ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന പത്ത് വനിതാ രാഷ്ട്രീയക്കാരിൽ ഒരാൾ; ആരാണ് പ്രിയങ്ക ചതുർവേദി
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തലയ്ക്ക് മീതെ നിൽക്കെ ദേശീയ വക്താവ് പ്രിയങ്കാ ചതുർവേദി പാർട്ടിയിൽ നിന്നും രാജി വെച്ചത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പാർട്ടി തന്നെ അപമാനിച്ചുവെന്ന ആരോപണം ഉയർത്തി പ്രിയങ്ക രാജി വച്ചൊഴിഞ്ഞത് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്. കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച പ്രിയങ്ക ശിവസേനയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
സ്ത്രീകളെയും യുവാക്കളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ശിവസേനയെന്നാണ് പ്രിയങ്ക അവരുടെ പുതിയ തീരുമാനത്തെ കുറിച്ച് പ്രതികരിച്ചത്. കോൺഗ്രസിനേറ്റ കനത്ത പ്രഹരമാണ് പ്രിയങ്കയുടെ വാക്കുകൾ. ചാനൽ ചർച്ചകളിലും സൈബർ ഇടങ്ങളിലും കോൺഗ്രസിനു വേണ്ടി ശബ്ദമുയർത്തിയ പ്രിയങ്കയുടെ രാജി നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പത്ത് വർഷം മുമ്പ്
9 വർഷങ്ങൾക്ക് മുമ്പ് 2010ലാണ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് പാളയത്തിൽ എത്തുന്നത്. ബ്ലോഗറും എഴുത്തികാരിയുമൊക്കെയാണ് പ്രിയങ്ക. അതിവേഗമായിരുന്നു പാർട്ടിയിൽ പ്രിയങ്കയുടെ വളർച്ച. 2012ൽ മുംബൈയിൽ യൂത്ത് വിംഗിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി പ്രിയങ്ക.
എഴുത്തുകാരി
തെഹൽക്ക, ഫസ്റ്റ് പോസ്റ്ഫ്, ഡെയ്ലി ന്യൂസ് അനാലിസിസ് എന്നീ ദേശീയ മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു പ്രിയങ്ക. സ്ത്രീശാക്തീകരണവും കുട്ടികളുടെ അവകാശ സംരക്ഷണവും ലക്ഷ്യം വച്ചുള്ള 2 എൻജിഒകളുടെ സജീവ പ്രവർത്തകയാണ് പ്രിയങ്കാ ചതുർവേദി.
2013ൽ
2013ലാണ് പ്രിയങ്ക എഐസിസിയുടെ ദേശീയ വക്താക്കളിൽ ഒരാളായി മാറുന്നത്. 2016ൽ ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന 10 വനിതാ രാഷ്ട്രീയ പ്രവർത്തകരിൽ ഒരാൾ പ്രിയങ്ക ചതുർവേദിയായിരുന്നു. സമൂഹമാധ്യമങ്ങളിലും മാധ്യമ ചർച്ചകളിലുമെല്ലാം കോൺഗ്രസിന് വേണ്ടി ശക്തമായി ശബ്ദമുയർത്തിയ നേതാവായിരുന്നു പ്രിയങ്ക. ദേശീയ മാധ്യമങ്ങളിലടക്കം രാഷ്ട്രീയ സംവാദങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക.
മോദിയുടെ വിമർശക
പ്രധാന മന്ത്രി നേരന്ദ്ര മോദിയുടെയും ബിജെപിയുടെ കടുത്ത വിമർശകയായിരുന്നു പ്രിയങ്ക ചതുർവേദി. ബിജെപിയുടെ ശക്തയായ ഒരു വിമർശകയേയാണ് കോൺഗ്രസിന് നഷ്ടമായിരിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയോടൊപ്പം ചേരാനുള്ള പ്രിയങ്കയുടെ തീരുമാനം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.
ഭീഷണി
പത്ത് വർഷത്തിനിപ്പുറം കോൺഗ്രസിൽ നിന്നും പടിയിറങ്ങുമ്പോൾ സ്ത്രീയെന്ന നിലയിലുള്ള മാന്യതയും സുരക്ഷയും പാർട്ടിയിൽ ഹനിക്കപ്പെട്ടെന്നാണ് പ്രിയങ്ക പറയുന്നത്. തന്നെ അപമാനിച്ചവരെ പാർട്ടി സംരക്ഷിച്ചതിൽ ദുഖമുണ്ടെന്ന് അവർ പറയുന്നു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളുടെ പേരിൽ നിരവധി ഭീഷണികൾ പ്രിയങ്കയ്ക്ക് നേരെ ഉയർന്നിട്ടുണ്ട്. പത്ത് വയസുകാരിയായ മകളെ മാനഭംഗം ചെയ്ത് കൊല്ലുമെനന് വരെ ഭീഷണി ഉയർന്നിരുന്നു.
സ്ത്രീകൾ സുരക്ഷിതരല്ല
പത്ത് വർഷം മുമ്പ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിലും വികസനോത്മുഖമായ രാഷ്ട്രീയ സമീപനത്തിലും ആകൃഷ്ടയായാണ് താൻ യൂത്ത് കോൺഗ്രസിൽ അംഗത്വമെടുത്തതെന്ന് രാജിക്കത്തിൽ പ്രിയങ്ക പറയുന്നു. പക്ഷേ കുറച്ച് നാളായി തന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലാത്തതു പോലെ തോന്നുന്നു. പാർട്ടിക്ക് വേണ്ടി ചോരയും വിയർപ്പും ഒഴുക്കിയവരേക്കാൾ പ്രധാന്യം ഗുണ്ടകൾക്ക് നൽകുന്നുണ്ടെന്ന് പ്രിയങ്ക ആരോപിച്ചിക്കുന്നു.
അപമാനിച്ചു
ഉത്തർപ്രദേശിലെ മഥുരയിൽ റാഫേൽ ഇടപാടിനെക്കുറിച്ച് സംസാരിക്കാനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രദേശിക നേതാക്കളിൽ ചിലർ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക നേതൃത്വത്തെ സമീപിച്ചിരുന്നു. പാർട്ടി ഇവരെ പുറത്താക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ പടിയിറക്കം
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ