അയോധ്യ കേസില്‍ വഴി എളുപ്പമായെന്ന് വിഎച്ച്പി; കോടതി വിധി സ്വാഗതം ചെയ്ത് ആര്‍എസ്എസ്
ദില്ലി: രാമജന്മ ഭൂമി തര്‍ക്ക കേസ് സംബന്ധിച്ച അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയെന്ന് വിഎച്ച്പി. ഇസ്മാഈല്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചതിന് പിന്നാലെയാണ് വിഎച്ച്പിയുടെ പ്രതികരണം. മുസ്ലിംകള്‍ക്ക് നമസ്‌കാരത്തിന് പള്ളി നിര്‍ബന്ധമില്ല എന്നതാണ് 1994ലെ അലഹാബാദ് ഹൈക്കോടതി വിധി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കണമെന്ന വഖഫ് ബോര്‍ഡ് ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വിധിയെ വിഎച്ച്പിയും ആര്‍എസ്എസും സ്വാഗതം ചെയ്തു.
ഇനി അയോധ്യ കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കുന്നതിന് വഴി എളുപ്പമായെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. വിഎച്ച്പിയുടെ ഉന്നതാധികാര സമിതി ദില്ലിയില്‍ ഒക്ടോബര്‍ അഞ്ചിന് യോഗം ചേരുന്നുണ്ട്. രാമജന്‍മ ഭൂമി വിഷയത്തില്‍ യോഗം സുപ്രധാന തീരുമാനം കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ പറയുന്നത്. ദില്ലിയിലെ സംഘടനാ ആസ്ഥാനത്താണ് യോഗം. വിഎച്ച്പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സന്യാസിമാരും യോഗത്തില്‍ പങ്കെടുക്കും.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. അയോധ്യ കേസില്‍ വേഗത്തില്‍ കോടതി തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി ബാബരി കേസുമായി ബന്ധമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫര്‍യാബ് ജിലാനി പ്രതികരിച്ചു.
1994ലെ കേസുമായി ബന്ധപ്പെട്ട തീരുമാനമാണ് സുപ്രീംകോടതി കൈക്കൊണ്ടത്. ഇതിന് ബാബരി കേസുമായി ബന്ധമില്ല. വ്യാഴാഴ്ചയുണ്ടായ വിധി തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നും സഫര്‍യാബ് ജിലാനി പറഞ്ഞു. ഇന്നത്തെ വിധിയുമായി ബന്ധപ്പെട്ട് ബാബരി കേസില്‍ കക്ഷിയായ എം സിദ്ദീഖിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ വ്യത്യസ്തമായിട്ടാണ് പ്രതികരിച്ചത്. ഭൂരിപക്ഷ വിധി ഭൂരിപക്ഷത്തെ സന്തോഷിപ്പിച്ചുവെന്നും ന്യൂനപക്ഷ വിധി ന്യൂനപക്ഷത്തെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മാഈല്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് രണ്ട് വിധികളാണ് പുറപ്പെടുവിച്ചത്. രണ്ട് ജഡ്ജിമാര്‍ നേരത്തെയുള്ള വിധി പുനപ്പരിശോധിക്കേണ്ടതില്ല എന്ന് വിധിച്ചപ്പോള്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നസീര്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന നിലപാടാണ് സ്വീകരിച്ചത്.