''ചിന്മയാനന്ദിനെതിരായ അന്വേഷണം ശരിയായ ദിശയിൽ''; ഒളിച്ച് കളിച്ച് യുപി പോലീസ്, മാധ്യമങ്ങൾക്ക് വിമർശനം
ലഖ്നോ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെ നിയമവിദ്യാർത്ഥിനി ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. മാധ്യമങ്ങൾ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും വിവാദങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യം ഇല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
" ഒരു അന്വേഷണ ഏജൻസിയെ വിശ്വസിക്കാൻ നിങ്ങൾ തയ്യാറാകണം, അന്വേഷണം തെറ്റായ ദിശയിലാണ് നീങ്ങുന്നതെങ്കിൽ ഹൈക്കോടതി അത് നിരീക്ഷിക്കും. ഞങ്ങളിൽ നിന്നും വിശദീകരണം തേടാൻ അവർക്ക് അധികാരമുണ്ട്. ഏതെങ്കിലു ഒരു വ്യക്തിയോ മാധ്യമ വിചാരണയോ ഞങ്ങളെ സ്വാധീനിക്കാൻ പോകുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി നവീൻ അറോറ വ്യക്തമാക്കി.

എഫ്ഐആറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയോ എന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്യലിനായി പലരേയും വിളിച്ചു വരുത്തിയിട്ടുണ്ട്. ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാൽ അന്വേഷണത്തിൽ നിന്നും പിന്മാറുക സാധ്യമല്ല, ആരുടെ മുമ്പിലും സർട്ടിഫിക്കേറ്റ് നൽകി ബോധ്യപ്പെടുത്തേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും നവീൻ അറോറ കൂട്ടിച്ചേർത്തു. ചിന്മയാനന്ദിനെതിരായ അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
72കാരനായ ചിന്മയാനന്ദ് ഒരു വർഷത്തോളം തന്നെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നാണ് നിയമവിദ്യാർത്ഥിനിയായ പെൺകുട്ടി പരാതി നൽകിയത്. പരാതി ഉന്നയിച്ചിട്ടും ചിന്മയാനന്ദിനെതിരെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് പെൺകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. ചിന്മയാനന്ദിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സ്വയം തീകൊളുത്തുമെന്ന് കഴിഞ്ഞ ദിവസം പെൺകുട്ടി ഭീഷണി മുഴക്കിയിരുന്നു.
ചിന്മയാനന്ദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് പെൺകുട്ടിയുടെ പിതാവും ആവശ്യപ്പെട്ടിരുന്നു. അതേസമയം നെഞ്ചുവേദനയും താഴ്ന്ന രക്തസമ്മർദ്ദവും മൂലം ചിന്മയാനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications