റാന), ജാസ്‌വന്ത് സിംഗ് (പഞ്ച്മഹല്‍), ഭവേശ് ഭായ്, ബാബു ഭായി (ദാഹോഡ്), ജുവാന്‍ സിംഗ് വിമല്‍ ഭായി (ഖേദ്ര), കമ ഭായ് (അഹമ്മദാബാദ്), ഷിര്‍ രോഹിത് നാനാനി (ഗാന്ധി നഗര്‍), ഡോ. വിഷ്ണു ദാന്‍ ജലാല (പാടന്‍), ഹിതേന്ദ്ര പട്ടേല്‍, ഭൂപേന്ദര്‍ സിംഗ് സോളങ്കി (മഹാസാഗര്‍) എന്നിവരെയാണ് ബിജെപി പുറത്താക്കയത്.
പുത്തൻ പ്രചരണായുധവുമായി കോൺഗ്രസ്
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയെ പ്രതിരോധത്തിലാക്കാൻ പുത്തൻ പ്രചരണായുധവുമായി രാഹുൽ ഗാന്ധി രംഗത്തുണ്ട്. 'ഗുജറാത്ത് ഉത്തരം തേടുന്നു' എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന പുത്തന്‍ പ്രചാരണ ആയുധവുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുപ്രധാന പങ്കാണ് സോഷ്യല്‍ മീഡിയ വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഗുജറാത്ത് ഉത്തരം തേടുന്നു എന്ന രാഹുലിന്റെ പുത്തന്‍ പ്രചാരണത്തിന് വേദിയാകുന്നതും സോഷ്യല്‍ മീഡിയയാണ്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി
2012-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രികയില്‍ 50 ലക്ഷം നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് നല്‍കിയത്. ബാക്കി വീടുകള്‍ക്കായി ഇനി 45 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നായിരുന്നു ക്യാംപയിന്റെ ആദ്യ ദിനത്തെ ചോദ്യം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് രംഗം കൊഴുപ്പിക്കുന്നത്.