Get Updates
Get notified of breaking news, exclusive insights, and must-see stories!

47 സീറ്റില്‍ ഭൂരിപക്ഷം 5000 ത്തില്‍ കുറവ്; ഉത്തര്‍പ്രദേശിലെ ഈ സീറ്റുകള്‍ ആരെ തുണയ്ക്കും?

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക 47 സീറ്റിലെ ഫലമായിരിക്കുമെന്ന് കണക്കുകള്‍. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 47 സീറ്റുകളില്‍ 5000 വോട്ടുകള്‍ക്ക് താഴെയാണ് വിജയിച്ച കക്ഷികളുടെ ഭൂരിപക്ഷം. വോട്ട് നിലയില്‍ ചാഞ്ചാട്ടമുള്ള സീറ്റുകള്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി ജെ പി 23 സീറ്റില്‍ ജയിച്ചത് 5000 ത്തിന് താഴെ ഭൂരിപക്ഷത്തിനാണ്. സമാജ് വാദി പാര്‍ട്ടി 13 സീറ്റില്‍ ജയിച്ചിടത്തും ഭൂരിപക്ഷം 5000 ത്തില്‍ താഴെയാണ്. ബി എസ് പി ജയിച്ച എട്ട് സീറ്റിലും കോണ്‍ഗ്രസ്, അപ്‌നാദള്‍, രാഷ്ട്രീയ ലോക് ദള്‍ എന്നിവര്‍ ജയിച്ച ഓരോ സീറ്റിലും 5000 ത്തില്‍ താഴെയാണ് ഭൂരിപക്ഷം. ഇതോടൊപ്പം ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ 13 സീറ്റിലും സമാജ് വാദി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയ 17 സീറ്റിലും 5000 ത്തില്‍ താഴെയായിരുന്നു ജയിച്ച കക്ഷിയുടെ ഭൂ രിപക്ഷം.

1

ഈ 47 സീറ്റുകളില്‍ എട്ടെണ്ണത്തിലും ആയിരത്തില്‍ കുറവായിരുന്നു ഭൂരിപക്ഷം. ഇതില്‍ ബി ജെ പി ജയിച്ചത് അഞ്ചെണ്ണത്തിലും ബി എസ് പി ജയിച്ചത് രണ്ടെണ്ണത്തിലും സമാജ് വാദി പാര്‍ട്ടി ജയിച്ചത് ഒന്നിലുമായിരുന്നു. ദൂമരിയാഗഞ്ച്, മീരാപൂര്‍, ശ്രാവസ്തി, മുഹമ്മദാബാദ്-ഗോഹ്ന, രാംപൂര്‍ മണിഹരന്‍ എന്നിവിടങ്ങളിലാണ് ബി ജെ പി ആയിരത്തില്‍ കുറവ് ഭൂരിപക്ഷത്തില്‍ ജയിച്ചത്. ഇതില്‍ ദൂമരിയാഗഞ്ചില്‍ ബി ജെ പിയുടെ രാഘവേന്ദ്ര പ്രതാപ് സിംഗ് ബി എസ് പിയുടെ സൈയാദ ഖതൂനിനോട് ജയിച്ചത് 171 വോട്ടിനാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.

2

സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷവും ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്കാണ്. മീരാപൂരില്‍ 193 വോട്ടിനാണ് ബി ജെ പിയുടെ അവതാര്‍ സിംഗ് സമാജ് വാദി പാര്‍ട്ടിയുടെ ലിയാഖത്ത് അലിയെ തോല്‍പിച്ചത്. അവതാര്‍ സിംഗ് കഴിഞ്ഞ മാസം ബി ജെ പി വിട്ട് ആര്‍ എല്‍ ഡിയില്‍ ചേര്‍ന്നിരുന്നു. ബി എസ് പി മന്ട്, മുബാരക് പൂര്‍ എന്നീ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തിലും ജയിച്ചത് ആയിരത്തില്‍ കുറവ് ഭൂരിപക്ഷത്തിനാണ്. 1000 ത്തിനും 2000 ത്തിനുമിടയില്‍ ഭൂരിപക്ഷത്തിന് ജയിച്ച ഒമ്പത് സീറ്റുകളാണുള്ളത്. ദുദ്ധി, ഭാദോഹി, പാട്ടി, മതേര, ബന്‍സിധ്, താന്‍ഡ, മഹ്മൂദാബാദ്, ഉച്ഛഹാര്‍, ഭര്‍ത്തന എന്നീ മണ്ഡലങ്ങളാണിത്.

3

2000 ത്തിനും 3000 ത്തിനുമിടയില്‍ ഭൂരിപക്ഷമുള്ളത് 10 സീറ്റുകളിലാണ്. നാജിയാബാദ്, ലാല്‍ഗഞ്ച്, ഗൈന്‍സരി, കാന്ത്, ഫരേന്ദ്ര, ബദ്‌ലാപൂര്‍, കന്നൗജ്, അട്രൗലിയ, സിദ്ധൗലി, പ്രതാപ്പൂര്‍ എന്നീ മണ്ഡലങ്ങളാണിത്. 12 സീറ്റുകളില്‍ 3000 ത്തിനും 4000 ത്തിനുമിടയിലാണ് ഭൂരിപക്ഷം. മൊറാദാബാദ് നഗര്‍, ജംഗിപൂര്‍, ധൗരഹര, ചില്ലുപൂര്‍, ഓനല, ധോലന, ദിദ്രഗഞ്ച്, ഹര്‍ചന്ദ് പൂര്‍, മഹോലി, പതിയാലി, ഛാപ്രോലി, ബിധുന എന്നിവിടങ്ങളിലാണ് 3000 ത്തിനും 4000 ത്തിനുമിടയില്‍ ഭൂരിപക്ഷമുള്ളത്. എട്ട് സീറ്റുകളില്‍ 4000 ത്തിനും 5000 ത്തിനുമിടയിലാണ് ഭൂരിപക്ഷം. നാകൂര്‍, മജ്‌നാപൂര്‍, മച്ച്‌ലിഷഹര്‍, ഇസൗളി, ഷഹാബാദ്, സഹസ്വാന്‍, ഗൊരഖ്പൂര്‍ റൂറല്‍, സഹരാന്‍പൂര്‍ നഗര്‍ എന്നിവിടങ്ങളിലാണ് 4000 ത്തിനും 5000 ത്തിനുമിടയില്‍ ഭൂരിപക്ഷമുള്ളത്.

4

അനുദിനം മാറിമറിയുന്ന ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ചാഞ്ചാട്ടമുള്ള ഈ 47 സീറ്റുകള്‍ നിര്‍ണായകമാകുമെന്നുറപ്പാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ നിരവധി കൂറുമാറ്റങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്ന് തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ അടക്കം മൂന്ന് മന്ത്രിമാരും നിരവധി എം എല്‍ എമാരും രാജിവെച്ചിരുന്നു. ഇത് കനത്ത തിരിച്ചടിയാണ് ബി ജെ പിയ്ക്ക് ഏല്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ളവരുടെ മണ്ഡലം നേരത്തെ പ്രഖ്യാപിച്ചും മുലായം സിംഗിന്റെ മരുമകളെ തന്നെ ബി ജെ പിയിലെത്തിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുമായിരുന്നു ബി ജെ പി ഇതിന് മറുപടി നല്‍കിയത്.

5

ഈ സാഹചര്യത്തില്‍ നേരിയ മാര്‍ജിനില്‍ വിജയിച്ച മണ്ഡലങ്ങള്‍ ബി ജെ പിയ്ക്കും സമാജ് വാദി പാര്‍ട്ടിക്കും ഒരുപോലെ നിര്‍ണായകമാണ്. 403 അംഗ നിയമസഭയില്‍ 312 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തിലാണ് ബി ജെ പി അധികാരത്തിലേറിയതെങ്കിലും മാറിയ സാഹചര്യത്തില്‍ ചാഞ്ചാട്ടമുള്ള സീറ്റുകള്‍ ഏറ്റവും കൂടുതല്‍ നിര്‍ണായകമാവുക ബി ജെ പിയ്ക്കായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്.

6

ഏഴ് ഘട്ടങ്ങളിലായിട്ട് നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+