റിസോർട്ടിൽ ഒളിക്കാതെ മഹാരാഷ്ട്രയിലെ ഒരു എംഎൽഎ! കോടികളെറിഞ്ഞ് ഈ എംഎൽഎയെ വാങ്ങാനാകില്ല!
മുംബൈ: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനിരിക്കെ എംഎല്‍എമാരെ ഒളിപ്പിക്കാനുളള പെടാപ്പാടിലാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും. 105 എംഎല്‍എമാര്‍ മാത്രം സ്വന്തമായിട്ടുളള ബിജെപിക്ക് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ ഇനിയും 40 എംഎല്‍എമാരുടെ പിന്തുണ വേണം. ത്രികക്ഷികള്‍ തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളടക്കം എംഎല്‍എമാര്‍ക്ക് കാവല്‍ നില്‍ക്കുന്നു.
അജിത് പവാറിനെ തിരിച്ചെത്തിക്കാൻ പുതിയ തന്ത്രം, വിട്ട് വീഴ്ചയ്ക്ക് തയ്യാറായി ഉദ്ധവ് താക്കറെ!
എന്നാല്‍ ഈ റിസോര്‍ട്ട് നാടക ബഹളങ്ങളിലൊന്നും പെടാത്ത ഒരു എംഎല്‍എയും ഉണ്ട് മഹാരാഷ്ട്രയില്‍. ധഹാനു മണ്ഡലത്തില്‍ നിന്നുളള സിപിഎമ്മിന്റെ മഹാരാഷ്ട്രയിലെ ഏക എംഎല്‍എയായ വിനോദ് നിക്കോളെയാണത്.
റിസോർട്ടിൽ ഒളിക്കാതെ
ബിജെപി സ്ഥാനാര്‍ത്ഥിയായ പാസ്കൽ ധനാരെയെ 4741 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് വിനോദ് നിക്കോളെ സംസ്ഥാനത്തെ സിപിഎമ്മിന്റെ ഏക എംഎല്‍എയായത്. കോണ്‍ഗ്രസിന്റെയും ശിവസേനയുടേയും എന്‍സിപിയുടേയും എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍ ഒളിച്ച് കഴിയുമ്പോള്‍ വിനോദ് നിക്കോളെ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സജീവമായിരിക്കുകയാണ്.
കോടികൾ കണ്ട് കണ്ണ് മഞ്ഞളിക്കില്ല
ബിജെപിക്കും മറ്റ് പാര്‍ട്ടികളും അതീവ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ ഓരോ എംഎല്‍എയുടെ വോട്ടും നിര്‍ണായകമാണ്. എംഎല്‍എമാര്‍ക്ക് വേണ്ടി ചാക്ക് കണക്കിന് പണം ഒഴുക്കാനും ആളുകളുണ്ട്. എന്നാല്‍ കോടികള്‍ക്കൊന്നും ഈ എംഎല്‍എയുടെ കണ്ണ് മഞ്ഞളിപ്പിക്കാനാവില്ല. മഹാരാഷ്ട്രയിലെ 288 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രനാണ് ഈ സിപിഎം നേതാവ്.
എംഎൽഎമാരിലെ ദരിദ്രൻ
വെറും 52,082 രൂപ മാത്രമാണ് വിനോദ് നിക്കോളെയുടെ ആകെയുളള സമ്പാദ്യം. മഹാരാഷ്ട്രയിലെ 93 ശതമാനം എംഎല്‍എമാരും കോടിപതികളാണ്. ബിജെപി എംഎല്‍എ പരാഗ് ഷാ 500 കോടി ആസ്തിയുമായി കോടിപതികളില്‍ മുന്നില്‍ നില്‍ക്കുന്നു. ബിജെപിയുടെ മുംബൈ പ്രസിഡണ്ട് കൂടിയായ പ്രതാപ് ലോധയാണ് രണ്ടാമത്. അക്കൂട്ടത്തിലാണ് വിനോദ് നിക്കോളെ എന്ന നേതാവ് വ്യത്യസ്തനാകുന്നത്.
കർഷക സമര നായകൻ
15 വര്‍ഷക്കാലമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ട് വിനോദ് നിക്കോളെ. അതിന് മുന്‍പ് വടാപാവ് കച്ചവടക്കാരാനായിരുന്നു. താനെ ജില്ലാ സെക്രട്ടറി, സിഐടിയു, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും നിക്കോളെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മുംബൈയിലെ നാസികിലേക്ക് കര്‍ഷകര്‍ നടത്തിയ 200 കിലോമീറ്റര്‍ കാല്‍നട യാത്രയുടെ മുന്‍നിര നേതാവും നിക്കോളെ ആയിരുന്നു.