ഭവാനിപൂർ ഉപതിരഞ്ഞെടുപ്പ്; മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ല? ആശയക്കുഴപ്പത്തിലായി കോൺഗ്രസ്
കൊൽക്കത്ത; ബംഗാളിൽ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് കോൺഗ്രസ് ആശയക്കുഴപ്പത്തിൽ. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസും മമതയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയെ നിര്ത്തേണ്ടതില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം. നേരത്തേ മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് സാമാന്യ യുക്തിക്ക് യോജിച്ചതായി തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രജ്ഞന്‍ ചൗധരിയും പ്രതികരിച്ചിരുന്നു.. എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ചുള്ള തിരുമാനം കോൺഗ്രസ് ദേശീയ നേതൃത്വം അറിയിക്കുമെന്നാണ് തിങ്കളാഴ്ച ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്.

സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എന്നാൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഹൈക്കമാന്റ് ആണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത്, ചൗധരി പറഞ്ഞു. സിപിഎമ്മുമായി സഖ്യത്തിലിരുന്ന 2016 ലും 2021 ലും ഭവാനിപൂരിൽ കോൺഗ്രസ് ആയിരുന്നു മത്സരിച്ചിരുന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 5,211 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. നിലവിലെ സാഹചചര്യത്തിൽ മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ലോക്സഭ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മമത ചർച്ച നടത്തിയിരുനന്ു.
അതേസമയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരു തൃണമൂൽ -ബിജെപി മത്സരം എന്ന നിലയിലേക്ക് വിട്ടുകൊടുക്കേണ്ടെ സാഹചര്യം ഇല്ലെന്നാണ് പാർട്ടിയിലെ മറുപക്ഷത്തിന്റെ വാദം. സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരിക്കുന്നത് പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും. മാത്രമല്ല കോൺഗ്രസോ സിപിഎമ്മോ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ തൃണമൂൽ വിരുദ്ധ വോട്ടുകൾ മുഴുവൻ ബിജെപിയിലേക്ക് ഒഴുകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ മര്യാദ തൃണമൂൽ കാണിക്കുന്നില്ലെന്ന ആക്ഷേപവും ഇവർ ഉയർത്തുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ തൃണമൂൽ കോൺഗ്രസിലേക്ക് ഒഴുകുകയാണ്. സഖ്യമര്യാദ ഇല്ലാതെയാണ് പാർട്ടി വിടുന്ന നേതാക്കളെ തൃണമൂൽ സ്വീകരിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം.
ബംഗാളിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും മുസ്ലീം മതപണ്ഡിതനായ അബ്ബാസുദ്ദീന്‍ സിദ്ധിഖി പുതുതായ രൂപീകരിച്ച ഐഎസ്എഫും സഖ്യത്തിലായിരുന്നു തൃണമൂലിനെതിരെ പോരാടിയത്. എന്നാൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് വിജയിക്കാൻ സാധിച്ചില്ല.
ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. സെപ്തംബര്‍ 30 നാണ് ജംഗിപൂർ, സംസർഗഞ്ച് ,ഭവാനിപൂർ എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.സ്വന്തം തട്ടകമായിരുന്ന ഭവാനിപൂരിൽ മത്സരിക്കാതെ ഇത്തവണ നന്ദിഗ്രാമിൽ നിന്നായിരുന്നു മമത തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്റെ വെല്ലുവിളിയെ തുടർന്നായിരുന്നു മമത സുരക്ഷിത മണ്ഡലം ഉപേക്ഷിച്ച് നന്ദിഗ്രാമിൽ മത്സരിച്ചത്. പരാജയപ്പെട്ടെങ്കിലും അവർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലേങ്കിൽ മുഖ്യമന്ത്രി സ്ഥാനം മമതയ്ക്ക് രാജിവെയ്ക്കേണ്ടി വരും. ഇതോടെ തന്റെ സ്വന്തം മണ്ഡലമായിരുന്ന ഭവാനിപൂരിൽ നിന്ന് തന്നെ തിരഞ്ഞടുപ്പ് നേരിടാൻ മുഖ്യമന്ത്രി ഒരുങ്ങുന്നത്.
Recommended Video
നേരത്തേ ഭവാനിപുരിൽ നിന്നും ജയിച്ച തൃണമൂൽ എംഎൽഎ ഷോഭൻ ദേബ് ഛദ്ദോപാധ്യായ മമതയ്ക്ക് മണ്ഡലത്തിൽ നിന്നും രാജിവെച്ചിരുന്നു. ഭവാനിപൂരിൽ മമതയ്ക്ക് അനായാസ വിജയം തൃണമൂൽ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications