പൗരത്വ നിയമത്തോട് നിസ്സഹകരണം പ്രഖ്യാപിച്ച് ലക്ഷങ്ങൾ, തങ്ങൾക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട!
ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും സഹകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് ബെംഗളൂരുവില്‍ ജനലക്ഷങ്ങള്‍. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് എന്‍ആര്‍സിക്കും സിഎഎയ്ക്കും എതിരെ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന് നിസ്സഹകരണം പ്രഖ്യാപിച്ചത്. ദേശീയ പൗരത്വ പട്ടികയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനും വേണ്ടി ഒരു രേഖയും ഹാജരാക്കില്ല എന്നാണ് കന്റോണ്‍മെന്റ് റെയില്‍ വേ സ്‌റ്റേഷന് സമീപത്ത് ഒത്ത് ചേര്‍ന്ന ആളുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
''ഒരു രേഖയും നമുക്ക് സമര്‍പ്പിക്കാതിരിക്കാം. നിസ്സകരണ നയം സ്വീകരിക്കുകയും പൗരത്വ നിയമം തിരിച്ച് സര്‍ക്കാരിന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞ് കൊടുക്കുകയും ചെയ്യാം'' എന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എസ് ശശികാന്ത് സെന്തില്‍ പരിപാടിയില്‍ പറഞ്ഞത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് ശശികാന്ത് സെന്തില്‍ പദവിയില്‍ നിന്ന് രാജി വെച്ചത്. തുടര്‍ന്ന് താന്‍ പൗരത്വ രജിസ്റ്ററിനോട് സഹകരിക്കില്ലെന്നും ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് പോകാന്‍ തയ്യാറാണ് എന്നും വ്യക്തമാക്കി ശെന്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയുമുണ്ടായി. ശെന്തിലടക്കം നിരവധി പേരാണ് ബെംഗളുവിലെ പ്രതിഷേധത്തില്‍ അണി നിരന്നത്.
ഇന്ത്യയുടെ ദേശീയ പതാകയും മുദ്രാവാക്യങ്ങള്‍ എഴുതിയ അനേകം പ്ലക്കാര്‍ഡുകളുമായാണ് ആളുകള്‍ എത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരും മതപുരോഹിതരും അടക്കമുളളവര്‍ പ്രതിഷേധത്തിനെത്തി. ''തങ്ങള്‍ ഇന്ത്യന്‍ പൗരനാണ് എന്ന് തെളിയിക്കാന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആര്‍എസ്എസിനെ പോലെയല്ല, തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മഹത്തായ പങ്ക് വഹിച്ചിട്ടുളളതാണ്'' എന്നാണ് പരിപാടിക്കെത്തിയ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാന തന്‍വീര്‍ പീര്‍ ഹാഷ്മി പ്രതികരിച്ചത്. ജിന്നയുടെ വിഭജന രാഷ്ട്രീയമാണ് ബിജെപി പിന്തുടരുന്നതെന്നും ബിജെപിയുടെ പേര് ഭാരതീയ ജിന്ന പാര്‍ട്ടി എന്നാക്കി മാറ്റണം എന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്തര്‍ പ്രതികരിച്ചത്.












Click it and Unblock the Notifications