വഴിയിൽ തടഞ്ഞ് യുപി പോലീസ്, സ്കൂട്ടറിൽ മുന്നോട്ട് പോയി പ്രിയങ്ക, മർദ്ദിച്ചെന്നും ആരോപണം
ലഖ്നോ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്തതായി പരാതി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്ആർ ദരാപുരിയയുടെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. വഴിമധ്യേ പ്രിയങ്കയുടെ വാഹനം പോലീസ് തടയുകയായിരുന്നു.
ബിജെപി ലോക്കലാവുന്നു.... ദില്ലിയില്‍ കുടിവെള്ളവും വൈദ്യുതിയും പ്രചാരണ വേദിയില്‍ ഉന്നയിക്കും!!
പോലീസ് കഴുത്തിൽ പിടിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടതായി പ്രിയങ്ക ആരോപിച്ചു. നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്തേയ്ക്ക് പോകാൻ അനുവദിക്കില്ലെന്ന് അറിയിച്ച് പോലീസ് പ്രിയങ്കയുടെ വാഹനം തടയുകയായിരുന്നു. ഇതു വകവയ്ക്കാതെ ഒരു പ്രവർത്തകന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് പ്രിയങ്ക മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ ഒരു പോലീസുകാരൻ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. പോലീസ് വാഹനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെ പ്രിയങ്ക കാൽനടയായി എത്തി അറസ്റ്റിലായവരുടെ വീട് സന്ദർശിച്ചു.
ദാദാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബത്തേയും പോലീസ് കണ്ടു. അനുയായികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒപ്പം പ്രിയങ്കാ ഗാന്ധി നടന്നു നീങ്ങുന്ന ദൃശൃങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് മുമ്പ് പോലീസുമായി തർക്കമുണ്ടാകുന്നതും വീഡിയോയിൽ കാണാം.
വനിതാ പോലീസുകാർ തന്റെ ചുറ്റും നിന്നെന്നും അതിൽ ഒരാൾ തന്റെ കഴുത്തിന് പിടിച്ചെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഒരാൾ തന്നെ ഉന്തുകയും താൻ താഴെ വീഴുകയും ചെയ്തുവെന്ന് പ്രിയങ്ക ആരോപിച്ചു. എന്തിനാണ് പോലീസ് ഈ രീതിയിൽ തടഞ്ഞതെന്ന് അറിയില്ല. ഭീരുക്കളെപോലെയാണ് ബിജെപി സർക്കാർ പെരുമാറുന്നത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവാണ് ഞാൻ, ഞാൻ എങ്ങോട്ട് പോകണമെന്ന് സർക്കാരല്ല തീരുമാനിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.