സിഎഎ വിരുദ്ധ പ്രതിഷേധം: ഉത്തര്‍പ്രദേശ് കോടതി 48 പേര്‍ക്ക് ജാമ്യം അനുവദിച്ചു
ബിജ്നോര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പൊലീസ് കേസെടുത്ത 48 പേര്‍ക്ക് ജാമ്യം ലഭിച്ചു. കലാപത്തിനും കൊലപാതക ശ്രമത്തിനും കുറ്റം ചാര്‍ത്തിയവര്‍ക്കാണ് ബിജ്‌നോര്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 83 പ്രതികളില്‍ 48 പേരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ജനക്കൂട്ടം പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി എഫ്‌ഐആറില്‍ പറയുന്നു.
'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു'; വെടിവെയ്പ്പിന് മുമ്പ് ഫേസ്ബുക്കിലൂടെ രാംഭക്തിന്‍റെ ഭീഷണി
എന്നാല്‍ ആയുധങ്ങള്‍ കണ്ടെടുക്കാനോ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനോ പൊലീസിനായില്ല. മാത്രമല്ല സ്വകാര്യ വാഹനങ്ങളോ കടകളോ നശിപ്പിച്ചതിനും തെളിവുകളില്ലെന്നും ജഡ്ജി പറഞ്ഞു. സംഭവത്തില്‍ 13 പോലീസുകാര്‍ക്ക് പരിക്കേറ്റതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇവരുടെ പരിക്കുകള്‍ നിസ്സാരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ജഡ്ജി നിരീക്ഷിച്ചു.
ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ കൊല്ലപ്പെട്ടത് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വെടിവെയ്പ്പിലാണെന്ന് പൊലീസുകാര്‍ കോടതിയില്‍ സമ്മതിച്ചു. ഈ ഒരു മരണം മാത്രമാണ് പൊലീസ് വെടിവെയ്പ്പില്‍ സംഭവിച്ചതാണെന്ന് പൊലീസ് സമ്മതിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് 83 പേരെയാണ് അന്നേ ദിവസം പൊലീസ് അറസ്റ്റ് ചെയതത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം ഒത്തുകൂടിയ ആയിരക്കണക്കിനാളുകള്‍ പ്രകോപനമില്ലാതെ സ്വകാര്യ വാഹനങ്ങളും കടകളും നശിപ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തതെന്നും എഫ്‌ഐആറിലുണ്ട്. സര്‍ക്കാര്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അക്രമം നടന്ന് 20 ദിവസത്തിന് ശേഷമാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് വലിയ തോതിലുള്ള സംഘര്‍ഷമാണ് ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുകയും കലാപം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. നാശനഷ്ടം, തീപിടുത്തം, വെടിവെയ്പ്പ് എന്നിവ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 60 പേര്‍ക്ക് വെടിയേറ്റതെന്നായിരുന്നു പൊലീസിന്റെ അവകാശവാദം. എന്നാല്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.