'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
2019 ൽ കോൺഗ്രസ്- ജെ ഡി എസ് സഖ്യ സർക്കാരിനെതിരെ പാലം വലിച്ച് ബി ജെ പിയിലേക്ക് ചേക്കേറിയ പ്രമുഖ നേതാക്കളിൽ ഒരാളാണ് വിശ്വനാഥ്.

മൈസൂരു: ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് മുതിർന്ന നേതാവും എം എൽ സിയുമായ എച്ച് വിശ്വനാഥ്. കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിശ്വനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ൽ കോൺഗ്രസ്- ജെ ഡി എസ് സഖ്യ സർക്കാരിനെതിരെ പാലം വലിച്ച് ബി ജെ പിയിലേക്ക് ചേക്കേറിയ പ്രമുഖ നേതാക്കളിൽ ഒരാളാണ് വിശ്വനാഥ്.

നാൽപത് വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ്
'പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയുമായി തനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. വ്യക്തിപരമായി ഞങ്ങൾ മികച്ച ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. ഞങ്ങൾ ഒരുമിച്ചാണ് നിയമ ബിരുഗം നേടിയത്, ഞങ്ങൾ സുഹൃത്തുക്കളാണ്', വിശ്വനാഥ് പറഞ്ഞു. താൻ നാൽപത് വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ്. എനിക്ക് ഒന്നിനെ കുറിച്ചും ആശങ്കയില്ല. എന്റെ അമ്മയെ പോലെയാണ് ഞാൻ കോൺഗ്രസിനെ കണക്കാക്കുന്നത്. തിരഞ്ഞെടുപ്പിൽ താനോ തന്റെ കുടുംബാംഗങ്ങളോ മത്സരിക്കില്ലെന്നും വിശ്വനാഥ് പറഞ്ഞു.

കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്
'ഞാൻ ജെ ഡി എസിനൊപ്പമുണ്ടായിരുന്നു. എന്നാൽ അവർ കുടുംബ പാർട്ടിയാണ്.മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഏഴ് കുടുംബാംഗങ്ങൾ സഖ്യസർക്കാരിൽ ക്യാബിനറ്റ് മന്ത്രിമാരായിരുന്നു. സഖ്യസർക്കാരിന് ശേഷം അധികാരത്തിലേറിയ ബി ജെ പിയുടെ ഭരണകാലം സർവ്വത്ര അഴിമതിയായിരുന്നു. സംസ്ഥാനത്ത് നാളിതുവരെ അഴിമതി തുടരുകയാണ് യെദ്യൂരപ്പ ചെയ്തത്. ഇത് കൊണ്ടൊക്കെ കൂടിയാണ് ഞാൻ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്', വിശ്വനാഥ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ മൈസൂരിൽ നിന്നും
. മുൻ മൈസൂരു എം പിയായിരുന്നു വിശ്വനാഥ്. ജെ ഡി എസ് നേതാവായ വിശ്വനാഥ് 2017 ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. പിന്നീട് കോൺഗ്രസ്- ജെ ഡി എസ് സർക്കാരിനെ വീഴ്ത്താൻ ബി ജെ പി പയറ്റിയ ഓപ്പറേഷൻ കമലയിൽ കോൺഗ്രസിനെ കാലുവാരി വിശ്വനാഥ് ബി ജെ പിയിൽ ചേർന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബി ജെ പിയുമായി അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ല വിശ്വനാഥ്. മന്ത്രിസ്ഥാനം മോഹിച്ച വിശ്വനാഥിനെ ബി ജെ പി പരിഗണിക്കാതിരുന്നതാണ് വിശ്വനാഥിനെ ചൊടിപ്പിച്ചത്. പാർട്ടി വിടുമെന്ന് പലപ്പോഴായി ഭീഷണി മുഴക്കിയിട്ട് പോലും ആവശ്യം പരിഗണിക്കാൻ ബി ജെ പി തയ്യാറാകാത്തതിന്റെ അമർഷമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മൈസൂരിൽ നിന്നും കോൺഗ്രസ് ടിക്കറ്റ് മത്സരിക്കാനുള്ള ചരടുവലികളാണ് വിശ്വനാഥ് നടത്തുന്നത്.












Click it and Unblock the Notifications