ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ എത്തുമോ: ഒടുവില്‍ നിലപാട് വ്യക്തമാക്കി കർണാട മന്ത്രി സോമണ്ണ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബി ജെ പി നേതാക്കളാണ് കർണാടകയില്‍ കോണ്‍ഗ്രസില്‍ ചേർന്നുകൊണ്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ബി ജെ പി പ്രമുഖനുമായ യെഡിയൂരപ്പയുടെ വിശ്വസ്തനായിരുന്ന മഹേഷ് ലിംബികൈ ആണ് ഏറ്റവും അവസാനമായി കോണ്‍ഗ്രസില്‍ ചേർന്ന് പ്രമുഖ ബി ജെ പി നേതാവ്. ബി ജെ പിയില്‍ ആയിരുന്നപ്പോഴും ഇടക്കാലത്ത് പാർട്ടി വിട്ട് കെ ജെ പിയെന്ന പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും യെഡിയൂര്യപ്പയുടെ കൂടെയുണ്ടായിരുന്ന ലിംബികൈ അദ്ദേഹത്തിന്റെ നിയമ ഉപദേഷ്ടാവ് കൂടിയായിരുന്നു. 2013 ൽ യെദ്യൂരപ്പ ആരംഭിച്ച കെ ജെ പിയിൽ ചേരുന്നതിനായിട്ടായിരുന്നു മഹേഷ് എം എൽ സി സ്ഥാനം രാജിവച്ചത്.
ലിംബികയുടെ കൂടുമാറ്റത്തിന് പിന്നാലെയാണ് മന്ത്രി വി സോമണ്ണയും കോണ്‍ഗ്രസിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തിപ്പെടാന്‍ തുടങ്ങിയത്. ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, കർണാടക ഭവന മന്ത്രി വി സോമണ്ണ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വിതരണത്തെ ചൊല്ലിയുള്ള തർക്കത്ത തുടർന്ന് പാർട്ടിവിടാന്‍ പോവുന്നുവെന്നായിരുന്നു അഭ്യൂഹം.

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനൊപ്പം സോമണ്ണ വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അദ്ദേഹം പാർട്ടി മാറുമെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളി സോമണ്ണ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍. പാർട്ടിയുടെ വിശ്വസ്ത പ്രവർത്തകനായി തുടരുമെന്നാണ് വ്യാഴാഴ്ച ന്യൂഡൽഹി സന്ദർശനത്തിന് ശേഷം സോമണ്ണ വ്യക്തമാക്കിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതിർന്ന നേതാക്കള് തന്നെ ഇടപെട്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം കോൺഗ്രസിൽ ചേർന്നതിന് ശേഷം, തന്റെ നേതൃഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ബിജെപി പരാജയപ്പെട്ടെന്നും പാർട്ടി വിടാൻ നിർബന്ധിതനായെന്നും ലിംബികൈ പറഞ്ഞു.'പതിറ്റാണ്ടുകളായി ഞാൻ ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണ്. എന്നാൽ എന്റെ നേതൃഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടു. യെദ്യൂരപ്പയുടെ അടുത്ത വൃത്തത്തിലെ അംഗമായിട്ടാണ് ഞാൻ അറിയപ്പെട്ടിരുന്നത്. എന്നാൽ ചില ബി.ജെ.പി നേതാക്കളുടെ പെരുമാറ്റം എന്നെ വേദനിപ്പിക്കുകയും ബി.ജെ.പിയുടെ ചില ആശയങ്ങളിൽ തൃപ്തനല്ലാതിരിക്കുകയും ചെയ്തു. ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. തുടർന്നാണ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ മെയ് മാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ, മാർച്ചിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരും മൈസൂരിൽ നിന്നുള്ള ഒരു മുൻ മേയറും ബി ജെ പിയിൽ നിന്ന് പാർട്ടിയിലേക്ക് മടങ്ങിയിരുന്നു. മുൻ എം എൽ മാരായ നഞ്ചുണ്ടസ്വാമിയും മനോഹർ ഐനാപുരും ബി എസ് പിയുടെ മുൻ മൈസൂർ മേയർ പുരുഷോത്തമനുമാണ് കോണ്‍ഗ്രസിലേക്ക് തിരികെ വന്നത്.












Click it and Unblock the Notifications