പ്രമുഖർ മത്സരരംഗത്ത്; ബംഗാളിൽ നാലാം ഘട്ട പോളിങ് ആരംഭിച്ചു
മന്ത്രിമാരും മുൻമന്ത്രിമാരും സിനിമ താരങ്ങളുമടക്കം മത്സരരംഗത്തുണ്ട്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ആരംഭിച്ചു. 44 മണ്ഡലങ്ങളാണ് എട്ട് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്റെ നാലാം ഘട്ടത്തിൽ ജനവിധിയെഴുതുന്നത്. പ്രമുഖരുടെ വലിയ നിര തന്നെയാണ് നാലാം ഘട്ട തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. മന്ത്രിമാരും മുൻമന്ത്രിമാരും സിനിമ താരങ്ങളുമടക്കം മത്സരരംഗത്തുണ്ട്.
കൂച്ച് ബിഹാർ, അലിപുർദ്വാർ എന്നീ ജില്ലകളിലെ മുഴുവനും സൗത്ത് 24 പാർഗണാസ്, ഹൗറ, ഹൂഗ്ലി എന്നീ ജില്ലകളിൽ നിന്നുള്ള വിവിധ മണ്ഡലങ്ങളിലും നാലാം ഘട്ടത്തിൽ പോളിങ് നടക്കും. 44 മണ്ഡലങ്ങളിലായി 370 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇത്രയും മണ്ഡലങ്ങളിലായി ഒരു കോടിയിലധികം വോട്ടർമാരാണുള്ളത്.
ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ
പ്രമുഖരിൽ മുന്നിൽ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോയാണ്. ലോക്സഭ അംഗമായ ബാബുൽ നിലവിൽ കേന്ദ്രമന്ത്രിയാണ്. ഗായകനെന്ന നിലയിലും ടെലിവിഷൻ അവതാരകനെന്ന നിലയിലും സുപരിചിതനായ ബാബുൽ തൃണമൂലിന്റെ സിറ്റിങ് എംഎൽഎ ബിശ്വാസിനെയാണ് ടോളിഗ്യൂങ്ങിൽ നേരിടുന്നത്.
Recommended Video
മുഖ്യമന്ത്രിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പാർഥ ചാറ്റർജി ബെഹലയിൽ ബിജെപിയുടെ ശ്രാബന്ധി ചാറ്റർജിയെയാണ്. നടി പായൽ സർക്കാരും നാലാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ക്രിക്കറ്റ് താരം മനോജ് തിവാരിയും മത്സരരംഗത്തുണ്ട്. ഹൗറ നോർത്തിൽ തൃണമൂൽ സ്ഥാനാർഥിയാണ് മനോജ് തിവാരി.
മുൻ മന്ത്രി റജീബ് ബാനർജി ദോംജൂറിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44ൽ 39 മണ്ഡലങ്ങളിൽ വിജയിച്ചത് തൃണമൂൽ കോൺഗ്രസായിരുന്നു. മൂന്നിടത്ത് സി.പി.എമ്മും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്തിരുന്നു. വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലുമാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 789 കമ്പനി കേന്ദ്രസേനയെ ബംഗാളിൽ വിന്യസിച്ചിട്ടുണ്ട്.