പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് 2021: മമത ക്ലീൻ ബൗൾഡായി, അവരുടെ ടീമിന് കളം വിടാമെന്ന് പ്രധാനമന്ത്രി
ബർദാമനിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തുടരുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. മൂന്നാം തവണയും അധികാരത്തിലെത്താതെ മമതെ തടയാൻ ബിജെപിക്ക് ആകുമെന്നും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മമതയോടെ കളം വിട്ടോളാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർദാമനിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

മമത ക്ലീൻ ബൗൾഡ്
"മമത ബാനർജി ക്ലീൻ ബൗൾഡ് ആയിരിക്കുകയാണ്. അവരോടും ടീമിനോടും കളം വിടാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ ദേഷ്യം ഇറക്കിവെക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ ഇവിടെയുണ്ട്. എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോളു. എന്നാൽ ബംഗാളിന്റെ അന്തസ്സിനെയും പാരമ്പര്യത്തെയും അപമാനിക്കരുത്. നിങ്ങളുടെ അഹങ്കാരവും, കൊള്ളയും തട്ടിപ്പുമൊന്നും ബംഗാൾ ഇനി സഹിക്കില്. കാരണം അവർ യഥാർത്ഥ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു," മോദി പറഞ്ഞു.

ഇതിനോടകം നൂറു സീറ്റുകൾ ഉറപ്പിച്ചു
വോട്ടെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ തന്നെ ബിജെപി പശ്ചിമ ബംഗാളിൽ നൂറു സീറ്റിലധികം ഉറപ്പിച്ച് കഴിഞ്ഞെന്ന് മോദി പറഞ്ഞു. നന്ദിഗ്രാമിൽ മമത ക്ലീൻ ബൗൾഡായെന്നും മോദി. സിറ്റിങ് മണ്ഡലത്തിൽ നിന്നും ബിജെപി വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമിൽ വന്ന് മത്സരിച്ചത്. തന്റെ മുൻ വിശ്വസ്തനും പിന്നീട് ബിജെപിയിലേക്ക് കൂടുമാറുകയും ചെയ്ത സുവേന്ദു അധികാരിയാണ് സന്ദിഗ്രാമിൽ മമതയുടെ മുഖ്യ എതിരാളി.

ജവാന്മാരോട് അനാദരവ്
ജവാന്മാരോട് മമത അനാദരവ് കാണിക്കുകയാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്ര സേനയെ ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് മമത. നാലാം ഘട്ട വോട്ടെടുപ്പ് നടന്ന കൂച്ച് ബിഹാറിൽ പ്രദേശിക വാസികളും സേനയും ഏറ്റുമുട്ടിയിരുന്നു. ഇതിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ദീദി ഓ ദീദീ'
'മാ, മതി, മനുഷ്' എന്നതിനു പകരം അമ്മമാരെ ദ്രോഹിക്കുക, സ്ഥലം കൊള്ളയടിക്കുക, മനുഷ്യരെ കൊല്ലുക എന്നതിലാണ് മമത വിശ്വസിക്കുന്നത്. 'ദീദി ഓ ദീദീ' എന്ന മുദ്രാവാക്യവുമായാണ് സ്ത്രീകളെ ഉപദ്രവിക്കുന്നത്. ബംഗാളിൽ ജോലിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ അടിച്ചു കൊന്നു. ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ട അമ്മയും മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ അമ്മയെ മമത അമ്മയായി കണക്കാക്കുന്നില്ലേയെന്നും മോദി ചോദിച്ചു.

തോൽവി സമ്മതിച്ചതിന്റെ സൂചന
വോട്ട് വിഭജിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബംഗാളിലെ മുസ്ലീം ജനതയോട് അഭ്യർത്ഥിച്ചത് അവർക്ക് പിന്തുണ നഷ്ടപ്പെട്ടതായി സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഹിന്ദുക്കളോട് സമാനമായ ഒരു അഭ്യർത്ഥന നടത്തിയാൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാധ്യമങ്ങളുടെയും വിചാരണയ്ക്ക് വിദേയമാകേണ്ടി വന്നേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications