മോദി സര്‍ക്കാരിന് അഭിമാനം.... ഭരണനേട്ടത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷയും, കൈയടി സുഷമയ്ക്ക്!!
ഭരണനേട്ടങ്ങളെ ഉയര്‍ത്തിയത് വിദേശകാര്യമന്ത്രാലയം
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ നാലാം വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഭരണനേട്ടങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതൊന്നുമല്ല ഈ സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നത്. അത് സുഷമ സ്വരാജെന്ന വിദേശകാര്യ മന്ത്രിയാണ്. സര്‍ക്കാര്‍ പല മന്ത്രിമാരെയും മാറ്റുന്ന കാര്യം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സുഷമയെ മാറ്റുന്ന കാര്യം ഒരിക്കല്‍ പോലും പരിഗണനയ്ക്ക് വന്നിട്ടില്ല. കാരണം ഈ സര്‍ക്കാരിന് വിദേശത്ത് ഏറ്റവുമധികം പ്രതിച്ഛായ ഉണ്ടാക്കി കൊടുത്തത് സുഷമയാണ്. അതിനേക്കാള്‍ ഉപരി ലോകത്തെവിടെയുമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കുക എന്നതായിരുന്നു അവരുടെ വെല്ലുവിളി. അത് അവര്‍ വിജയകരമായ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
യുദ്ധഭൂമിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പ്രത്യേക സഹായവും എന്തിനേറെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടും എത്തിച്ച് നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ വരെ സുഷമയ്ക്ക് സാധിച്ചിരിക്കുന്നു. 2014ല്‍ ഉക്രൈനില്‍ നിന്ന് 1100 പേരെയും ലിബിയയില്‍ കുടുങ്ങിയ 3750 പേരെയും ഇറാഖില്‍ നിന്ന് 7200 പേരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ കൊണ്ട് രക്ഷപ്പെടുത്തിയിരുന്നു. 2015ല്‍ യെമനില്‍ നിന്ന് 6710 പേരെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചതാണ് വലിയ നേട്ടം. ഇതില്‍ 4748 പേരും ഇന്ത്യക്കാരാണ്. 2016 ദക്ഷിണ സുഡാനില്‍ നിന്ന് 153 ഇന്ത്യക്കാരെ രക്ഷിച്ചതും തിളങ്ങുന്ന പൊന്‍തൂവലാണ്.
ക്രിസ്തീയ പുരോഹിതന്‍മാരെയും ഇമാമുകളെയും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതും അവരുടെ നേട്ടങ്ങളാണ്. ഏറെ വിവാദമായ ഫാദര്‍ ടോമിന്റെ തട്ടിക്കൊണ്ടുപോകല്‍ സംഭവവും അദ്ദേഹത്തെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സാധിച്ചതും കേരളത്തിലും അവര്‍ക്ക് നിരവധി ഫാന്‍സുണ്ടാക്കി കൊടുത്തു. ദോക്ലാം പ്രശ്‌നം സമര്‍ത്ഥമായി പരിഹരിച്ചതും ഇന്ത്യ-ചൈന ബന്ധത്തില്‍ മധ്യസ്ഥ വഹിച്ച് സമാധാനാന്തരീക്ഷം ഉണ്ടാക്കിയതും മോദി സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. ഇതിന് ചുക്കാന്‍ പിടിച്ചത് സുഷമയാണ്. സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും മികച്ച മന്ത്രിയാരാണെന്ന ചോദ്യത്തിന് സുഷമയെന്ന പേര് മാത്രമേ ഉണ്ടാകൂ.
പിടിപ്പുകേടിന്റെ പേരോ പിണറായി വിജയന്‍.. സോഷ്യല്‍ മീഡിയയില്‍ വൈറലായി ന്യൂസ് അവര്‍ ചര്‍ച്ച...
കെവിന്റെ മരണം: നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷാനുവും കണ്ണൂരിൽ കീഴടങ്ങി