നടൻ വിശാൽ തിരുപ്പറൻകുണ്ട്രം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും? അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് പുതിയ സംഘടന
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിനും ഉലകനായകൻ കമൽഹാസ്സനും പിന്നാലെ യുവതാരങ്ങളും തമിഴ് രാഷ്ട്രീയത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിലായി യുവനടൻ വിശാലാണ് തന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ സൂചനകൾ നൽകിയത്. മക്കൾ നൽ ഏക്കം എന്ന സംഘടന പ്രഖ്യാപിച്ചുകൊണ്ടാണ് വിശാൽ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു; ധനസമാഹരണത്തിനായി മന്ത്രിമാർ വിദേശത്തേയ്ക്ക്
നിലവിൽ വിശാലിന്റെ ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ സംഘടന. . സംഘടനയെ രാഷ്ട്രീയമായി കാണേണ്ടെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സന്നദ്ധപ്രവർത്തനം മാത്രമല്ല ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുക തന്നെയാണ് വിശാലിന്റെ ലക്ഷ്യമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.
മക്കൾ നൽ ഏക്കം
ഇരുമ്പ് തിരൈ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷ ചടങ്ങിനിടെയാണ് വിശാൽ സംഘടന പ്രഖ്യാപിച്ചത്. സ്വന്തം ചിത്രത്തോടൊപ്പം മദർ തെരേസയുടെയും എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങളും ഉള്ള വെളുപ്പ് നിറത്തിലുള്ള പതാകയും സംഘടനയുടേതായി വിശാൽ പുറത്തിറക്കിയിരുന്നു. നിലവിൽ വിശാൽ ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് മക്കൽ നൽ ഏക്കം എന്ന പുതിയ സംഘടന പ്രഖ്യാപിച്ചത്.
രാഷ്ട്രീയല്ല
സംഘടന രൂപികരിക്കുന്നതിൽ രാഷ്ട്രീയ ഉദ്ദേശങ്ങളൊന്നുമില്ലെന്നായിരുന്നു വിശാൽ വ്യക്തമാക്കിയിരുന്നത്. ജനങ്ങളിലേക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുക എന്നതുമാത്രമാണ് സംഘടനയുടെ ലക്ഷ്യമെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. വെറുതെയിരിക്കുന്നത് ശവത്തിന് തുല്യമാണെന്നും വിശാൽ സംഘടന പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി താരം പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിലേക്ക്
മുൻപ് തമിഴ്നാട്ടിൽ ഏറെ നിർണായകമായി കണക്കാക്കപ്പെട്ട ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിശാൽ പത്രിക സമർപ്പിച്ചിരുന്നു. സ്വതന്ത്ര്യനായി മത്സരിക്കാനായിരുന്നു തീരുമാനം . എന്നാൽ വിശാൽ സമർപ്പിച്ച രേഖകളിൽ അപകതകളുണ്ടെന്ന് കാട്ടി പത്രിക തള്ളുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് വിശാൻ അന്ന് വ്യക്തമാക്കിയിരുന്നു.
തിരുപ്പറൻകുണ്ട്രത്ത്
വിശാലിന്റെ തിരക്കിട്ട സംഘടനാ പ്രഖ്യാപനത്തെ തിരുപ്പറൻകുണ്ട്രം ഉപതിരഞ്ഞെുപ്പിൽ മത്സരിക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. എഐഎഡിഎംകെ നേതാവ് എ കെ ബോസിന്റെ മരണത്തെ തുടർന്നാണ് തിരുപ്പറൻകുണ്ട്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബറിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. നിലവിൽ തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസർ കൗൺസിലിന്റെ പ്രസിഡന്റുമാണ് വിശാൽ.
പ്രസംഗത്തിലും
സംഘടനാപ്രഖ്യാപന വേളയിൽ നടത്തിയ പ്രസംഗത്തിൽ വിശാൽ തിരുപ്പറൻകുണ്ട്രം ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങൾ ശക്തമാകാനുള്ള കാരണം. ``തിരുപ്പറൻകുണ്ട്രത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം. ഒന്നോർക്കുക, ഞാൻ എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ട്'' എന്നായിരുന്നു വിശാലിന്റെ വാക്കുകൾ. തമിഴിലെ പ്രമുഖ സംവിധായകനും നടൻ വിജയ്യുടെ പിതാവുമായ എസ് എ ചന്ദ്രശേഖരും വിശാലിന് പിന്തുണയുമായി എത്തിയിരുന്നു. എനിക്ക് നിന്നേക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ട്, തടസ്സങ്ങളെ അതിജീവിച്ച് മുന്നേറണമെന്ന് അദ്ദേഹം വിശാലിനോട് പറഞ്ഞു.
സംവിധായികയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചു