സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി: പ്രതിയായ യുവാവിനെ വീട്ടിൽ നിന്നിറക്കി ചുട്ടുകൊന്നു!!
ലഖ്നൊ: ഉത്തർപ്രദേശിൽ യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തി. വീട്ടിൽ നിന്ന് വലിച്ചിറക്കിയ യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം തീകൊളുത്തുകയായിരുന്നു. ലഖ്നൊവിൽ നിന്ന് 166 കിലോമീറ്റർ പ്രതാപ്ഗഞ്ചിലാണ് സംഭവം. ഒരു യുവതിയുമായി യുവാവിനുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ പേരിലാണ് സമീപവാസികളുടെ ക്രൂരത. ഇതോടെ യുവാവിന്റെ വീട്ടിലേക്ക് ഇരച്ചെത്തി വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

പോലീസിന് നേരെ ആൾക്കൂട്ടം
സംഭവത്തിന് പിന്നാലെ ഗ്രാമത്തിലെത്തിയ പോലീസ് നേരെയും അക്രമാസക്തരായ ആൾക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. രണ്ട് വാഹനങ്ങളും ഒരു മോട്ടോർ ബൈക്കും അക്രമികൾ തകർത്തിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസുകാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ പാതി കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസുകാരെയും ഒരു സംഘം ആൾക്കാർ മർദ്ദിച്ചത്.

സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ
മരിച്ച അംബിക പ്രസാദ് പട്ടേലിന് കഴിഞ്ഞ ഒരു വർഷമായി ഇതേ ഗ്രാമത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബം ഇതിനെതിരായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവതിയ്ക്ക് കാൺപൂരിൽ നിയമനം ലഭിച്ചെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുടെയും ചില ചിത്രങ്ങളും ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പട്ടേലിനെതിരെ കേസ്
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ പട്ടേലിനെതിരെ യുവതിയും കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു. തന്റം അന്തസ്സിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് യുവതി പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയതോടെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രതാപ്നഗർ പോലീസ് തലവൻ പറയുന്നത്.

ജയിൽ മോചനം
കേസെടുത്തതോടെ പോലീസ് അംബികാ പ്രസാദ് പട്ടേലിനെ ജയിലിലടച്ചിരുന്നു. തുടർന്ന് മെയ് ഒന്നിനാണ് ഇയാളെ മോചിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനത്തോടെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി യുപി സർക്കാർ സംസ്ഥാനത്തെ 71 ജയിലുകളിൽ നിന്നായി 11,000 ഓളം തടവുകാരെ മോചിപ്പിരുന്നു. ഇതോടെയാണ് പട്ടേലും പുറത്തെത്തിയത്.

രണ്ട് പേർ അറസ്റ്റിൽ
യുവാവിനെ അഗ്നിക്കിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരായ രണ്ട് പേരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ ഒരാൾ യുവതിയുടെ പിതാവാണ്. പകുതിയും അഗ്നിക്കിരയായ പട്ടേലിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ട്. ശക്തമായ പോലീസ് സാന്നിധ്യമാണ് പ്രദേശത്തുള്ളത്.












Click it and Unblock the Notifications