എംഎല്‍എമാർ ആര്‍ക്കൊപ്പം? വോട്ട് ഖാര്‍ഗെയുടെ കൈയ്യില്‍; 2 ഓപ്ഷനുകള്‍ മുന്നില്‍ വെച്ച് രാഹുല്‍
ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ട് ഓപ്ഷനുകള്‍ വെച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതേയുള്ളൂ. സിദ്ധരാമയ്യക്ക് പുറമേ ഡികെ ശിവകുമാര്‍ ഇന്ന് ദില്ലിയിലെത്തിയിട്ടുണ്ട്്. അതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും തമ്മിലാണ് നിര്‍ണായക ചര്‍ച്ചകള്‍ നടന്നത്.
രാഹുല്‍, ഖാര്‍ഗെയുടെ വീട്ടില്‍ വന്നിറങ്ങുന്നത് നേരത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലാണ് രണ്ട് ഓപ്ഷനുകള്‍ എന്നതിലേക്ക് കാര്യങ്ങള്‍ വന്നതെന്നാണ് സൂചന. ഇരുവരും തമ്മില്‍ വളരെ രഹസ്യമായിട്ടുള്ള യോഗമാണ് നടന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി കോണ്‍ഗ്രസ് നേതൃത്വം പുതിയ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവരുടെ പിന്തുണ ആര്‍ക്കാണെന്നും ചോദിച്ചറിഞ്ഞിരുന്നു. അത് മാത്രമല്ല സീക്രട്ട് ബാലറ്റ് വോട്ടെടുപ്പും നടത്തിയിരുന്നു. ഇത് ഖാര്‍ഗെയുടെ കൈവശമാണ് ഉള്ളത്. അദ്ദേഹത്തിന് മാത്രമേ ഈ പിന്തുണ ആര്‍ക്കാണെന്ന് അറിയാനാവൂ.
അതേസമയം സിദ്ധരാമയ്യയോ, ഡികെ ശിവകുമാറോ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് രണ്ട് ഫോര്‍മുല പാര്‍ട്ടി ചര്‍ച്ച ചെയ്തത്. രാഹുലും, ഖാര്‍ഗെയും ഇത് രണ്ടും ഇരുവരെയും അറിയിച്ച് കഴിഞ്ഞു. പക്ഷേ മറുപടി അവരില്‍ നിന്ന് ലഭിച്ചിട്ടില്ല.
ആദ്യത്തെ ഓപ്ഷന്‍ പ്രകാരം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ വരുന്നതാണ്. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവാമെന്ന് സമ്മതിക്കണം. അതോടൊപ്പം പാര്‍ട്ടി അധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് നിലനിര്‍ത്താം. ഒപ്പം നിര്‍ണായകമായ രണ്ട് വകുപ്പുകള്‍ ശിവകുമാറിന് ലഭിക്കും. മൂന്ന് മന്ത്രിമാരെ അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം നിര്‍ദേശിക്കാം.
രണ്ടാമത്തെ ഓപ്ഷന്‍ ഒരു റൊട്ടേഷനാണ്. മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടുന്നതാണിത്. രണ്ടര വര്‍ഷം വീതം സിദ്ധരാമയ്യയും, ഡികെ ശിവകുമാറും മുഖ്യമന്ത്രിയാവും. ഇതിലെ പ്രധാന പ്രശ്‌നം ആരാകും ആദ്യം മുഖ്യമന്ത്രിയെന്നതാണ്. അതേസമയം അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കൈയ്യിലാണ്.
നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഖാര്‍ഗെയുടെ കൈയ്യിലുണ്ട്. അദ്ദേഹം ഇക്കാര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. അധികം വൈകില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ബികെ ഹരിപ്രസാദ് പറഞ്ഞു. അതേസമയം നിലവില്‍ മുഖ്യമന്ത്രി പോരാട്ടത്തില്‍ മുന്‍തൂക്കം സിദ്ധരാമയ്യക്കാണ്. എന്നാല്‍ പിന്നോട്ടില്ലെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡികെ ശിവകുമാര്‍.
കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ടെന്നാണ് സൂചന. ഞങ്ങള്‍ ഒരുമിച്ചാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയതെന്ന് ശിവകുമാര്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെന്ന് വെച്ച് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്താനോ, ബ്ലാക് മെയില്‍ ചെയ്യാനോ ഇല്ലെന്നും ശിവകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications