ദേശീയ പാര്‍ട്ടികള്‍ ഭരിക്കുകയാണെങ്കില്‍ ഒഡീഷയുടെ രൂപീകരണ ലക്ഷ്യം പരാജയപ്പെടും: നവീന്‍ പട്നായിക്
ഭുവനേശ്വര്‍: ഭാഷാ അടിസ്ഥാനത്തില്‍ ഒരു സംസ്ഥാനമായി രൂപീകരിച്ചതാണ് ഒഡീഷ. ദേശീയ പാര്‍ട്ടികള്‍ ഭരിക്കുകയാണെങ്കില്‍ അതിന്റെ രൂപീകരണ ഉദ്യേശം തന്നെ പരാജയപ്പെടുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ദേശീയ പാര്‍ട്ടികളുടെ അജണ്ട എന്നത് ഭൂരിപക്ഷ ദേശീയതയാണെന്നും നവീന്‍ പട്നായിക് പറഞ്ഞു.
നമ്മുടെ സ്വത്വത്തേയും വ്യക്തിത്വത്തേയും സംരക്ഷിക്കുന്നതിനും ഒഡീഷയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നതിനും വേണ്ടിയാണ് പ്രത്യേക സംസ്ഥാനം രൂപീകരിച്ചത്. തങ്ങളുടെ നിലനില്പും വളര്‍ച്ചയും ഒഡീഷയുടെ വളര്‍ച്ചയുമായി സമന്വയിപ്പിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയ്ക്ക് മാത്രമേ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും പോരാടനും കഴിയു. ഒഡീഷയുടെ ആശയങ്ങളുടേയും അഭിലാഷങ്ങളുടേയും പര്യായമാണ് ബിജെഡി- നവീന്‍ പട്നായിക് പറഞ്ഞു.
ബിജെഡിയുടെ അധ്യക്ഷന്‍ കൂടിയാണ് നവീന്‍ പട്നായിക്. പാര്‍ട്ടിയുടെ സ്ഥാപക ദിനത്തിന് മുന്നോടിയായി ബിജു യുവ ജനതാ ദള്‍ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നവീന്‍ പട്നായിക്.
ദേശീയ പാര്‍ട്ടികള്‍ക്കെതിരെ നവീന്‍ പട്നായിക് ഉയര്‍ത്തിയ വാദം ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. അഞ്ച് തവണ തുടര്‍ച്ചയായി സംസ്ഥാനത്ത് അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് ബിജെഡി. കേന്ദ്ര അവഗണനയും പ്രാദേശികവാദവും ഉയര്‍ത്തിയാണ് ഇക്കാലമത്രയും ബിജെഡി ഭരവിരുദ്ധ വികാരത്തെ മറികടന്നത്.
ദേശീയ പാര്‍ട്ടികള്‍ക്ക് ഏകീകൃത അജണ്ടയുണ്ട് എന്നാണ് നവീന്‍ പട്നായികിന്റെ ആക്ഷേപം. അവരുടെ തന്ത്രങ്ങള്‍ എപ്പോഴും ഹിന്ദി ഏകീകൃത ഭാഷ, ഏകീകൃത സംസ്കാരം, ഏകീകൃത നയം എന്നിവയെ ചുറ്റിയാണെന്നും അദ്ദേഹം പറയുന്നു. വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ ഇത് ആകര്ശിക്കാം. എന്നാല്‍ തനത് സംസ്കാരമുള്ള ചില സമൂഹങ്ങളെ അവഗണിച്ചുകൊണ്ട് രാജ്യമെമ്പാടും അത് അടിച്ചേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ വിവാദത്തിന് തീപകര്‍ന്ന് നവീന്‍ പട്നായിക് വേറേയും പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നമുക്ക് നമ്മുടെ ഭാഷയായ ഒഡിയ ആണ് ഹിന്ദിയേക്കാള്‍ പ്രധാനം. മറ്റേത് നദിയേക്കാള്‍ പുണ്യനദിയാണ് മഹാനദി. നമുക്ക് ഒഡീസി സംഗീതം ഒരു ക്ലാസിക്കല്‍ കലാരൂപമാണ്. നമുക്ക് കോസലിയും ഹോയും മുഖ്യധാരാ ഭാഷകളാണ്. സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ നമ്മുടെ ആദിവാസി സമൂഹം നമ്മുടെ അഭിമാനമാണ്. നമുക്ക് സംബല്‍പുരി കൈത്തറി ലോകോത്തരമാണ് എന്നും നവീന്‍ പട്നായിക് പറഞ്ഞു.
ദേശീയ പാര്‍ട്ടികളെ സംബന്ധിച്ച് സമുദ്രത്തിലെ ഒരു തുള്ളി പോലെയാണ് ഒഡിയകള്‍. എന്നാല്‍ ബിജെഡിയെ പോലുള്ള പ്രാദേശി പാര്‍ട്ടികള്‍ക്ക് ഒഡിയകളാണ് അവരുടെ സമുദ്രം എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാര്‍ട്ടികളുടെ പ്രാഥമിക ലക്ഷ്യം തന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തുക എന്നതാണ്. സംസ്ഥാന നേതാക്കള്‍ക്ക് സ്ഥാനം കിട്ടണമെങ്കില്‍ കേന്ദ്ര നേതാക്കളെ സ്വാധീനിക്കണം. ദേശീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ക്ക് നമ്മുടെ അതുല്യമായ പൈതൃകം സംരക്ഷിക്കുന്നതിനായി നിര്‍ബന്ധം പിടിക്കാന്‍ ആകില്ലെന്നും നവീന്‍ പട്നായിക് പറഞ്ഞു.
ബിജെപിയ്ക്കും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട് നവീന്‍ പട്നായിക്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഒഡീഷയ്ക്ക് പ്രത്യേക പദവി എന്നത് രണ്ട് പാര്‍ട്ടികളും ഒന്നാമത്തെ വാഗ്ദാനമായി പറയും. എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ അത് മറക്കുമെന്നും നവീന്‍ പട്നായിക് പറഞ്ഞു. ബിജെഡി പോരാട്ടം തുടരുമെന്നും ഒഡീഷയോട് ദേശീയ പാര്‍ട്ടികള്‍ കാണിക്കുന്ന ചിറ്റമ്മനയം ഓര്മപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളെ കുറിച്ചും നവീന്‍ പട്നായിക് പറയുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ദില്ലിയില്‍ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളാണ് അനുസരിക്കുന്നത്. എന്നാല്‍ ഒഡീഷയ്ക്ക് ദില്ലിയില്‍ മുതലാളിമാര്‍ ആരുമില്ല, നാലരക്കോടി ഒഡിയക്കാരാണ് തങ്ങളെ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന് വേണ്ടി കോണ്‍ഗ്രസില്‍ മുറവിളി; ഓഫീസിന് മുന്നില്‍ ബോര്‍ഡുകള്‍, സമയം ഇല്ല...
'പേയ്മെന്റ് റാണി, ബിജെപി ഏജന്റ്'.. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലത്ത് പോസ്റ്ററുകൾ
Recommended Video