കർശന ഗോവധനിരോധന നിയമം ബിജെപിക്ക് തിരിച്ചടിയാവുമോ? കർഷകർ ഇടയുന്നു
കാണ്‍പൂർ: ഉത്തർപ്രദേശിലെ വോട്ടെടുപ്പ് മൂന്നാംഘട്ടം പിന്നിടുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചാ വിഷയങ്ങളിലൊന്നായി മാറുന്നത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍. പടിഞ്ഞാറന്‍ മേഖലയില്‍ എരുമകളാണ് കൂടുതലെങ്കില്‍ കിഴക്കോട്ട് നീങ്ങുമ്പോള്‍ പശുക്കളുടെ എണ്ണമാണ് ഏറിവരുന്നത് എന്നതാണ് യുപിയുടെ പ്രത്യേകത. 2019 ലെ കന്നുകാലി സെൻസസ് പ്രകാരം ആഗ്ര (10.67 ലക്ഷം), ബുലന്ദ്ഷഹർ (9.72 ലക്ഷം), അലിഗഢ് (9.42 ലക്ഷം) എന്നിവിടങ്ങളിൽ എരുമകളുടെ എണ്ണം കന്നുകാലികളേക്കാൾ വളരെ കൂടുതലാണ് - യഥാക്രമം 2.83 ലക്ഷം, 3.04 ലക്ഷം, 3.11 ലക്ഷം എന്നിങ്ങനെയാണ് ഈ മുന്ന് ജില്ലകളിലെ പശുക്കളുടെ എണ്ണം.
എന്നാല്‍ ഗോരഖ്പൂരിൽ (2.87 ലക്ഷം എരുമ, 2.53 ലക്ഷം പശു), ഡിയോറിയ (2.88 ലക്ഷം എരുമ, 1.91 ലക്ഷം പശു), മിർസാപൂർ (5.11 ലക്ഷം എരുമ, 2.88 ലക്ഷം പശു) എന്നിവിടങ്ങളിൽ എരുമകളേക്കാള്‍ കൂടുതൽ പശുക്കളാണ് ഉള്ളത്. ഈ മേഖലയില്‍ കന്നുകാലി കശാപ്പ് നിരോധന നിയമം സർക്കാർ കർശനമായിട്ടാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം പ്രായമായ കന്നുകാലികളെ പലരും തെരുവില്‍ ഉപേക്ഷിക്കുന്നത് വർധിച്ച് വരുന്നതാണ് പ്രതിസന്ധി വർധിപ്പിച്ചത്.

അഞ്ച് വർഷം മുമ്പ് തന്റെ ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഇല്ലായിരുന്നുവെന്ന് ബസ്തി ജില്ലയിലെ ഹരയ്യ തഹ്‌സിലിലെ ബസേവരായിയിൽ നിന്നുള്ള കർഷകനായ രാമചന്ദ്ര ത്രിപാഠി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സാഹചര്യം. കന്നുകാലികള്‍ വലിയ തോതില്‍ കൃഷിനാശമാണ് വരുത്തുന്നത്. " 5 ഏക്കറില്‍ 3 എണ്ണത്തിലെ എന്റെ ഗോതമ്പും പശുക്കള്‍ നശിപ്പിച്ചു," ശിവ് പ്രസാദ് വർമ്മ പരാതിപ്പെടുന്നു.

"അഞ്ച് വർഷം മുമ്പ്, ഞങ്ങൾ എല്ലാവരും ഗോഹത്യ ബാന്ദ് കരോ (പശുവധം നിർത്തുക) എന്ന് മുദ്രാവാക്യം വിളിക്കുകയും 2017യിലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഇത്തവണ ഞങ്ങൾ ത്രയംബക് നാഥ് പഥക്കിനെയാണ് (ഹരയ്യയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി) പിന്തുണയ്ക്കുന്നത്. അതിന് ഒരേയൊരു കാരണം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഈ പശുക്കളാണ്''- മറ്റൊരു കൃഷിക്കാരനായ സുശീല്‍ കുമാർ അഭിപ്രായപ്പെടുന്നു.

കശാപ്പ് നിരോധനം കടലാസിൽ മാത്രമായിരുന്നതിനാൽ, യോഗിക്ക് മുമ്പുള്ള സർക്കാരിന്റെ കാലത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വിളകള്‍ നശിപ്പിക്കുന്നത് ഒരു വലിയ പ്രശ്നമായിരുന്നില്ല. എന്നാൽ കർഷകർ തന്നെ ഉപേക്ഷിക്കുന്ന കാളകളുടെയും ആൺകിടാവുകളുടെയും കറവയില്ലാത്ത പശുക്കളുടെയും എണ്ണം കാലക്രമേണ പെരുകിയത് വലിയ തോതിലുള്ള കൃഷിനാശത്തിന് ഇടവരുത്തുകയായിരുന്നു. ഇതോടെയാണ് കിഴക്കന്‍ യുപിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളുടെ എണ്ണം കൂടിയതും അതൊരു രാഷ്ട്രീയ പ്രശ്നമായി ഉയർന്ന് വന്നതും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ ശ്രദ്ധയില്‍ ഈ വിഷയം എത്തിയിട്ടുണ്ട്. മാർച്ച് 10 ന് ശേഷം തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്തുവരുമ്പോൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളുടെ വിഷയം പരിഹരിക്കുന്നതിനുള്ള പുതിയ നയം രൂപീകരിക്കുമംന്നാണ് ഉന്നാവോയിൽ നടന്ന ബി ജെ പി റാലിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്.
വിളനഷ്ടത്തോടൊപ്പം തന്നെ മൃഗങ്ങളുടെ പ്രവേശനം തടയാൻ വയലുകൾക്ക് ചുറ്റും മുള്ളുകമ്പി വേലി കെട്ടുന്നതും വലിയ ചെലവാണ് കർഷകർക്ക് നല്‍കുന്നത്. പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ ഗോശാലകള്‍ നിർമ്മിക്കുമെന്ന് യോഗി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ കർഷകർ അത്ര വിശ്വാസത്തിലെടുക്കുന്നില്ല. "ഞാൻ എന്റെ മൃഗത്തെ അവിടെ കൊണ്ടുപോയാൽ, അവർ ഉടനെ എന്നോട് 2,000 രൂപ ആവശ്യപ്പെടും. പണം വാങ്ങി മൃഗങ്ങൾക്ക് ഭക്ഷണം നൽകാതെയും അവർ സർക്കാരിനെ കൊള്ളയടിക്കുന്നു," കേണൽഗഞ്ചിലെ ശ്രീ ജോത് ഗ്രാമത്തിൽ നിന്നുള്ള കരിമ്പ്, ഗോതമ്പ്, കടുക് കർഷകനായ ശേഷ് നാരായൺ പാസ്വാൻ അഭിപ്രായപ്പെടുന്നു.

ഗോശാലകളിൽ പാർപ്പിക്കുന്ന ഓരോ മൃഗത്തിനും യുപി സർക്കാർ ഒരു ദിവസം 30 രൂപ വീതം നൽകുന്നുണ്ട്. 2020 ഓഗസ്റ്റിൽ ആരംഭിച്ച കേണൽഗഞ്ചിലെ മൈജാപൂരിലെ ഗൗ ആശ്രയ കേന്ദ്രത്തിൽ നൂറോളം കന്നുകാലികളാണുള്ളത്. ഭാരിച്ച ചിലവാണ് ഇവയെ പോറ്റിവളർത്താന്‍ വേണ്ടതുണ്ട്. എന്നാല്‍ സർക്കാർ നല്‍കുന്ന ഫണ്ടും പശുക്കള്‍ക്ക് വേണ്ട ചിലവും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications