രാജസ്ഥാനില്‍ വൻ ട്വിസ്റ്റ്! ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാൻ എംഎല്‍എമാരോട് വസുന്ധര രാജെ? ഞെട്ടി ബിജെപി!
ദില്ലി: അതീവ നാടകീയ നീക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ബിജെപി നേതാവുമായ വസുന്ധര രാജെ കോണ്‍ഗ്രസിനെ സഹായിക്കുന്നതായി സഖ്യകക്ഷിയുടെ ആരോപണം.
സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കരുതെന്നും അശോക് ഗെഹ്ലോട്ടിനൊപ്പം നില്‍ക്കണം എന്നും വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരോട് ആവശ്യപ്പെട്ടതായാണ് എന്‍ഡിഎയ്ക്കുളളില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
പൈലറ്റിനെ ചാക്കിലാക്കാൻ
തനിക്കൊപ്പമുളള വിമത എംഎല്‍എമാരുമായി ബിജെപി ഭരിക്കുന്ന ഹരിയാനയിലെ മനേസറിലെ ഹോട്ടലില്‍ ആണ് സച്ചിന്‍ പൈലറ്റുളളത്. സച്ചിന്‍ പൈലറ്റിനെ തിരിച്ച് എത്തിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മറുവശത്ത് സച്ചിന്‍ പൈലറ്റിനെ ചാക്കിലാക്കാനുളള കരുനീക്കങ്ങള്‍ രാജസ്ഥാനിലെ പ്രതിപക്ഷമായ ബിജെപിയും നടത്തുന്നുണ്ട്.
ഗെഹ്ലോട്ടിനെ സഹായിക്കുന്നു
സച്ചിന്‍ പൈലറ്റിന്റെ അടുത്ത സുഹൃത്തും അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തുകയും രാജ്യസഭാ എംപിയാവുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യയെ ആണ് പൈലറ്റിനെ മെരുക്കാനുളള ദൗത്യം പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അതിനിടെയാണ് സിന്ധ്യയുടെ ബന്ധു കൂടിയായ വസുന്ധര രാജെ ഗെഹ്ലോട്ടിനെ സഹായിക്കുന്നതായുളള ആരോപണം.
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
രാജസ്ഥാനിലെ ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ ലോക്‌സഭാ എംപി ഹനുമാന്‍ ബേനിവാള്‍ ആണ് എന്‍ഡിഎയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് ഹനുമാന്‍ ബെനിവാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അശോക് ഗെഹ്ലോട്ടിനെ വസുന്ധര രാജെ സഹായിക്കുന്നു എന്നാണ് ആരോപണം.
ഗെഹ്ലോട്ടിനെ പിന്തുണക്കണം
രാജസ്ഥാനില്‍ കോണ്‍ഗ്രസിനുളളില്‍ പോര് നടക്കുമ്പോള്‍ പൈലറ്റിന്റെ വിമത ക്യാംപിനെ തകര്‍ക്കാനാണ് വസുന്ധര രാജെ ശ്രമിക്കുന്നതെന്ന് എംപി ആരോപിക്കുന്നു. താനുമായി പരിചയമുളള കോണ്‍ഗ്രസ് എംഎല്‍എമാരെ വസുന്ധര രാജെ നേരിട്ട് വിളിക്കുകയും അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം.
തന്റെ പക്കല്‍ തെളിവുണ്ട്
സികാറിലും നാഗൗറിലും ഉളള ജാട്ട് സമുദായത്തില്‍ ഉള്‍പ്പട്ടെ ഓരോ കോണ്‍ഗ്രസ് എംഎല്‍എമാരേയും വസുന്ധര രാജെ ഫോണില്‍ വിളിക്കുകയും സച്ചിന്‍ പൈലറ്റില്‍ നിന്നും അകലം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എംപി പറയുന്നു. തന്റെ പക്കല്‍ തെളിവുണ്ടെന്നും നാഗൗര്‍ എംപി പറഞ്ഞു.
നേരത്തെ ബിജെപിയില്‍
വസുന്ധര രാജെയുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന നേതാവാണ് ഹനുമാന്‍ ബേനിവാള്‍. നേരത്തെ ഇദ്ദേഹം ബിജെപിയില്‍ ആയിരുന്നു. 2018ലാണ് ബിജെപി വിട്ടത്. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ഹനുമാന്‍ ബേനിവാളിന്റെ പാര്‍ട്ടി വിടല്‍. ഇത് കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചു.
ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തരുത്
കോണ്‍ഗ്രസിനെ വസുന്ധര രാജെ സഹായിക്കുന്നു എന്ന എംപിയുടെ ആരോപണം ബിജെപി ക്യാംപിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തരുത് എന്ന് ബേനിവാളിനോട് ബിജെപി ആവശ്യപ്പെട്ടതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി. വിവാദമായതോടെ ബിജെപി നേതാക്കള്‍ ബേനിവാളിനോട് സംസാരിച്ചിട്ടുണ്ട്.
വസുന്ധര രാജെയുടെ മൗനം
വസുന്ധര രാജെ ബിജെപിയുടെ ആദരണീയയായ നേതാവ് ആണെന്നും സതീഷ് പൂനിയ വ്യക്തമാക്കി. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ വിമത നീക്കത്തെ ബിജെപി പിന്തുണയ്ക്കുകയാണ്. കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കടന്നാക്രമിക്കുമ്പോഴും വസുന്ധര രാജെ മൗനം പാലിക്കുന്നത് ചര്‍ച്ചയായിരുന്നു.
ബിജെപി പിന്നോട്ട്
അതിന് പിറകെയാണ് കോണ്‍ഗ്രസിനെ സഹായിക്കുന്നു എന്നുളള ആരോപണം. 73 എംഎല്‍എമാരുളള ബിജെപിക്ക് സര്‍ക്കാരിനെ അട്ടിമറിക്കണം എങ്കില്‍ 30 എംഎല്‍എമാരുടെ കൂടി പിന്തുണ വേണം. സച്ചിന്‍ പൈലറ്റിനൊപ്പം 19 എംഎല്‍എമാരാണുളളത്. അതിനാലാണ് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെയുളള അവിശ്വാസ പ്രമേയ നീക്കത്തില്‍ നിന്നും ബിജെപി പിന്നോട്ട് പോയത് എന്നാണ് സൂചന.
പൈലറ്റിനോട് താൽപര്യമില്ല
സച്ചിന്‍ പൈലറ്റ് പക്ഷത്തെ ബിജെപിയിലേക്ക് എത്തിക്കുന്നതിനോട് പാര്‍ട്ടിയിലെ വസുന്ധര രാജെ അടക്കമുളള നേതാക്കള്‍ക്ക് താല്‍പര്യം ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൈലറ്റ് കോണ്‍ഗ്രസില്‍ കലാപം ഉണ്ടാക്കിയത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ്. ബിജെപിയില്‍ എത്തിക്കാനും മുഖ്യമന്ത്രി സ്ഥാനം തന്നെ വാഗ്ദാനം ചെയ്യേണ്ടി വരും. വസുന്ധര രാജെ അടക്കമുളള നേതാക്കള്‍ക്ക് അതിനോട് യോജിപ്പില്ല.