പേടിച്ച് മുറിയില്‍ ഇരിക്കാതെ സഭയില്‍ വന്ന് മറുപടി പറയണം; റാഫേലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍
ദില്ലി:റാഫേല്‍ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ത്തതോടെ പുതുവര്‍ഷത്തിലെ ആദ്യ ലോക്സഭാ സമ്മേളനം തന്നെ പ്രക്ഷുബ്ധമായി. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കാവേരി വിഷയമുന്നയിച്ചു കടലാസ് വലിച്ചെറിയുകയും ബഹളമുണ്ടാക്കുകയും ചെയ്ത എഐഎഡിഎംകെ എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്യുന്നതിനും ഇന്നലെ സഭ സാക്ഷിയായി.
ശബരിമല പ്രതിഷേധം; പന്തളത്ത് കല്ലേറിൽ പരിക്കേറ്റ ശബരിമല കർമ്മസമിതി പ്രവർത്തകൻ മരിച്ചു!!
റാഫേല്‍ വിഷയത്തില്‍ വിവാദ ശബ്ദരേഖ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഞ്ഞടിച്ചത്. ഗോവ മുഖ്യമന്ത്രിയും മുന്‍പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ കയ്യിലുള്ള ഫയലുകളെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അജ്ഞാത വ്യക്തിയോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി സഭയില്‍ നടത്തിയത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
രാഹുല്‍ ഗാന്ധിക്ക് അവസരം
സഭയുടെ 193ാം ചട്ട പ്രകാരം ചര്‍ച്ചയ്ക്കു നോട്ടീസ് നല്കിയ കെസി വേണുഗോപാലിനെ സ്പീക്കര്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കുകയായിരുന്നു. മനോഹര്‍ പരീക്കറെ ആയുധമാക്കിയാണ് രാഹുല്‍ ഗാന്ധി സര്‍ക്കാറിനെ കടന്നാക്രമിച്ചത്.
മോദിക്ക് ധൈര്യമില്ല
ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മോദി പേടിച്ച് മുറിയില്‍ ഇരിക്കാതെ പാര്‍ലമെന്റില്‍ വരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. ബിജെപിക്കെതിരെ തുടരെ തുടരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം തുടര്‍ന്നത്.
ശബ്ദരേഖ
റഫാല്‍ ഇടപാടിന്റെ രേഖ മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയിലുണ്ടെന്ന ഗോവ മന്ത്രിയുടെ സംഭാഷണ ശബ്ദരേഖ സഭയില്‍ കേള്‍പ്പിക്കാന്‍ രാഹുല്‍ ഒരുങ്ങിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന് അനുവദിച്ചില്ല. ആധികാരികമല്ലാത്ത രേഖകള്‍ സഭയില്‍ വയ്ക്കുന്നത് ചട്ടവിരുദ്ധമാണെന്ന ജയ്റ്റിലിയുടെ വാദം കോണ്‍ഗ്രസ് ശരിവെക്കുകയായിരുന്നു.
അനില്‍ അംബാനിക്ക് സമ്മാനം
ശബ്ദരേഖ കേള്‍പ്പിക്കാന്‍ അനുമതിയില്ലെങ്കില്‍ അതിലെ ഉള്ളടക്കം വായിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയെങ്കിലും അതും സ്പീക്കര്‍ അനുവദിച്ചില്ല. യുദ്ധ വിമാനനിര്‍മ്മാണത്തില്‍ മുന്‍പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ ഒഴിവാക്കി 45000 കോടി രൂപയുടെ കടമുള്ള അനില്‍ അംബാനിക്ക് മോദി റാഫേല്‍ കരാര്‍ സമ്മാനിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു.
സ്പീക്കര്‍ വിലക്കി
സഭയില്‍ അംഗമല്ലാത്ത ആളെ പേരെടുത്തു പറയാന്‍ പാടില്ലെന്നു കാട്ടി അനില്‍ അംബാനിയെക്കുറിച്ചുള്ള പരാമര്‍ശം സ്പീക്കര്‍ വിലക്കിയതിന മറുപടിയായി താന്‍ പേരു പറയുന്നില്ല. പകരം ഡബിള്‍ എ എന്ന് സൂചിപ്പിക്കാമെന്നായിരുന്നു രാഹുല്‍ തിരിച്ചടിച്ചത്.
പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നു
രാജ്യം ഒന്നടങ്കം പ്രധാനമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടപാട്, വിലനിര്‍ണയം, വില എന്നിവയെക്കുറിച്ച് രാജ്യത്തിന് സത്യമറിയണം. എട്ടുവര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് യുപിഎ സര്‍ക്കാര്‍ റഫാല്‍കരാറില്‍ ഏര്‍പ്പെട്ടത്. 126 വിമാനങ്ങളായിരുന്നു വ്യോമസേനക്ക് വേണ്ടത്. ഇതനുസരിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ കരാറുണ്ടാക്കിയത്.
കരാര്‍ പൊളിച്ചെഴുതി
എന്നാല്‍ മോദി സര്‍ക്കാര്‍ കരാര്‍ പൊളിച്ചെഴുതി. 126 ല്‍ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി വെട്ടിക്കുറച്ചു. ആരാണ് ഇത് ചെയ്തത്?. അങ്ങനെ വെട്ടിക്കുറച്ച് നടപടിക്ക് രാജ്യ സുരക്ഷയുമായി ബന്ധമുണ്ടോ. പെട്ടെന്ന് വിമാനങ്ങല്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് എണ്ണം വെട്ടിക്കുറച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
1600 കോടി രൂപ
എന്നിട്ട് നാളിതുവരെ ഒരു റഫാല്‍ പോലും ഇന്ത്യയില്‍ എന്തിയിട്ടുണ്ടോ. ഒരു വിമാനത്തിന് 526 കോടി രൂപ എന്ന നിലയിലാണ് യുപിഎ സര്‍ക്കാര്‍ വില നിശ്ചയിച്ചത്. മോദി ഫ്രാന്‍സിലെത്തി പ്രസിഡന്റ് ഫ്രാന്‍സേ ഓളന്ദുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം വില 1600 കോടി രൂപയായി ഉയര്‍ത്തി.
ജെപിസിയെ നിയോഗിക്കണം
526 കോടി രൂപയില്‍ നിന്ന് വില 1600 കോടിയായത് എങ്ങനെ?. പുതിയ വലിയില്‍ പ്രതിരോധ മന്ത്രാലയം എതിര്‍പ്പുയര്‍ത്തിയിരുന്നോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റഫാല്‍ ഇടപാട് പരിശോധിക്കാന്‍ ജെപിസിയെ നിയോഗിക്കണം. ജെപിസി പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
അഞ്ചുമിനുട്ടു പോലും സംസാരിച്ചില്ല
കഴിഞ്ഞ തവണ ഞാന്‍ റഫാല്‍ ഇടപാടിനെപ്പറ്റി നടത്തിയ പ്രസംഗം പ്രധാനമന്ത്രി കേട്ടിരുന്നു. അതിനുശേഷം അദ്ദേഹം സുദീര്‍ഘമായി സംസാരിച്ചെങ്കിലും റഫാലിനെപ്പറ്റി അഞ്ചുമിനുട്ടു പോലും സംസാരിച്ചില്ല. റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല.
തിരിച്ചറിയണം
അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണ്. ഇന്നലെ ഒരു അഭിമുഖത്തില്‍, തനിക്കെതിരെ ആരോപണങ്ങളില്ല എന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ തനിക്കുനേരെ വിരല്‍ ചൂണ്ടുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം.റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മറുപടിയില്ല. അവര്‍ എഐഎഡിഎംകെ അംഗങ്ങള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
വീഡിയോ
രാഹുലിന്റെ പ്രസംഗം