ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ടത്തില്‍ 62 ശതമാനം പോളിങ്; പ്രതീക്ഷയോടെ എസ്പിയും ബിജെപിയും
2012നേക്കാള്‍ രണ്ട് ശതമാനം പോളിങ് കൂടുതലാണ് ഇത്തവണ. അന്ന് ഈ 69 മണ്ഡലങ്ങളില്‍ 54ലും ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്കായിരുന്നു ജയം.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 403 അംഗ സഭയിലെ 69 മണ്ഡലങ്ങളിലേക്കായിരുന്നു ഞായറാഴ്ച വോട്ടെടുപ്പ്. അഞ്ചുമണിവരെ രേഖപ്പെടുത്തിയത് 62 ശതമാനം പോളിങാണ്. പലയിടത്തും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ശതമാനത്തില്‍ നേരിയ വിത്യാസം വന്നേക്കും.
2012നേക്കാള്‍ രണ്ട് ശതമാനം പോളിങ് കൂടുതലാണ് ഇത്തവണ. അന്ന് ഈ 69 മണ്ഡലങ്ങളില്‍ 54ലും ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്കായിരുന്നു ജയം. എന്നാല്‍ ഇത്തവണ എസ്പി ഈ സീറ്റുകള്‍ നിലനിര്‍ത്തുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

12 ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. ഇവിടെ സമാജ് വാദി പാര്‍ട്ടിയുടെ പ്രമുഖരും മല്‍സര രംഗത്തുണ്ടായിരുന്നു. ലക്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ എസ്പിക്ക് വേണ്ടി മല്‍സരിച്ചത് മുലായം കുടുംബത്തിലെ പുതിയ അവതാരം അപര്‍ണ യാദവാണ്. ബിജെപിയുടെ റിതാ ബഹഗുണ ജോഷിക്കെതിരേയാണ് അവര്‍ മല്‍സരിച്ചത്.
മുഖ്യമന്ത്രി അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവ്, ബന്ധു അനുരാഗ് യാദവ് എന്നിവരും മല്‍സരിച്ച വോട്ടെടുപ്പാണ് അവസാനിച്ചത്. ബിജെപി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളും വര്‍ഗീയ ചീട്ടുമായിരുന്നു ബിജെപിയുടെ പ്രചാരണ ആയുധങ്ങള്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനം സ്വീകരിച്ചുവെന്നതിന്റെ സൂചനയാണ് ഉയര്‍ന്ന പോളിങെന്ന് എസ്പി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications