മുഴുവൻ സമയ അധ്യക്ഷനെത്തുമോ? കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം തുടങ്ങി..നിർണായകം
ദില്ലി; കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ദില്ലിയിൽ തുടക്കമായി. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10 ഓടെയാണ് യോഗം ആരംഭിച്ചത്. രാഹുൽ ഗാന്ധി ഉൾപ്പെടെ 52 കോൺഗ്രസ് നേതാക്കളും യോഗത്തിന് എത്തിയിട്ടുണ്ട്. അതേസമയം മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിംഗും മൻമോഹൻ സിംഗും യോഗത്തിൽ പങ്കെടുത്തിട്ടില്ല.
അടുത്ത വർഷം ആദ്യം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്നും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നുമുള്ള കോൺഗ്രസ് വിമത കൂട്ടായ്മയായ ജി 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് സോണിയ ഗാന്ധി ഇപ്പോൾ വർക്കിംഗ് കമ്മിറ്റി യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധി എത്രയും പെട്ടെന്ന് മാറി നിൽക്കണമെന്നും ഒരു മുഴുവൻ സമയ അധ്യക്ഷനെ കണ്ടെത്തണമെന്നതുമാണ് ജി23 കൂട്ടായ്മ നേതാക്കളുടെ ആവശ്യം.
2017 ലാണ് കോൺഗ്രസിൽ അവസാനമായി സംഘടന തിരഞ്ഞെടുപ്പ് നടന്നത്. അന്ന് രാഹുൽ ഗാന്ധിയെ അധ്യക്ഷനായി തിരഞ്ഞെടുത്തുവെങ്കിലും അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെയ്ക്കുകയായിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു പാർട്ടിയുടെ കനത്ത പരാജയം ഏറ്റെടുത്തുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ രാജി. തുടർന്ന് ഏറെ നാൾ പാർട്ടിക്ക് അധ്യക്ഷനുണ്ടായിരുന്നില്ല.അതിനിടയിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധികൾ രൂക്ഷമായതോടെയാണ് ആറു മാസം എന്ന നിബന്ധനയിൽ സോണിയ ഗാന്ധി താത്കാലികമായി അധ്യക്ഷ പദവിയിൽ എത്തിയത്. ഇതിനിടയിൽ മറ്റൊരു നേതാവിനെ കണ്ടെത്തണമെന്നായിരുന്നു ധാരണ.
സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും അധ്യക്ഷന്റെ കാര്യത്തിൽ ഒരു തിരുമാനത്തിലെത്താൻ കോൺഗ്രസ് നേതൃത്തിന് സാധിച്ചില്ല. നിലവിൽ രാഹുൽ ഗാന്ധിയെ തന്നെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കണമെന്നതാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനോട് കടുത്ത എതിർപ്പാണ് ജി 23 നേതാക്കൾക്കുള്ളത്. ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അവർ മാറി നിൽക്കണമെന്നുമാണ് നേതാക്കളുടെ നിലപാട്.
മുഴുവൻ സമയ അധ്യക്ഷനെ സംഘടന തിരഞ്ഞെടുപ്പിലൂടെ തന്നെ കണ്ടെത്തണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ നയിക്കാൻ ശക്തനായ ഒരു മുഴുവൻ സമയ അധ്യക്ഷനില്ലേങ്കിൽ തിരിച്ചടിയുടെ ആക്കം കൂടുമെനന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
അതേസമയം ഇന്ന് യോഗത്തിനിടെ ജി 23 നേതാക്കൾക്കെതിരെ ഒളിയമ്പുമായി സോണിയ ഗാന്ധി രംഗത്തെത്തി. പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് സോണിയ പറഞ്ഞു. തുറന്ന് സംസാരിക്കുന്നതിനെ താൻ എപ്പോഴും അംഗീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്നോട് മാധ്യമങ്ങളിലിരുന്ന് സംസാരിക്കേണ്ട കാര്യമില്ല. നേതാക്കളുടെ സത്യസന്ധതയാണ് താൻ ആഗ്രഹിക്കുന്നത്, സോണിയ ഗാന്ധി പറഞ്ഞു.
ഞാൻ തന്നെയാണ് മുഴുവൻ സമയ അധ്യക്ഷ. പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയ്ക്കെതിരേയും ദേശീയ വിഷയങ്ങളിലുമെല്ലാം താൻ ശക്തമായി തന്നെ ഇടപെട്ടിരുന്നു. സമാന ചിന്താഗതിയുടെ പാർട്ടികളുമായി താൻ നിരന്തരം ഇടപെടാറുണ്ട്. വിവിധ ദേശീയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന് സംയുക്ത പ്രസ്താവകൾ ഇറക്കിയിട്ടുണ്ട്. പാർലമെന്റിലും ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾ പാർട്ടിയുടെ കൂട്ടായ തിരുമാനങ്ങളായാണ് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതെന്നും സോണിയ പറഞ്ഞു.
Recommended Video