മരത്തിന് മുകളിൽ 7 പേർ കൊവിഡ് നിരീക്ഷണത്തിൽ! മമതയുടെ ബംഗാളിൽ നിന്നുളള ദയനീയ കാഴ്ച!
പുരുളിയ: കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. അന്തര്‍ സംസ്ഥാന യാത്രകള്‍ പോലും വിലക്കിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ പോലും 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം എന്ന് നിര്‍ബന്ധമാണ്.
എന്നാല്‍ തലചായ്ക്കാന്‍ സ്വന്തമായി വീടില്ലാത്ത മനുഷ്യര്‍ എങ്ങനെ ക്വാറന്റീനില്‍ കഴിയും. പശ്ചിമ ബംഗാളില്‍ ഒരു സംഘം വീടില്ലാത്ത മനുഷ്യര്‍ മരമാണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മമത ബാനര്‍ജി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പുകഴ്ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ ദയനീയ കാഴ്ച പുറത്ത് വന്നിരിക്കുന്നത്. പുരുളിയ ജില്ലയിലെ ബാലറാംപൂരിലെ വാന്‍ഗിതി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ചെന്നൈയിലാണ് ഏഴ് പേരുടെ സംഘം ഇതുവരെ ജോലി ചെയ്തിരുന്നത്. കൊവിഡ് വന്നതോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങി. ഗ്രാമത്തില്‍ തിരിച്ചെത്തുന്നതിന് മുന്‍പ് ഇവര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടിരുന്നു. 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് ഡോക്ടര്‍ ഇവരോട് നിര്‍ദേശിച്ചത്.
ഹോം ക്വാറന്റൈന്‍ എന്നാല്‍ വീട്ടില്‍ കഴിയുക എന്നതല്ല, മറിച്ച് ഒരു മുറിയില്‍ തനിച്ച് കഴിയുക എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ഏഴ് പേരും വീട്ടില്‍ തനിച്ച് കഴിയാനുളള മുറി ഉളളവരായിരുന്നില്ല. ഇതോടെയാണ് ഇവര്‍ മരം മുറിയാക്കിയത്. മരത്തിലെ മുറി കൊള്ളാമെന്ന് അക്കൂട്ടത്തിലെ ബിജോയ് സിംഗ് ലയ പറയുന്നു. ''മറ്റുളളവരില്‍ നിന്ന് അകലം പാലിക്കാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കാര്‍ക്കും വീട്ടില്‍ സ്വന്തമായി മുറിയില്ല. അതുകൊണ്ട് നാട്ടുകാരാണ് മരത്തില്‍ സൗകര്യമുണ്ടാക്കി അവിടെ കഴിയാന്‍ നിര്‍ദേശിച്ചത്''.
ക്വാറന്റീന്റെ എല്ലാ നിയമങ്ങളും പാലിച്ചാണ് തങ്ങള്‍ മരത്തില്‍ കഴിയുന്നതെന്നും ബിജോയ് പറയുന്നു. ''രാവിലെ തങ്ങള്‍ക്കുളള ഭക്ഷണം മരത്തിലേക്ക് എത്തിച്ച് തരും. ഉച്ചയ്ക്കും വൈകിട്ടും തങ്ങള്‍ക്ക് ചോറ് തരുന്നുണ്ട്. വെളളവും മരത്തിന് മുകളിലേക്ക് എത്തിച്ച് തരുന്നുണ്ട്. മാത്രമല്ല മരത്തിലെ മുറിയില്‍ ആവശ്യമെങ്കില്‍ ഭക്ഷണം പാകം ചെയ്യാനും വെള്ളം തിളപ്പിക്കാനുമുളള സ്റ്റൗവും തയ്യാറാണ്'' എന്നും ബിജോയ് പറയുന്നു. മരത്തിന്റെ ചില്ലകളില്‍ തുണി കെട്ടിയാണ് ഇവര്‍ ക്വാറന്റൈന്‍ കാലത്ത് കഴിയാനുളള താല്‍ക്കാലിക മുറി തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications