Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കനത്ത തിരിച്ചടി; എംഎല്‍എമാരുടെ എണ്ണം കുറയുന്നു... മറുകണ്ടം ചാടുന്നവര്‍ രണ്ടായി

കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപിക്ക് തലവേദനയാകുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ രാഷ്ട്രീയ നീക്കം മമത അവസാനിപ്പിക്കുമെന്ന് കരുതിയ ബിജെപിക്ക് തെറ്റി. മമത വീണ്ടും ബിജെപിയെ ആഞ്ഞടിക്കാനുള്ള ആയുധം ഒരുക്കുകയായിരുന്നുവെന്ന് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ എംഎല്‍എമാരെയാണ് മമത നോട്ടമിട്ടിരിക്കുന്നത്. ഓരോരുത്തരെ ചാടിക്കുകയാണ്. രണ്ടാമത്തെ ബിജെപി എംഎല്‍എ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ഇതോടെ നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞു. സംസ്ഥാനത്തിന് പുറത്തും അകത്തും ബിജെപിയെ ലക്ഷ്യമിട്ടാണ് മമതയുടെ ഓരോ നീക്കങ്ങളും. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 77 സീറ്റാണ് ലഭിച്ചത്. ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയത് എന്ന് പറയാം. എന്നാല്‍ അധികാരം പിടിക്കുമെന്ന അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പ്രഖ്യാപനം നടന്നില്ല. മോദിയും അമിത് ഷായും ജെപി നദ്ദയുമടക്കമുള്ള പ്രമുഖ നേതാക്കളാണ് മമതയ്‌ക്കെതിരെ രംഗത്തിറങ്ങിയിരുന്നത്.

2

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 200ലധികം സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ജയിച്ചു. മമത വീണ്ടും മുഖ്യമന്ത്രിയായി. തുടര്‍ന്ന് ബിജെപി എംഎല്‍എമാരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് തുടക്കമിട്ടു. പഴയ തൃണമൂല്‍ നേതാവും ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയുമായ മുകുള്‍ റോയിയുടെ രാജി ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.

3

ഇന്ന് മറ്റൊരു ബിജെപി എംഎല്‍എ തന്‍മോയ് ഘോഷ് രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഷ്ണുപൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അദ്ദേഹം. ഇതോടെ ബിജെപിയുടെ നിയമസഭാ അംഗങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞു. 73 എംഎല്‍എമാരാണ് ഇനി ബിജെപിക്കുള്ളത്. ഉത്തര കൃഷ്ണ നഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ മുകുള്‍ റോയ് തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇപ്പോഴും ബിജെപി എംഎല്‍എയാണ്.

4

രണ്ട് ലോക്‌സഭാ അംഗങ്ങള്‍ ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു. നിഷിത് പ്രമാണികും ജഗന്നഥ് സര്‍ക്കാരും. ഇരുവരും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബിജെപിക്ക് ഭരണം ലഭിക്കാത്തതിനാല്‍ എംഎല്‍എ പദവി രാജിവച്ചു. ഇവര്‍ ലോക്‌സഭാ അംഗങ്ങളായി തുടരുകയാണ്. നിഷിത് പ്രമാണിക് കേന്ദ്രമന്ത്രിയുമാണ്.

5

മുകുള്‍ റോയ് കൂടി എംഎല്‍എ പദവി രാജിവച്ചാല്‍ ബിജെപി അംഗങ്ങളുടെ എണ്ണം ഔദ്യോഗികമായി നാലായി കുറയും. ഇന്ന് രാജി പ്രഖ്യാപിച്ച തന്‍മോയ് ഘോഷ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിദ്വേഷ രാഷ്ട്രീയമാണ് ബിജെപിയുടേത് എന്ന് അദ്ദേഹം പറയുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം കവരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഘോഷ് ആരോപിച്ചു.

6

എല്ലാ രാഷ്ട്രീയ നേതാക്കളും മമത ബാനര്‍ജിയെ പിന്തുണയ്ക്കണം. സംസ്ഥാനത്തിന്റെ ക്ഷേമത്തിന് അതാണ് നല്ലത് എന്നും തന്‍മോയ് ഘോഷ് പറഞ്ഞു. മമത ബാനര്‍ജിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടാണ് തൃണമൂല്‍ പതാക വീണ്ടും പിടിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യോ ബസുവാണ് ഘോഷിനെ തൃണമൂലിലേക്ക് സ്വീകരിച്ചത്.

പ്രണയം നിറച്ച് പ്രിയങ്ക ചൊപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

7

നേരത്തെ തൃണമൂല്‍ പ്രവര്‍ത്തകനായിരുന്നു തന്‍മോയ് ഘോഷ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇദ്ദേഹം കളംമാറി ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കളംമാറ്റമെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. മല്‍സരിക്കുകയും ജയിക്കുകയും ചെയ്‌തെങ്കിലും ബിജെപി പ്രാദേശിക നേതാക്കളുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല തന്‍മോയ് ഘോഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+