ഇനി എടിഎമ്മുകളിൽ നിന്നും 4500 കിട്ടും, അതും 500ന്റെ നോട്ടോടെ
ദിവസേന പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 4500 രൂപആഴ്ചയിലെ പരിധി കൂട്ടിയിട്ടില്ല, അത് 24000 രൂപയായി തുടരും
ദില്ലി: എടിഎമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാനാകുന്ന തുകയുടെ പരിധി 4500 രൂപയായി ഉയർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. നിലവിൽ ഇത് 2500 രൂപയാണ്. അതേ സമയം ആഴ്ചയിൽ പിൻവലിക്കാവുന്ന പരമാവധി തുക 24000 രൂപയായി തുടരും. ജനുവരി ഒന്നുമുതൽ റിസർവ് ബാങ്കിന്റെ പുതിയ മാർഗ്ഗനിർദ്ദേശം നടപ്പാക്കി തുടങ്ങും.
നേരത്തെ 2500 രൂപവരെ പിൻവലിക്കാമായിരുന്നെങ്കിലും ഭൂരിപക്ഷം പേർക്കും 2000 രൂപയുടെ ഒറ്റനോട്ടാണ് ലഭിച്ചിരുന്നത്. ഇത് കടുത്ത ചില്ലറ ക്ഷാമത്തിന് ഇടവരുത്തിയിരുന്നു. ഇത് മറികടക്കാൻ 4500 രൂപയുടെ പിൻവലിക്കലിൽ കൂടുതൽ 500 രൂപ നോട്ടുകൾ ഉൾപ്പെടുത്തുമെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പിൻവലിക്കപ്പെട്ട 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അർധരാത്രിയോടു കൂടിയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. അസാധു നോട്ടുകൾ മാർച്ച് 31വരെ ഇനി റിസർവ് ബാങ്ക് കൗണ്ടറുകളിലൂടെ മാറ്റിയെടുക്കാം.
പ്രവാസികൾക്കു മാത്രമായി ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത കാലാവധി കഴിഞ്ഞും നോട്ട് കൈവശം വെയ്ക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ നിഷ്കർഷിക്കുന്ന ഓർഡിനൻസ് സർക്കാർ ഇതിനകം പാസ്സാക്കിയിട്ടുണ്ട്. 500, 1000 നോട്ടുകൾ അസാധുവാക്കികൊണ്ടുള്ള സർക്കാർ പ്രഖ്യാപനം പുറത്തു വന്നത് നവംബർ എട്ടിനായിരുന്നു.