മോദിയെ തടയാന്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കുക: എന്താണ് ഗുജറാത്തിൽ സംഭവിക്കുന്നത്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയും തടഞ്ഞുനിര്‍ത്താന്‍ രാഷ്ട്രീയം പറഞ്ഞ് എതിരാളികള്‍ക്ക് സാധിക്കില്ല എന്നതിന് തെളിവാണോ ഗുജറാത്തിലെ പട്ടേല്‍ കലാപങ്ങള്‍ നല്‍കുന്നത്. മോദിയെന്ന യാഗാശ്വത്തെ തടയാനായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുക എന്ന ഒരു തന്ത്രം മാത്രമേ ബാക്കിയുള്ളോ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാഹുല്‍ ഗാന്ധിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ചെയ്യുന്നത് ഇതാണോ..
ലക്ഷ്യം മോദിയോ: ഹര്‍ദിക് പട്ടേല്‍ എന്ന 22 കാരന്‍ ആരാണ്?
പാകിസ്താനിലെ രാഷ്ട്രീയ നിരീക്ഷകനായ സയ്യിദ് താരിഖ് പിര്‍സാദയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ഒരു ട്വീറ്റാണ് സംശയങ്ങള്‍ക്ക് കാരണമാകുന്നത്. ഗുജറാത്തിലെ കലാപങ്ങള്‍ മോദിക്കെതിരെ ആണെന്ന സൂചനകളാണ് പിര്‍സാദ നല്‍കുന്നത്. മോദിയെ തടയാന്‍ ഹിന്ദുക്കളെ ജാതിയുടെ പെരില്‍ ഭിന്നിപ്പിക്കുക എന്നതല്ലാതെ വേറെ വഴിയില്ല. അരവിന്ദ് കെജ്രിവാളും രാഹുല്‍ ഗാന്ധിയും ഇത് ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് - പിര്‍സാദ ട്വിറ്ററില്‍ പറയുന്നു.
പിര്‍സാദ പറയുന്നത് വെറുതെയല്ല
പിര്‍സാദയുടെ ട്വീറ്റും ഗുജറാത്തിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടാകരുതേ എന്നാണ് ഓരോ രാജ്യസ്‌നേഹികളുടെയും ആഗ്രഹം. എന്നാല്‍ പട്ടേല്‍ കലാപങ്ങളില്‍ അരവിന്ദ് കെജ്രിവാളിനും രാഹുല്‍ ഗാന്ധിക്കും ബന്ധങ്ങളുണ്ട് എന്ന് ആരോപണങ്ങളുണ്ട്. അതിങ്ങനെ.
കെജ്രിവാളിനെ അറിയില്ലെന്ന് പട്ടേല്‍ കള്ളം പറയുന്നു
അരവിന്ദ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിയാണ് എന്ന് കേട്ടിട്ടുണ്ട്. വ്യക്തിപരമായി കെജ്രിവാളിനെ അറിയില്ല എന്നൊക്കെയാണ് സീ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ദിക് പട്ടേല്‍ പറഞ്ഞത്. എന്നാല്‍ കെജ്രിവാളിനൊപ്പം പട്ടേല്‍ ഇരിക്കുന്ന ചിത്രങ്ങള്‍ കാണിച്ച് ഇതോ എന്ന് ചോദിച്ചപ്പോള്‍ ഹര്‍ദിക് തിരിച്ച് ദേഷ്യപ്പെടുകയായിരുന്നു. ചോദ്യത്തിന് ഉത്തരം പറഞ്ഞുമില്ല.
കെജ്രിവാളും പട്ടേലും ഭായി ഭായി?
അരവിന്ദ് കെജ്രിവാളിന്റെ കാര്‍ ഹര്‍ദിക് പട്ടേല്‍ ഓടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കെജ്രിവാളിനെ കണ്ടിട്ടുപോലുമില്ല എന്നാണ് പക്ഷേ പട്ടേല്‍ പറയുന്നത്. ഹര്‍ദിക് പട്ടേലിന്റെ കയ്യില്‍ കെജ്രിവാളിന്റെ കയ്യില്‍ പച്ച കുത്തിയിട്ടുണ്ട് എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു.
പാകിസ്താന് കെജ്രിവാളില്‍ വിശ്വാസമുണ്ട്?
ഭീകരരുടെ രാജ്യമായ പാകിസ്താന് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ട്വിറ്ററില്‍ പിര്‍ദാസയുടെ ട്വീറ്റിന് മറുപടിയായി തന്നെ പലരും ഇത് ചോദിക്കുന്നു.
ലക്ഷ്യം ജാതീയമായ വേര്‍തിരിവ്
ഗുജറാത്തിലെ ഏറ്റവും വലിയ വോട്ടുബാങ്കാണ് പട്ടേലുമാര്‍. ഹിന്ദുക്കളാണ് ഇവര്‍. സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കളിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ഗുജറാത്തില്‍ നടക്കുന്നതെന്നും ആരോപണങ്ങളുണ്ട്. തങ്ങള്‍ക്ക് സംവരണം തന്നില്ലെങ്കില്‍ ബി ജെ പി ഇനി ഇവിടെ ഭരിക്കില്ല എന്ന് വരെ കൂടെയുള്ള ലക്ഷങ്ങളെ ചൂണ്ടിക്കാട്ടി ഹര്‍ദിക് പട്ടേല്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.
ആരാണീ പട്ടേലുമാര്‍
കൃഷിയും വ്യവസായവും ചെയ്യുന്നവരാണ് ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാര്‍ കൂടുതലും. സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ് ഇവര്‍. ഭരണരംഗത്തും പട്ടേലുമാര്‍ക്ക് പ്രാതിനിധ്യമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പട്ടേല്‍ സമുദായക്കാരാണ്. ഈ പട്ടേല്‍ സമുദായക്കാര്‍ ഒബിസി സംവരണം ആവശ്യപ്പെടുന്നതിലെ യുക്തിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അനുഭാവി?
ഹര്‍ദിക് പട്ടേലിന്റെ അച്ഛന്‍ ഭാരത് ഭായി പട്ടേല്‍ ബി ജെ പിയുടെ ഇടത്തട്ടിലുള്ള ഒരു പ്രവര്‍ത്തകനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍ദീകാകട്ടെ കോണ്‍ഗ്രസ് അനുഭാവിയും. എന്നാല്‍ തന്റെ രാഷ്ട്രീയം ഹര്‍ദിക് തുറന്നുപറഞ്ഞിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ജയിപ്പിക്കില്ല തുടങ്ങിയ പ്രസ്താവനകളും ഇടക്ക് ഹര്‍ദിക് ഇടക്ക് നടത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഹര്‍ദികിന് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന് ആരോപണം ശക്തമാണ്.
ഇത് പാരഡി അക്കൗണ്ടാണോ
അരവിന്ദ് കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും മെന്‍ഷന്‍ ചെയ്താണ് പിര്‍സാദയുടെ ട്വീറ്റെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇത് പിര്‍സാദയുടെ പാരഡി അക്കൗണ്ടാണോ എന്നും ട്വിറ്റരാദികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ശത്രുവിന്റെ ശത്രു മിത്രം
പാകിസ്താന്റെ ശത്രുവാണ് നരേന്ദ്ര മോദി. മോദിയുടെ രാഷ്ട്രീയ എതിരാളിയാണ് കെജ്രിവാള്‍. ഈ സമവാക്യമാണോ പാകിസ്താന് കെജ്രിവാളിനോട് താല്‍പര്യം തോന്നാന്‍ കാരണം എന്നാണ് ട്വിറ്റര്‍ ചോദിക്കുന്നത്. പാകിസ്താനില്‍ കെജ്രിവാളിന് അനുഭാവികളുള്ളതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.