നിശബ്ദ പ്രചാരണം 72 മണിക്കൂർ; ബംഗാളിൽ നിയന്ത്രണങ്ങൾ കർശനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനം
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിശബ്ദ പ്രചരണത്തിനുള്ള സമയം 48 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി ഉയർത്തി. രാത്രി 7 മണി മുതൽ രാവിലെ 10 വരെ ഒരു തരത്തിലുള്ള പ്രചരണ പരിപാടികളും പാടില്ല. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനം.
"അഭൂതപൂർവമായ പൊതുജനാരോഗ്യ സ്ഥിതിയും നിലവിലുള്ള തിരഞ്ഞെടുപ്പിന്റെ അനിവാര്യതയും കണക്കിലെടുത്ത്, കമ്മീഷൻ ഇന്ന് (വെള്ളിയാഴ്ച) നിശബ്ദ കാലയളവ് 72 മണിക്കൂർ വരെ (48 മണിക്കൂറിന് പകരം) നീട്ടി, പ്രചാരണ കാലയളവ് രാത്രി 7 വരെ (രാത്രി 10 ന് പകരം) പരിമിതപ്പെടുത്തി. ഈ ഉത്തരവുകൾ ഇപ്പോൾ മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു," തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് 24 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. വിവാദ പ്രസംഗത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി. ഏപ്രിൽ 15 രാത്രി ഏഴുതൊട്ട് ഏപ്രിൽ 16ന് ഏഴുവരെയാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് നോട്ടീസ് അയച്ചിരുന്നു.