യെഡ്ഡിയുടെ പൂഴിക്കടകനിൽ വിറച്ച് ബിജെപി; കർണാടകയിൽ ഇനിയെന്ത്? അങ്കലാപ്പിൽ നേതൃത്വം
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ കർണാടകയിൽ തന്ത്രം മാറ്റിപിടിച്ചിരിക്കുകയാണ് ബി ജെ പി ദേശീയ നേതൃത്വം. മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖനായ ലിംഗായത്ത് നേതാവുമായ ബി എസ് യെദ്യൂരപ്പയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേൃത്വം നടത്തുന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയത് മുതൽ നേതൃത്വവുമായി അകൽച്ചയിലാണ് യെഡ്ഡി. എന്നാൽ ഇനിയും യെഡ്ഡി അകൽച്ച തുടർന്നാൽ തിരിച്ചടി ഉറപ്പാണെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

ലിംഗായത്ത് വോട്ട് ബാങ്ക് തന്നെയാണ് ബി ജെ പിയുടെ പ്രധാന ആശങ്ക. സംസ്ഥാനത്തെ പ്രബല വിഭാഗമായ സമുദായത്തിന് 17- മുതൽ 18 ശതമാനം വരെ വോട്ടുണ്ട്. ലിംഗായത്ത് വിഭാഗം ബി ജെ പിയെ ആണ് പിന്തുണച്ച് പോന്നിരുന്നതെങ്കിലും സമുദായാംഗം കൂടിയായ യെഡിയൂരപ്പയെ മാറ്റി നിർത്താനുള്ള തീരുമാനം സമുദായത്തെ വളരെ അധികം ചൊടിപ്പിച്ചിരുന്നു. മാത്രമല്ല സംവരണം ആവശ്യപ്പെട്ടുള്ള സമുദായത്തിന്റെ ആവശ്യങ്ങളോടും ബി ജെ പി സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.

ഇത്തവണ പഴയ മൈസൂർ മേഖലയിലെ വൊക്കാലിഗ വോട്ടിലും ബി ജെ പി കണ്ണുവെയ്ക്കുന്നുണ്ട്. ശിക്കാരിപുരയിൽ നിന്നുള്ള എം എൽ എയാണ് യെഡ്ഡിയെങ്കിലും പഴയ മൈസൂർ മേഖലയിലെ മാണ്ഡ്യ സ്വദേശിയാണ് യെഡിയൂരപ്പ. അദ്ദേഹത്തിന് മേഖലയിലും സ്വാധീനം ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും യെഡിയൂരപ്പയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് നേതൃത്വം കരുതുന്നുണ്ട്.

അദ്ദേഹത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് നേരത്തേ പാർട്ടിയുടെ ഉന്നാതാധികാര സമിതിയായ പാർലമെന്ററി ബോർഡിൽ യെഡിയൂരപ്പയെ നേതൃത്വം ഉൾപ്പെടുത്തിയത്. എന്നാൽ അതുകൊണ്ടൊന്നും യെഡിയൂരപ്പ മെരുങ്ങിയിട്ടില്ല. അധികാരം ലഭിച്ചാൽ തന്റെ മകനും രാഷ്ട്രീയ പിൻഗാമിയുമായ ബിവൈ വിജേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന ഉറപ്പാണ് നേതൃത്വത്തിൽ നിന്നും യെഡ്ഡി തേടുന്നത്.

കർണാടക ബി ജെ പിയിൽ വൈസ് പ്രസിഡന്റ് ആണ് വിജേന്ദ്ര.യുവാക്കൾക്കിടയിലും വലിയ സ്വീകാര്യത വിജേന്ദ്രയ്കുണ്ട്. 'അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ആളായാണ് വിജയേന്ദ്രയെ ഉറ്റുനോക്കപ്പെടുന്നത്. പ്രാദേശിക തലത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് വിജേന്ദ്രയ്ക്ക് ലഭിക്കുന്നത്. ഇനി തിരഞ്ഞെടുപ്പിൽ വിജയിച്ച് കയറുക മാത്രമാണ് വിജേന്ദ്രയ്ക്ക് മുന്നിലുള്ള കടമ്പ', യെഡ്യൂരപ്പയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

പാർട്ടിയുടെ ആഭ്യന്തര സർവ്വേയിൽ സംസ്ഥാനത്ത് 80 -85 സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. ഹിമാചൽ പ്രദേശിലെ തിരിച്ചടിക്ക് പിന്നാലെ ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനം നഷ്ടപെടുന്നത് ബി ജെ പിക്ക് വലിയ തിരിച്ചടിയാകും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന നിലയിലാണ് നിയമസഭ തിരഞ്ഞെടുപ്പുകൾ വിലയിരുത്തപ്പെടുന്നത് എന്നതിനാൽ തന്നെ ഇത് പ്രവർത്തകരുടെ ഊർജം നഷ്ടപ്പെടാൻ കാരണമാകുമെന്നും പ്രതിപക്ഷ ഐക്യത്തിന് വീണ്ടും കളമൊരുങ്ങുമെന്ന ആശങ്കയും ബി ജെ പിക്കുണ്ട്.

അതിനാൽ കർണാടകം പിടിക്കാൻ യെഡ്ഡിയുടെ ആവശ്യത്തിന് മുൻപിൽ വഴങ്ങാൻ നേതൃത്വം തയ്യാറാകുമോയെന്നതാണ് ചോദ്യം. എന്നാൽ കുടുംബ പാർട്ടിയെന്ന് നാഴിക്ക് നാൽപ്പത് വട്ടം കോൺഗ്രസിനെ വിമർശിക്കുന്ന ബി ജെ പിക്ക് യെഡ്ഡിയൂടെ മകനെ ഉപമുഖ്യനാക്കിയാൽ വരുത്തിയേക്കാവുന്ന ക്ഷീണം ചെറുതല്ല. അത്തരമൊരു നീക്കം തീർത്തും തെറ്റായ സന്ദേശമാകും നൽകുകയെന്നും ബി ജെ പി ആശങ്കപ്പെടുന്നുണ്ട്. ദേശീയ നേതൃത്വം എന്ത് തീരുമാനിച്ചാലും ഇത്തവണ കർ'നാടകം' ഞാണിൻമേൽ കളി തന്നെയാകുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications