യുപിയിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി മറ്റൊരു നേതാവ്.. പ്രിയങ്ക ഗാന്ധി ഉടൻ പ്രഖ്യാപിക്കും;സൽമാൻ ഖുർഷിദ്
യുപിയിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി മറ്റൊരു നേതാവ്.. പ്രിയങ്ക ഉടൻ പ്രഖ്യാപിക്കും;സൽമാൻ ഖുർഷിദ്
ലഖ്ന; കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിർണാകമാണ് ഇത്തവണത്തെ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. നിലവിൽ തനിച്ച് അധികാരത്തിലേറാൻ സാധിക്കില്ലേങ്കിലും സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ വെറും 7 സീറ്റുകൾ മാത്രമായിരുന്നു നേടാൻ സാധിച്ചത്. ഇത്തവണയും സഖ്യമുണ്ടാകുമോയെന്ന കാര്യത്തിൽ ഔദ്യോഗികമായൊരു നിലപാട് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ സഖ്യത്തെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ കേന്ദ്ര മന്ത്രിയും തിരഞ്ഞെടുപ്പ് പ്രചരണ സിമിതി അഗംവുമായ മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്.
നിലവിലെ സാഹചര്യത്തിൽ സമാജ്വാദി പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിൽ ഏർപ്പെടണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.തനിച്ചുള്ള പോരാട്ടം പാർട്ടിയെ കൂടുതൽ ക്ഷീണിപ്പിക്കുമെന്നും ഇക്കൂട്ടർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് തനിച്ച് തന്നെ നേരിടുമെന്നും ആരുമായും സഖ്യത്തിലെത്തില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തന്നെ നേതൃത്വം നൽകുമെന്നും ഖുർഷിദ് വ്യക്തമാക്കി. 'പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടിയുടെ വിജയത്തിനായി അവർ കഠിനമായി പ്രയത്നിക്കുകയാണ്, അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രിയങ്ക ഗാന്ധിയായിരിക്കില്ല കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചനയാണ് സൽമാൻ ഖുർഷിദ് നൽകുന്നത്.
യുപിയിൽ ആരാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് പ്രിയങ്ക തന്നെ പിന്നീട് ഈ പ്രഖ്യാപനം നടത്തുമെന്നായിരുന്നു ഖുർഷിദിന്റെ മറുപടി.യുപിയിൽ പ്രിയങ്കയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. നേരത്തേ തന്നെ അവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വാരാണാസിയിൽ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുപിയിൽ കോൺഗ്രസിന്റെ തിരിച്ചുവരവാണ് പ്രിയങ്കയുടെ പ്രഥമ ലക്ഷ്യമെന്നായിരുന്നു അന്ന് പാർട്ടി നേതൃത്വം പറഞ്ഞത്.
ഇതോടെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്കയെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. നേരത്തേ ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാൽ സംസ്ഥാനത്തെ തുടർ തിരിച്ചടികൾക്കിടെ യോഗിയ്ക്കെതിരെ പ്രിയങ്കയെ മത്സരിപ്പിച്ച് രാഷ്ട്രീയ മണ്ടത്തരത്തിന് പാർട്ടി നേതൃത്വം തയ്യാറാകില്ലെന്ന് തന്നെയായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.ഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം ഖുർഷിന്റെ പ്രതികരണത്തോടെ ആരാകും കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖം എന്ന ചർച്ചകൾ വീണ്ടും ശക്തമായി. നേരത്തേ യുവ നേതാവും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള അംഗവുമായ ജിതിൻ പ്രസാദയെ കോൺഗ്രസ് യുപിയുടെ മുഖമായി ഉയർത്തിക്കാട്ടിയേക്കും എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിലേക്ക് പോയതാണ് ആ ചർച്ചകൾ അവസാനിച്ചു.
സംസ്ഥാനത്ത് യോഗി സർക്കാരിനെതിരെ ബ്രാഹ്മണ വിഭാഗത്തിന് കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്രാഹ്മണ സമുദായാംഗത്തിൽ നിന്നാരെങ്കിലും കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.ജാതി മത സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും പ്രഖ്യാപനം ഉണ്ടായേക്കുക.
അതേസമയം സ്ത്രീ സുരക്ഷയ്ക്കും കർഷകരുടെ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന പ്രകടന പത്രികയാകും കോൺഗ്രസിന്റേതെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. സാധാരണക്കാരുമായാണ് ഞങ്ങൾ സംവദിക്കുന്നത്. അവരെ ലക്ഷ്യം വെച്ചുള്ള നടപടികളാണ് കോൺഗ്രസ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണക്കാരുടെ ശബ്ദം കൂടി ഉൾക്കൊള്ളുന്നതായിരിക്കും കോൺഗ്രസന്റെ പ്രകടന പത്രിക.ആരോഗ്യമേഖലയ്ക്കും പ്രകടന പത്രികയിൽ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video