യൂറോപ്യൻ യൂണിയന്റെ തീരുമാനം കാത്ത് ലോകം; റഷ്യയെ ഉപരോധിച്ചാൽ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ ബാധിക്കും
ഡൽഹി; റഷ്യ യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ദിനംപ്രതി കുതിച്ചുയരുകയാണ്. നിലവിൽ സൗദി അറേബ്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യുദ്ധം ക്രൂഡ് ഓയിൽ വിതരണത്തെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ വിവിധ രാജ്യങ്ങളുടെ ഉപരോധവും റഷ്യ നേരിടുന്നുണ്ട്. ഈ വർഷം അവസാനത്തോടെ യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇങ്ങനെ സംഭവിച്ചാൽ യൂറോപ്യൻ യൂണിയന്റെ 27 രാജ്യങ്ങളുടെ രാഷ്ട്രീയ - സാമ്പത്തിക കൂട്ടായ്മയിൽ നിന്ന് റഷ്യക്ക് പ്രതിദിനം ലഭിക്കുന്ന 450 മില്യൺ ഡോളർ നഷ്ടപ്പെടും. നിലവിൽ റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ആണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷത്തെ ഇവരുടെ എണ്ണ ഇറക്കുമതിയിൽ 27 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. റഷ്യൻ ഇറക്കുമതിക്കുള്ള യൂറോപ്യൻ യൂണിയൻ നിരോധനം യുഎസിനും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയെയും ബാധിക്കാൻ സാധ്യതയുണ്ട്. നിരോധനം പ്രാബല്യത്തിൽ വരുമ്പോൾ ഈ രാജ്യങ്ങളെല്ലാം റഷ്യ ഇതര സ്രോതസ്സുകളിൽ നിന്ന് എണ്ണ വാങ്ങേണ്ടിവരും. എന്നാൽ അവയുടെ ഉൽപാദന ശേഷി പരിമിതമാണ്. ഇതെല്ലാം കൂടുതൽ വിതരണ ക്ഷാമത്തിനും കൂടുതൽ വില കുതിച്ചുചാട്ടത്തിനും കാരണമാകുമെന്നാണ് സാമ്പത്തിക വിദ ഗ്ദർ പ്രവചിക്കുന്നത്.
റഷ്യ അല്ലാതെ മറ്റ് പ്രധാന ശ്രോതസ് എന്ന് പറയുന്നത് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് 23 രാജ്യങ്ങളുടെ കൂട്ടായ്മ ആണ്. എന്നാൽ റഷ്യയും ഇതിന്റെ പങ്കാളിയാണ് ആയതിനാൽ തന്നെ ഒപെക് പ്ലസ് ഉൽപ്പാദനം വർദ്ധിപ്പിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. യുഎസും യുകെയും തങ്ങളുടെ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ സൗദി അറേബ്യയോടും യുണൈറ്റഡ് അറബ് എമിറേറ്റുകളോടും ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. പിന്നീടുള്ള എണ്ണ ശ്രോതസ് യുഎസ് ആണ്. എന്നാൽ യൂറോപിലേക്ക് ഇവരുടെ എണ്ണ എത്തിക്കുക ദുഷ്കരമായിക്കും. മധ്യ, കിഴക്കൻ യൂറോപ്പിലെ പല റിഫൈനറികളും സോവിയറ്റ് കാലഘട്ടത്തിലെ പൈപ്പ് ലൈനുകൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. എണ്ണ പ്രവാഹത്തിൽ വലിയ തോതിലുള്ള വഴിതിരിച്ചുവിടൽ ഇതിലൂടെ എളുപ്പമല്ല.
2021-ൽ യുക്രൈൻ ആക്രമിച്ചതിന് ശേഷം ഇന്ത്യ ഇതിനകം റഷ്യയിൽ നിന്ന് ഇരട്ടിയിലധികം എണ്ണ വാങ്ങിക്കഴിഞ്ഞു. റഷ്യയിൽ നിന്നുള്ള വിലക്കിഴിവ് ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ഇറക്കുമതി ഇനിയും വർധിപ്പിക്കുക എളുപ്പമല്ല. മറൈൻ ഇൻഷുറൻസ് പോലുള്ള മേഖലകളിൽ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ കർശനമാക്കിയതും മോസ്കോയുമായുള്ള ബന്ധം കുറയ്ക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയെ ബാധിക്കുന്നുണ്ട്. അതേ സമയം ഇന്ത്യയുടെ നിയമാനുസൃതമായ ഊർജ ഇടപാടുകളെ രാഷ്ട്രീയവൽക്കരിക്കാൻ കഴിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
Recommended Video
വരും നാളുകളിൽ എണ്ണവില ഉയർന്നേക്കാം എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ വിപണിയിൽ വിലക്കയറ്റവും ഉണ്ടായേക്കാം. ചിലവ് വർധിക്കുക, നിർമ്മാണ പ്രവർത്തികൾ മന്ദ ഗതിയിലാകുക, ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങി മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ തന്നെ ഇത് ബാധിച്ചേക്കാം. അതേസമയം, 2024-25 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് 2028-29 ൽ മാത്രമേ അവസാനിക്കൂവെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പറഞ്ഞു. കൊവിഡും റഷ്യ യുക്രൈൻ യുദ്ധം വഴിയുള്ള എണ്ണ പ്രതിസന്ധിയും ഇന്ത്യയുടെ കാത്തിരിപ്പ് വൈകിപ്പിക്കാൻ കാരണമാകും എന്നാണ് ഐഎംഎഫ് പറയുന്നത്.