തെലങ്കാന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 'അവിശുദ്ധ' കൂട്ടുകെട്ട്? കോൺഗ്രസും ബിജെപിയും കൈകോർത്തത് എന്തിന്
ഹൈദരാബാദ്: തെലങ്കാനയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കൈകോർത്ത് കോൺഗ്രസും ബിജെപിയും. തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്രസമിതിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ അപൂർവ്വ കൂട്ടുകെട്ടിന് വഴിയൊരുങ്ങിയത്. ഐടി ഹബ്ബായ മണിക്കൊണ്ട മുനിസിപ്പാലിറ്റിയിലാണ് പുതിയ ബാന്ധവം. എന്നാൽ ഏറെക്കാലത്തിന് ശേഷമാണ് ഇത്തരത്തിൽ ബിജെപിയും കോൺഗ്രസും ഒരുമിച്ച് നിന്ന് നിൽക്കുന്നതെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ മത്കലിലെ കോൺഗ്രസ് ബിജെപി ബാന്ധവം തള്ളിക്കളഞ്ഞ് ബിജെപി നേതാവ് ജിതേന്ദർ റെഡ്ഡി രംഗത്തെത്തിയിരുന്നു. മത്കൽ എന്റെ മണ്ഡലത്തിന് കീഴിലാണ് വരുന്നത്.അവിടെ അത്തരമൊരു ധാരണയുണ്ടായിരുന്നില്ല എന്ന് എനിക്ക് ഉറപ്പ് പറയാൻ സാധിക്കുമെന്നും റെഡ്ഡി കൂട്ടിച്ചേർത്തു. സംഭവത്തിൽ കോൺഗ്രസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

മണിക്കൊണ്ട മുനിസിപ്പാലിറ്റിയിൽ സംഭവിച്ചത്...
മണിക്കൊണ്ട മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് 20 വാർഡുകളിലും ബിജെപി ആറ് സീറ്റുകളിലുമാണ് വിജയിച്ചത്. തെലങ്കാന രാഷ്ട്രസമിതിയുടെ സമ്പാദ്യം അഞ്ച് സീറ്റുകൾ മാത്രമായിരുന്നു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. എന്നാൽ നേരത്തെ മക്തലിലും സമാന ധാരണ ഇരു പാർട്ടികളും ചേർന്നുണ്ടാക്കിയെങ്കിലും ഫലവത്തായില്ലെന്നും ചില വൃത്തങ്ങൾ അവകാശപ്പെടുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ബിജെപിയുടെ ശ്രമം തെലങ്കാനയിൽ കോൺഗ്രസിനെ ഇല്ലാതാക്കുകയാണെന്നും ടിആർഎസിൽ നിന്ന് ബിജെപിയിൽ ചേർന്ന റെഡ്ഡി പറയുന്നു.

എതിരാളിക്കെതിരെ ഒന്നിച്ച്
എന്നാൽ തെലങ്കാനയിലുണ്ടായത് പ്രാദേശികമായ ധാരണ മാത്രമാണ് സഖ്യമായിരുന്നില്ല എന്ന നിലപാടാണ് കോൺഗ്രസും ബിജെപിയും പുലർത്തുന്നത്. ബിജെപിയോട് മത്സരിച്ച് വിജയിക്കാൻ കഴിയാത്ത കോൺഗ്രസ് പൊതു എതിരാളിയായ തെലങ്കാന രാഷ്ട്രസമിതിയെ തുരത്താൻ കരാറിലെത്തിയെന്നാണ് പറയപ്പെടുന്നത്. ബിജെപിക്ക് കരുത്തുറ്റ വിജയം സമ്മാനിച്ച നിസാമാബാദിൽ കോൺഗ്രസുമായുണ്ടാക്കിയ ധാരണ സഹായിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീട വിശകലന വിദഗ്ധൻ തെലക്കപ്പള്ളി രവി ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെ ജനങ്ങളുടെ താൽപ്പര്യത്തിന് അനുസൃതമായാണ് നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സഖ്യമല്ല ധാരണ മാത്രം
പ്രദേശത്തെ പ്രശ്നങ്ങളെക്കുറിച്ച് പ്രാദേശിക നേതാക്കൾക്കാണ് നല്ല ബോധ്യമുണ്ടായിരിക്കുക. അതുകൊണ്ട് പാർട്ടി അവരെ തീരുമാനങ്ങളെടുക്കാൻ അനുവദിച്ചിട്ടുണ്ടാകും. ബിജെപി നേതാക്കൾ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ്. ഇതിനർത്ഥം ഭാവിയിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണ് എന്നല്ലെന്നും ബിജെപി നേതാവ് എൻ രാമചന്ദറിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

അവിശുദ്ധ രാഷ്ട്രീയം
തെലങ്കാന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയെ അവിശുദ്ധ കൂട്ടുകെട്ടെന്നാണ് മുനിസിപ്പൽ കാര്യ- ഐടി മന്ത്രി കെടി രാമ റാവു വിശേഷിപ്പിച്ചത്. എല്ലായ്പ്പോഴും കോൺഗ്രസും ബിജെപിയും അപ്രാവർത്തികമായ രാഷ്ട്രീയമാണ് പിന്തുടരുന്നത്. ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഗൌരകരമായ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജനുവരി 22 ന് നടന്ന സംസ്ഥാനത്തെ 120 മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 112 സീറ്റുകളും നേടിക്കൊണ്ട് റെക്കോർഡ് വിജയമാണ് തെലങ്കാന രാഷ്ട്രസമിതി നേടിയത്. പത്ത് മുനിസിപ്പാലിറ്റികൾ കോൺഗ്രസിന് ലഭിച്ചപ്പോൾ രണ്ടെണ്ണം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.












Click it and Unblock the Notifications