സച്ചിനെ വരെ പ്രീതിപ്പെടുത്തിയ സുശാന്ത്, അത്രയേറെ കഠിനാദ്ധ്വാനം, എന്തിനായിരുന്നു ഇങ്ങനെ - കുറിപ്പ്
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണ വാര്‍ത്ത വലിയ ഞെട്ടലാണ് സിനിമാ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. മുംബൈയിലെ സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്തനിലയില്‍ സുശാന്തിനെ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലെ നായകാനയ സുശാന്തിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ധോണിയടക്കമുള്ള ഒട്ടേറെ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.
എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി' എന്ന സിനിമയിൽ സുശാന്ത് ധോണിയായി ജീവിക്കുകയാണ് ചെയ്തതതെന്നാണ് യുവ എഴുത്തുകാരനായ സന്ദീപ് ദാസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. ക്യാപ്റ്റൻ കൂളിന്റെ കൊച്ചുകൊച്ചു ചേഷ്ടകൾക്കുപോലും സുശാന്ത് പുനർജന്മം നൽകിയിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സന്ദീപ് ദാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വീരഗാഥ പോലെ
''2011 ലോകകപ്പ് ഫൈനൽ സിക്സറടിച്ചുകൊണ്ട് ഫിനിഷ് ചെയ്ത മഹേന്ദ്രസിംഗ് ധോനിയുടെ ചിത്രം ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലത്തുമുണ്ടാവും. ധോനിയുടെ മനഃസ്സാന്നിദ്ധ്യവും ചിന്താശേഷിയും പുറത്തുവന്ന ദിവസമായിരുന്നു അത്. റാഞ്ചി എന്ന ചെറുപട്ടണത്തിൽനിന്ന് ഉദയം ചെയ്ത ക്രിക്കറ്റർ രാജ്യത്തിനുവേണ്ടി ലോകകപ്പ് ജയിച്ച കഥ ഒരു വീരഗാഥ പോലെ തലമുറകൾതോറും പ്രചരിക്കും.....''
'എം.എസ് ധോനി ദ അൺടോൾഡ് സ്റ്റോറി'
എം.എസ് ധോനിയെക്കുറിച്ച് സൗരവ് ഗാംഗുലി രേഖപ്പെടുത്തിയ അഭിപ്രായമാണിത്. അങ്ങനെയുള്ള ധോനിയെ സ്ക്രീനിൽ അവതരിപ്പിച്ച നടനാണ് സുശാന്ത് സിംഗ് രജ്പുത്. 'എം.എസ് ധോനി ദ അൺടോൾഡ് സ്റ്റോറി' എന്ന സിനിമയിൽ സുശാന്ത് ധോനിയായി ജീവിക്കുകയാണ് ചെയ്തത്. ആ സുശാന്താണ് ഇപ്പോൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നത്.
തന്മയത്വത്തോടെ
ധോനിയുടെ നടത്തം,ഒാട്ടം,പുഞ്ചിരി,ആഘോഷത്തിന്റെ രീതി തുടങ്ങിയ കാര്യങ്ങളെയെല്ലാം സുശാന്ത് തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. ക്യാപ്റ്റൻ കൂളിന്റെ കൊച്ചുകൊച്ചു ചേഷ്ടകൾക്ക് പോലും സുശാന്ത് പുനർജന്മം നൽകിയിരുന്നു. ആ പ്രകടനത്തിന്റെ പൂർണ്ണത കണ്ട് സാക്ഷാൽ ധോനി തന്നെ അതിശയിച്ചിട്ടുമുണ്ട്. അതിനുവേണ്ടി സുശാന്ത് സഹിച്ച കഷ്ടപ്പാടുകൾക്ക് കണക്കില്ല.
ധോനിയുടെ നമ്പർ
ഒരിക്കൽ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറോട് ഒരു ക്രിക്കറ്റ് ആരാധകൻ ധോനിയുടെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടു. അതിന് ഗാവസ്കർ നൽകിയ മറുപടി രസകരമായിരുന്നു- ''എന്റെ കൈവശം ധോനിയുടെ നമ്പർ ഇല്ല. അത് ആർക്കും അറിയില്ല എന്നാണ് തോന്നുന്നത്. ഒരുപക്ഷേ ധോനിയുടെ നമ്പർ അറിയാവുന്ന ഏക വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും...!''
രീതി അതാണ്
ഗാവസ്കർ പറഞ്ഞത് അതിശയോക്തിയല്ല. ധോനിയുടെ രീതി അതാണ്. മൈതാനത്തിന് പുറത്തിറങ്ങിയാൽ സ്വന്തം ടീം അംഗങ്ങൾക്കുപോലും ധോനിയെ കാണാൻ കിട്ടാറില്ല. കളി ഇല്ലാത്ത സമയങ്ങളിൽ ധോനി എവിടെയാണെന്ന് പോലും ആർക്കും അറിവുണ്ടാവില്ല. മറ്റുള്ളവർക്ക് നിരീക്ഷിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അത്ഭുതമനുഷ്യൻ!
സുശാന്ത് അത് ചെയ്തു
അങ്ങനെയുള്ള ധോനിയെ അടുത്തറിയുക എന്നത് ചെറിയ ജോലിയൊന്നുമല്ല. പക്ഷേ സുശാന്ത് അത് ചെയ്തു. അയാൾ മാസങ്ങളോളം ധോനിയെ പിന്തുടർന്നു. ധോനി ഫ്രീ ആയപ്പോഴെല്ലാം ചോദ്യങ്ങൾ ചോദിച്ചു. അവസാനം ധോനിയുടെ എല്ലാ വിവരങ്ങളും സുശാന്തിന് ഹൃദ്ദിസ്ഥമായി. ധോനി ഇന്നേവരെ സ്വന്തമാക്കിയിട്ടുള്ള ബൈക്കുകളുടെ എണ്ണംപോലും സുശാന്തിന് കൃത്യമായി അറിയാമായിരുന്നു!
സച്ചിൻ തെൻഡുൽക്കറെ വരെ
മുൻ ഇന്ത്യൻ താരമായ കിരൺ മോറേ ആണ് സുശാന്തിനെ ബാറ്റിങ്ങ് പരിശീലിപ്പിച്ചത്. എല്ലാ ദിവസവും 5-6 മണിക്കൂർ നേരം പ്രാക്ടീസ് ചെയ്താണ് സുശാന്ത് ധോനിയുടെ ഷോട്ടുകൾ പഠിച്ചെടുത്തത്. ധോനിയുടെ സിഗ്നേച്ചർ ഷോട്ടായ ഹെലിക്കോപ്റ്റർ ഷോട്ട് പരിശീലിക്കുന്നതിനിടെ സുശാന്തിന് പരിക്കേറ്റു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുശാന്ത് നെറ്റ്സിൽ ബാറ്റ് ചെയ്ത രീതി സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ വരെ പ്രീതിപ്പെടുത്തിയിരുന്നു.
ധോനിയായി മാറിയത്
അത്രയേറെ കഠിനാദ്ധ്വാനം ചെയ്താണ് സുശാന്ത് ധോനിയായി മാറിയത്. അതിന്റെ ഗുണഫലങ്ങൾ സിനിമയിൽ കണ്ടിരുന്നു. സച്ചിനുശേഷം ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട ക്രിക്കറ്ററാണ് ധോനി. അയാളുടെ ഒട്ടുമിക്ക ഇന്നിംഗ്സുകളും ഭാരതീയരുടെ ഹൃദയത്തിലുണ്ട്. ആ ധോനിയ്ക്ക് ഒരു പകരക്കാരനെ സങ്കൽപ്പിക്കുന്നത് പോലും പ്രയാസമായിരുന്നു. പക്ഷേ സുശാന്ത് അത് വിജയകരമായി നിർവ്വഹിച്ചു.
ധോനിയുടെ പേരിലാണ് ഒാർമ്മിക്കപ്പെടുക
സുശാന്ത് പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ അയാൾ ധോനിയുടെ പേരിലാണ് ഒാർമ്മിക്കപ്പെടുക. ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്നിടത്തോളം കാലം മഹേന്ദ്രസിംഗ് ധോനി എന്ന പേരും സ്മരിക്കപ്പെടും. ഒരു തലമുറയെ മുഴുവൻ ആനന്ദിപ്പിച്ച,വരുംതലമുറകളെ പ്രചോദിപ്പിക്കാൻ പോവുന്ന ദേശീയ ഹീറോയുടെ കഥ സെല്ലുലോയ്ഡിൽ പകർന്നാടിയ പ്രതിഭാധനനായ നടൻ മറവിയുടെ കയങ്ങളിലേക്ക് വീണുപോവില്ല.
Recommended Video
ഞങ്ങളുടെ മൂർദ്ധാവിലാണ് കൊണ്ടത്
പ്രിയ സുശാന്ത്,സ്വന്തം ജീവിതം അവസാനിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമായിരിക്കും. പക്ഷേ ഞങ്ങളുടെ മനസ്സിൽനിന്ന് ഇറങ്ങിപ്പോകാൻ നിങ്ങൾക്ക് കഴിയില്ലല്ലോ. ധോനിയുടെ ഫിനിഷിങ്ങ് ഷോട്ടുകൾ ഞങ്ങളെ എന്നും ആനന്ദിപ്പിച്ചിട്ടേയുള്ളൂ. പക്ഷേ അവയെ വെള്ളിത്തിരയിൽ കാണിച്ചുതന്ന നിങ്ങൾക്ക് ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല സുശാന്ത്. എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ്ങ് ഷോട്ട്? അത് ഞങ്ങളുടെ മൂർദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്...
മുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുൾപ്പെടെ ആലോചിച്ചുറപ്പിച്ച വിവാഹം, പ്രതികരിച്ച് കോന്നി എംഎൽഎ