എന്‍ഡിഎയില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷം, എല്‍ജെപി മഹാസഖ്യത്തിലെത്തുമോ? വഴിയൊരുക്കാന്‍ കോണ്‍ഗ്രസ്
പട്ന: കൊവിഡ് വ്യാപനം ശക്തമാണെങ്കിലും ഈ വര്‍ഷം തന്നെ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടികളോട് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി നീതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തിയാണ് എന്‍ഡിഎ ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Recommended Video
മറുപക്ഷത്ത് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും അണിനിരക്കുന്നു. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒന്നും ഇല്ലാത്ത തോതിലുള്ള വെല്ലുവിളികളാണ് എന്‍ഡിഎ, പ്രത്യേകിച്ച് നിതീഷ് കുമാര്‍ ഇത്തവണ ബിഹാറില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. സ്വന്തം സഖ്യകക്ഷിയായ എല്‍ജെപി തന്നെ പല വിഷയങ്ങളിലും പ്രതിപക്ഷത്തിനോടൊപ്പം നിതീഷ് കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തുന്നത്.

നിതീഷ് കുമാറിനെതിരെ
കൊവിഡ് പ്രതിരോധം, പ്രളയ പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങളിലാണ് എല്‍ജെപി നിതീഷ് കുമാറിനെതിരെ വിമര്‍ശനം ശക്തമാക്കുന്നത്. ഈ രണ്ട് കാര്യങ്ങളിലും സംസ്ഥാനത്ത് സര്‍ക്കാറിനെതിരെ ജനവികാരം ശക്തവുമാണ്. സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ഒരു കക്ഷി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത് പ്രതിപക്ഷത്തിനും കരുത്താവുന്നു.

മുന്നണിക്ക് പുറത്ത്
ഈ വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെയാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്ത് നിന്ന് മത്സരിക്കുമെന്ന സൂചന എല്‍ജെപി നല്‍കുന്നത്. സംസ്ഥാനത്തെ 243 സീറ്റിലും തനിച്ച് മത്സരിക്കാന്‍ തന്‍റെ പാര്‍ട്ടി തയ്യാറാണെന്നാണ് എല്‍ജെപി ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെടുന്നത്. ഇതോടെ ബിഹാര്‍ എന്‍ഡിഎയിലെ വിള്ളല്‍ കൂടുതല്‍ പരസ്യമാവുകയും ചെയ്തു.

ബിജെപിയുമായി
സീറ്റ് പങ്കിടല്‍, പ്രചാരണം, നേതൃത്വം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ക്ക് ധാരണയുള്ളത് ബിജെപിയുമായാണ്. വാസ്തവത്തില്‍ ബിജെപിയുമായുള്ള ഞങ്ങളുടെ ബന്ധത്തിന് 15 വര്‍ഷത്തിലധികം പഴക്കമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലൊഴികെ ഞങ്ങള്‍ എല്‍ജെപിയുമായി ചേര്‍ന്ന് മത്സരിച്ചിട്ടില്ലെന്നും ജെഡിയു പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു.

വ്യക്തമായ ധാരണ
സംസ്ഥാനത്ത് ബിജെപിയുമായി തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും ജെഡിയു വ്യക്തമാക്കി. എന്നാല്‍ ബിഹാറിലെ എല്‍ജെപിയുമായി ഞങ്ങള്‍ക്ക് യാതൊരു സഖ്യവുമില്ലെന്നും ത്യാഗി അഭിപ്രായപ്പെടുന്നു. എല്‍ജെപിയുമായി ചേര്‍ന്ന് മത്സരിച്ച അനുഭവം പരിശോധിക്കുകയാണെങ്കില്‍ അത് പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു

മറുപടി
കുടിയേറ്റക്കാരുടെ പ്രതിസന്ധി, കൊറോണ വൈറസ് പ്രതിരോധം, വെള്ളപ്പൊക്കം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി നിതീഷ് കുമാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന ആരോപണം എൽജെപി പ്രസിഡന്റ് ചിരാഗ് പാസ്വാൻ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു എല്‍ജെപിക്കെതിരേയുള്ള നിലപാട് വ്യക്തമാക്കി കെസി ത്യാഗി രംഗത്ത് എത്തിയത്.

15 വർഷത്തിനിടയിൽ
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ബിഹാറില്‍ കഴിഞ്ഞ 15 വർഷത്തിനിടയിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ചിരാഗ് പാസ്വാന്‍ ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആവശ്യമായ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആർജെഡിയുടെ അഭിപ്രായവും ജൂലൈയിൽ അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

അത്രയും നല്ലത്
ചിരാഗ് പാസ്വാന്റെ പിതാവ് റാം വിലാസ് പാസ്വാനും ചൊവ്വാഴ്ച സമാനമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. സീറ്റുകള്‍ വീതം വെക്കുമ്പോള്‍ ജെഡിയു തങ്ങളെ അവഗണിക്കുമെന്ന ആശങ്ക എല്‍ജെപിക്കുണ്ട്. സഖ്യക്ഷി എന്ന നിലയില്‍ ബിജെപിയെ മാത്രമാണ് ജെഡിയു പരിഗണിക്കുന്നത്. എല്‍ജെപി മുന്നണിയില്‍ നിന്ന് പോയാല്‍ അത്രയും നല്ലതെന്നും അവര്‍ കണക്ക് കൂട്ടുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്നതില്‍ എല്‍ജെപിക്ക് എതിര്‍പ്പുണ്ടായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ മിത് ഷായും ജെ പി നദ്ദയും നിതീഷ് കുമാറിന്റെ നേതൃത്വത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ എല്‍ജെപി ആരാണ്. മോദിയേക്കാളും ഷായേക്കാളും വലുതലല്ലാലോ അവരൊന്നുമെന്നും കെസി ത്യാഗി ചോദിച്ചു.

സീറ്റ് വീതം വെപ്പ്
ബിജെപിയിലെ മുതിർന്ന നേതാക്കളായ നദ്ദ, ബിഹാർ ബിജെപി ചുമതലയുള്ള ഭൂപേന്ദ്ര യാദവ് എന്നിവരും ബീഹാറിലെ നേതൃത്വ പ്രശ്‌നത്തിൽ നേരത്തെ എൽജെപിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. 120 സീറ്റുകളില്‍ മത്സരിക്കാനാണ് ജെഡിയു ഒരുങ്ങുന്നത്. 102 സീറ്റുകള്‍ ബിജെപിയും ലക്ഷ്യം വെക്കുന്നു. എന്നാല്‍ 2015 ല്‍ മത്സരിച്ച 42 സീറ്റുകള്‍ തങ്ങള്‍ക്ക് തന്നേ വേണമെന്നാണ് എല്‍ജെപിയുടെ ആവശ്യം.

കോണ്‍ഗ്രസ് നീക്കം
സീറ്റ് വിതരണത്തില്‍ അവഗണിക്കപ്പെട്ടാല്‍ മുന്നണിക്ക് പുറത്ത് നിന്ന് ജനവിധി തേടണമെന്ന അഭിപ്രായവും എല്‍ജെപിക്കുള്ളില്‍ ശക്തമാണ്. നേരത്തെ എല്‍ജെപിയെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. എന്‍ഡിഎ സഖ്യത്തിലെ ചില കക്ഷികള്‍ അവിടെ സന്തുഷ്ടരല്ലെന്നും ഇവര്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഖിലേഷ് പ്രസാദ് സിംഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വോട്ട് വിഹിതം
മുന്നണിയില്‍ കൂടുതല്‍ സീറ്റ് നേടാനുള്ള തന്ത്രമാണ് എല്‍ജെപിയുടേതെന്നാണ് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നത്. എന്നിരുന്നാലും എല്‍ജെപിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തിയതോടെ കരുതലോടെയാണ് ബിജെപിയുടെ നീക്കങ്ങള്‍. ബിഹാറിലെ പാസി വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉളള പാര്‍ട്ടിയാണ് എല്‍ജെപി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 6 സീറ്റില്‍ വിജയിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു












Click it and Unblock the Notifications