കലാപശ്രമം ചുമത്തി ഗുസ്തി താരങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍; പ്രതിഷേധം ശക്തമാകുന്നു
ദില്ലി: ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ സംഘാടകര്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള ദേശീയ താരങ്ങള്‍ക്കെതിരെയാണ് ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
'ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കും പ്രതിഷേധത്തിന്റെ മറ്റ് സംഘാടകര്‍ക്കുമെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കുറച്ച് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തിയിരുന്നു, അവര്‍ക്ക് അനുമതി നിഷേധിച്ച് തിരിച്ചയച്ചു'- ദില്ലി പൊലീസ് അറിയിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ ഗുസ്തി താരങ്ങളെ തടഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് നടപടിക്കെതിരെ വിനേഷ് ഫോഗട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്; 'ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ ദില്ലി പൊലീസ് ഏഴ് ദിവസമെടുത്തു, എന്നാല്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതിന് ഞങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ എടുക്കാന്‍ ഏഴ് മണിക്കൂര്‍ പോലും വേണ്ടി വന്നില്ല'.
'ഈ രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതിവീണോ? സര്‍ക്കാര്‍ കായിക താരങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. പുതിയൊരു ചരിത്രമെഴുതുകയാണ്'- വിനേഷ് ഫോഗട്ട് പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുകയായിരുന്ന ഗുസ്തി താരം ബജ്റംഗ് പുനിയയെയും പൊലീസ് തടഞ്ഞുവച്ചിരുന്നു. പ്രതിഷേധം സമാധാനപരമായിരുന്നു, അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്ന് ബജ്റംഗ് പുനിയ പറഞ്ഞു.
ഈ പൊലീസ് നടപടികള്‍ കൊണ്ടൊന്നും പ്രതിഷേധം അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും ജന്തര്‍ മന്തറിലേക്ക് തിരിച്ചുവരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി. എന്നാല്‍ ജന്തര്‍ മന്തറില്‍ തുടര്‍ സമരം അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. ലൈംഗികാതിക്രമത്തിന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കായിക താരങ്ങള്‍ സമരം ചെയ്യുന്നത്.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയത്. ഇന്നലെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ബജ്റംഗ് പുനിയയെ രാത്രി വൈകി വിട്ടയച്ചിരുന്നു.












Click it and Unblock the Notifications