'നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍
ലഖ്നൗ: ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കിയ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡോ കഫീല്‍ ഖാന്‍. അവര്‍ തന്നെയൊരു ബലിയാടാക്കുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കുട്ടികളുട മരണം മനുഷ്യ നിര്‍മ്മിത കൂട്ടക്കൊലയായിരുന്നുവെന്നും പ്രതികരിച്ചു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കഫീല്‍ ഖാന്‍റെ പ്രതികരണം.
ഇപ്പോള്‍ താന്‍ സന്തോഷവാനാണ്. രണ്ട് വര്‍ഷമാണ് താനും കുടുംബവും അനുഭവിച്ചത്. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 13 ന് യോഗി തന്നെ വിളിച്ചു. നീ സിലിണ്ടര്‍ കൊണ്ട് വന്നല്ലേ, നിന്നെ കണ്ടോളം എന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. ആ ഭീഷണിക്ക് പിന്നാലെ തന്‍റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. അതിന് ശേഷമാണ് തനിക്ക് ബോധ്യമായത് ദുരന്തത്തിന് കാരണക്കാരായവരെ രക്ഷിക്കാന്‍ തന്നെ സര്‍ക്കാര്‍ ഒരു ബലിയാടാക്കുകയായിരുന്നുവെന്ന്, കഫീല്‍ ഖാന്‍ പറഞ്ഞു.
കുടിശ്ശിക അടയ്ക്കമെന്ന പുഷ്പ സെയില്‍സിന്‍റെ അന്ത്യശാസനം തള്ളിയവരാണ് കുട്ടികളുടെ മരണത്തിന്‍റെ യഥാര്‍ത്ഥ ഉത്തരവാദികള്‍. കമ്മീഷന്‍ ലഭിക്കുന്നതിന് വേണ്ടിയാണ് അധികാരികള്‍ പണം അടയ്ക്കാതിരുന്നത്. ഗൊരഖ്പൂര്‍ ദുരന്തം യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ നിര്‍മ്മിത കൂട്ടക്കൊലയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോ കഫീല്‍ ഖാന്‍ നിരപരാധിയാണെന്ന് കാണിച്ച് കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2017ൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കഫീല്‍ ഖാന‍്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും അവധിയിൽ ആയിരുന്നിട്ടും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം നിലയിൽ അദ്ദേഹം പ്രവർത്തിച്ചുവെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഫീൽ ഖാനെതിരെ അന്വേഷണം നടത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാർ ഏപ്രിലിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിട്ടിരുന്നില്ല. 9 മാസത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കഫീൽ ഖാന് 2018 ഏപ്രിലിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.അതിനിടെ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തിയിരുന്നു.